യുഎസ് താൽപര്യപ്പെട്ടാൽ ചർച്ചയാവാമെന്ന് റഷ്യ
Mail This Article
മോസ്കോ ∙ റഷ്യ – യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ‘തന്ത്രപ്രധാനമായ സ്ഥിരത’ സംബന്ധിച്ച് യുഎസ് താൽപര്യപ്പെടുകയാണെങ്കിൽ ഉന്നതതല ചർച്ചയ്ക്ക് റഷ്യ തയാറാണെന്ന് ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സെർഗെയ് റൈബക്കോവ് പറഞ്ഞു. എന്നാൽ, പുട്ടിൻ–ബൈഡൻ ഉച്ചകോടിക്ക് ഇപ്പോൾ സാധ്യതയില്ല.
യുക്രെയ്ൻ വിഷയത്തിൽ യുഎസുമായി റഷ്യയ്ക്ക് ഒന്നും സംസാരിക്കാനില്ലെന്നും റൈബക്കോവ് വ്യക്തമാക്കി. ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കു 29 മുതൽ ഡിസംബർ 6 വരെ യുഎസിന്റെയും റഷ്യയുടെയും ഉന്നത ഉദ്യോഗസ്ഥർ കയ്റോയിൽ യോഗം ചേരുന്നുണ്ട്.
റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് മധ്യസ്ഥതയ്ക്കായി എന്തും ചെയ്യാൻ തയാറാണെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. പ്രതീക്ഷ കൈവിടരുതെന്നും വിദ്വേഷം വെടിഞ്ഞ് ചർച്ചകളിലൂടെ സമാധാനത്തിനായി എല്ലാവരും ശ്രമിക്കണമെന്നും ഒരു ഇറ്റാലിയൻ ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ മാർപാപ്പ പറഞ്ഞു.
ഇതേസമയം, യുക്രെയ്നിന്റെ ഊർജവിതരണ, സൈനിക സംവിധാനം തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കി. കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് മേഖലകൾ കേന്ദ്രീകരിച്ചാണ് ആക്രമണം. ഇവിടെ കനത്ത പോരാട്ടം തുടരുന്നു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War