ഇന്തൊനീഷ്യയിലെ ഭൂകമ്പം: 268 മരണം, 151 പേരെ കാണാതായി; പരുക്കേറ്റ 300 പേരുടെ നില ഗുരുതരം
Mail This Article
ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ദ്വീപായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 268 ആയി. 151 പേരെ ഇനിയും കണ്ടെത്താനുണ്ട്. 1083 പേരാണ് പരുക്കേറ്റ് ആശുപത്രിയിലായത്. ഇതിൽ 300 പേരുടെ നില ഗുരുതരമാണ്. കെട്ടിടങ്ങൾക്ക് അടിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്.
തിങ്കളാഴ്ച വൈകിട്ടോടെയുണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സിയാൻജുർ നഗരത്തെ ശവപ്പറമ്പാക്കി. കെട്ടിടങ്ങൾ തകർന്നതിനു പുറമേ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായി റോഡുകൾ തകർന്നു. ഇതു രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. ഫോൺ ബന്ധങ്ങളും വിഛേദിക്കപ്പെട്ടു.
മരിച്ചവരിൽ ധാരാളം സ്കൂൾ വിദ്യാർഥികളുമുണ്ടെന്ന് വെസ്റ്റ് ജാവ ഗവർണർ റിദ്വാൻ കാമിൽ പറഞ്ഞു. 13,000 വീടുകളെങ്കിലും തകർന്നു. പ്രസിഡന്റ് ജോക്കോ വിഡോഡോ സിയാൻജുർ സന്ദർശിച്ചു.
English Summary: Indonesia earth quake