പാർട്ടി പദവിയിൽനിന്ന് ഇമ്രാനെ നീക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
ഇസ്‌ലാമാബാദ് ∙ സമ്മാനക്കേസിൽ അയോഗ്യനാക്കപ്പെട്ടതോടെ, പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) മേധാവി സ്ഥാനത്തുനിന്ന് ഇമ്രാൻ ഖാനെ നീക്കം ചെയ്യാൻ പാക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നടപടികളാരംഭിച്ചു. കേസ് ഈ മാസം 13നു വാദത്തിനു വച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയായിരുന്നപ്പോൾ വിദേശത്തുനിന്നു സമ്മാനമായി ലഭിച്ച ആഡംബരവസ്തുക്കൾ സ്വന്തമാക്കുന്നതിന് തെറ്റായ വിവരങ്ങളും വ്യാജസത്യവാങ്മൂലവും നൽകിയെന്നാരോപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഇമ്രാനെ അയോഗ്യനാക്കിയായിരുന്നു. 5 വർഷത്തേക്കാണു വിലക്ക്. പാക്ക് നിയമപ്രകാരം സർക്കാർ പദവിയിലിരിക്കേ ലഭിക്കുന്ന സമ്മാനങ്ങൾ ഖജനാവിൽ നിക്ഷേപിക്കണം. പിന്നീട് ഇതു നിശ്ചിത തുക നൽകി തിരികെ വാങ്ങാം. ഇപ്രകാരം വിലയേറിയ വാച്ചുകൾ അടക്കം ഇമ്രാൻ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റെന്ന കേസിലാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കപ്പെട്ടയാൾ രാഷ്ട്രീയപാർട്ടിയുടെ തലവനാകാൻ പാടില്ലെന്ന് 2018 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
English Summary: Pak Poll Body Moves To Remove Imran Khan As Chairman of His Party