ഹേഴ്സൻ നഗരം യുക്രെയ്ൻ സേനാ നിയന്ത്രണത്തിൽ
Mail This Article
കീവ് ∙ യുക്രെയ്നിൽ റഷ്യൻ സേന പിൻവാങ്ങിയ ഹേഴ്സൻ നഗരത്തിന്റെ നിയന്ത്രണം യുക്രെയ്ൻ സേന ഏറ്റെടുത്തു. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർത്ത്, കുഴിബോംബുകൾ സ്ഥാപിച്ച് പട്ടിണിയും ദുരിതവും ബാക്കിയാക്കിയാണു റഷ്യയുടെ പിന്മാറ്റം.
തകർന്ന റോഡുകളും പാലങ്ങളും ഗതാഗതം ദുഷ്കരമാക്കുന്നു. പലയിടത്തും അഴുകിയ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും വെള്ളവും വെളിച്ചവും പുനഃസ്ഥാപിക്കുന്നതിനും അധികൃതർ പാടുപെടുന്നു. മരുന്ന്, ഭക്ഷണക്ഷാമവും ഉണ്ട്. ഇതിനിടെ, ഹേഴ്സൻ ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനം കഖോവ്കയിലേക്കു മാറ്റി.
ഡോണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലയിൽ കനത്ത പോരാട്ടം തുടരുകയാണ്. റഷ്യൻ അധിനിവേശത്തിലുള്ള മുഴുവൻ പ്രദേശങ്ങളും മോചിപ്പിക്കുമെന്നു പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രതിജ്ഞ ചെയ്തു. റഷ്യൻ സേന പിൻവാങ്ങിയ ഹേഴ്സൻ നഗരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഹേഴ്സൻ റഷ്യയുടെ ഭാഗമാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച് 6 ആഴ്ചയ്ക്കു ശേഷമാണ് ഹേഴ്സനിൽ നിന്നു റഷ്യയുടെ പൂർണമായ പിന്മാറ്റം.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War