യുദ്ധത്തിൽനിന്ന് റഷ്യ പിന്മാറണം: ജി20 ഉച്ചകോടി
Mail This Article
ബാലി (ഇന്തൊനീഷ്യ) ∙ യുക്രെയ്നിൽ നടത്തുന്ന ആക്രമണം ഉടൻ നിർത്തിവയ്ക്കണമെന്നും റഷ്യ പൂർണമായി പിൻവാങ്ങണമെന്നുമുള്ള പ്രഖ്യാപനത്തോടെ ജി20 ഉച്ചകോടി സമാപിച്ചു. ‘ഈ യുഗം യുദ്ധത്തിന്റേതല്ല’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് പറഞ്ഞ വാചകവും ഐകകണ്ഠ്യേന അംഗീകരിച്ച പ്രഖ്യാപനത്തിലുൾപ്പെടുത്തി. ആക്രമണത്തെ പ്രഖ്യാപനം നിശിതമായി വിമർശിക്കുന്നുണ്ടെങ്കിലും ഉപരോധമടക്കമുള്ള നടപടികൾ വേണമെന്ന നിലപാടിൽ നിന്ന് പിന്നാക്കം പോയത് ഇന്ത്യയുടെ വിജയമാണെന്നാണ് വിലയിരുത്തൽ.
അടുത്ത വർഷത്തെ ജി20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, തുടങ്ങിയവരുമായും പ്രധാനമന്ത്രി ചർച്ച നടത്തി.
മോദിയുടെ സമ്മാനം കൗതുക വസ്തുക്കൾ
ബാലി ∙ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കൗതുക വസ്തുക്കളും പെയിന്റിങ്ങുകളുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 ഉച്ചകോടിയിൽ ലോകനേതാക്കൾക്കു സമ്മാനമായി നൽകിയത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഹിമാചലിലെ കാംഗ്ഡ പഹാഡി പെയിന്റിങ്ങിന്റെ ചെറുരൂപമാണ് (ശൃംഗാര രസം) നൽകിയത്. യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന് ഗുജറാത്തിൽ ക്ഷേത്രങ്ങളിൽ ദേവിയെ ആരാധിക്കുന്നതിന് ഉപയോഗിക്കുന്ന വസ്ത്രമാണ് നൽകിയത്.
ഗുജറാത്തിലെ ഗോത്രവർഗക്കാരായ റാഠ്‌വ സമൂഹത്തിന്റെ പിതോറ കലാരൂപമാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനു നൽകിയത്. പഠാൻ പഠോള ദുപ്പട്ടയായിരുന്നു ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്കുള്ള സമ്മാനം.
English Summary: G20 concluded