ADVERTISEMENT

ബെയ്ജിങ് ∙ ജനകീയ പ്രക്ഷോഭത്തിനു ഫലം കണ്ടു. കടുത്ത കോവിഡ് നിയന്ത്രണങ്ങളിൽ ചൈന ഇളവു വരുത്തിത്തുടങ്ങി. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയ ഗുവാങ്‍സു ഉൾപ്പെടെ ഒട്ടേറെ നഗരങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി. ഒരാൾ കോവിഡ് പോസിറ്റീവായാൽ പ്രദേശം മുഴുവൻ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് നിർത്തി. വീടുകളിൽ ക്വാറന്റീൻ അനുവദിച്ചു. എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതും നിർത്തി. കോവിഡ് കുറഞ്ഞു എന്നതാണ് ഇതിനെല്ലാം കാരണമായി പറയുന്നതെങ്കിലും രാജ്യമെങ്ങും പടർന്ന ജനകീയ പ്രക്ഷോഭമാണ് അധികൃതരിൽ വീണ്ടുവിചാരം ഉണ്ടാക്കിയത്. 

നിയന്ത്രണങ്ങളിൽ ഇളവുലഭിച്ചതോടെ പ്രക്ഷോഭത്തിന്റെ ശക്തിയും കുറഞ്ഞു. ഇന്നലെ പരസ്യ പ്രതിഷേധം കുറവായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം തുടരുന്നുണ്ട്. നഗര റോഡുകളിൽ ശക്തമായ പൊലീസ് സാന്നിധ്യമുണ്ട്. ആളുകളെ തടഞ്ഞുനിർത്തി മൊബൈൽ ഫോണുകൾ പോലും പരിശോധിച്ചു. 

ഷി ചിൻപിങ് അധികാരമേറ്റ 2012 മുതൽ നടന്നിട്ടുള്ളതിൽ ഏറ്റവും രൂക്ഷമായ പ്രതിഷേധമായിരുന്നു കോവിഡ് നയങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. സിൻജിയാങ് പ്രവിശ്യയിലെ ഉറുംഗിയിൽ അപ്പാർട്മെന്റിനു തീപിടിച്ച് വെള്ളിയാഴ്ച 10 പേർ മരിച്ചതിനെ തുടർന്ന് കോവിഡ് നിയന്ത്രണത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം പടരുകയായിരുന്നു. ഇന്നലെ 36,061 പേർ കൂടി കോവിഡ് പോസിറ്റീവായി. ഇതിൽ 31,911 പേരും രോഗലക്ഷണമില്ലാത്തവരാണ്. 

English Summary: China set to loosen COVID curbs after week of historic protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com