ഇന്തൊനീഷ്യയിൽ ഭൂകമ്പം: 162 മരണം; 2 മണിക്കൂറിനുള്ളിൽ 25 തുടർചലനങ്ങൾ
Mail This Article
ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ഭൂകമ്പത്തിൽ 162 പേർ കൊല്ലപ്പെട്ടു. 700 പേർക്കു പരുക്കേറ്റു. 2200 വീടുകളും സ്കൂളുകളും തകർന്നു. 1300 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തലസ്ഥാന നഗരമായ ജക്കാർത്തയിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ വീടുകളിൽനിന്നും ജോലിസ്ഥലങ്ങളിൽനിന്നും ഇറങ്ങിയോടി.
5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഏറ്റവും ബാധിച്ചതു ജക്കാർത്തയിൽനിന്ന് 75 കിലോമീറ്റർ തെക്കുകിഴക്കുള്ള സിയാൻജുർ നഗരത്തെയാണ്. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. 2 മണിക്കൂറിനുള്ളിൽ 25 തുടർ ചലനങ്ങളും ഇവിടെ രേഖപ്പെടുത്തി. സൂനാമിക്കു സാധ്യതയില്ലെന്നാണു റിപ്പോർട്ട്. സജീവ ഭൂകമ്പ മേഖലയിൽ സ്ഥിതിചെയ്യുന്ന രാജ്യമായ ഇന്തൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനങ്ങളും പതിവാണ്.
2004ൽ സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ ശക്തമായ സൂനാമിയിൽ 14 രാജ്യങ്ങളിലായി 2.26 ലക്ഷം പേരാണു കൊല്ലപ്പെട്ടത്. ഇതിൽ പകുതിയും ഇന്തൊനീഷ്യക്കാരായിരുന്നു.
English Summary: Indonesia Earthquake