ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ സ്ത്രീകൾക്കു പറ്റിയ നാടല്ലെന്ന് യുഎസിൽ കഴിയുന്ന അഫ്ഗാൻ ആക്ടിവിസ്റ്റ് ഹുമൈറ ഖദേരി വികാരവിക്ഷോഭത്തോടെ പറഞ്ഞത് സർവകലാശാല ക്യാംപസിനുള്ളിൽ കയറാനാകാതെ പൊട്ടിക്കരയുന്ന പെൺകുട്ടികളുടെ വിഡിയോ കൂടി കണ്ടിട്ടാണ്. താലിബാന്റെ പഠിപ്പുവിലക്ക് തൽക്ഷണം നിലവിൽവന്നതു മൂലം കാബൂളിലെ ക്യാംപസുകളിലൊന്നിനു മുന്നിൽ നിസ്സഹായരായി നിൽക്കുന്ന പെൺകുട്ടികൾ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നടപടിയുടെ നേർക്കാഴ്ചയായി. 

നിരോധനം വൈകാതെ നിലവിൽവരുമെന്ന് വിദ്യാർഥിനികൾ പേടിച്ചിരുന്നതാണെങ്കിലും കഴിഞ്ഞദിവസം പെട്ടെന്നുണ്ടായ നീക്കം എല്ലാവരെയും ഞെട്ടിച്ചു. കാബൂൾ യൂണിവേഴ്സിറ്റിയിൽ പെൺകുട്ടികൾക്കായുള്ള ക്ലാസുകൾ നിർത്തിവച്ചതായി വക്താവ് അറിയിച്ചു. ഇന്നലെ ക്യാംപസിലെത്തിയ പലരെയും പ്രവേശന കവാടത്തിൽവച്ചുതന്നെ തിരിച്ചയച്ചു. രേഖകളോ അപേക്ഷകളോ സമർപ്പിക്കാനുണ്ടായിരുന്നവരെ മാത്രം അൽപനേരം അകത്ത് കയറ്റി. ചൊവ്വാഴ്ചയിറങ്ങിയ ഉത്തരവിനെതിരെ കാബൂളിലടക്കം വനിതകൾ പ്രതിഷേധിച്ചെങ്കിലും അധികൃതർ പ്രക്ഷോഭങ്ങൾ വിലക്കി. 

സ്ത്രീകൾക്കു വിദ്യാഭ്യാസം പാടേ നിഷേധിക്കുന്ന പരമ്പരാഗത നിലപാട് ഉപേക്ഷിക്കുമെന്നും ഉദാരസമീപനമായിരിക്കുമെന്നും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരം പിടിച്ചതിനു പിന്നാലെ താലിബാൻ നൽകിയ ഉറപ്പ് വെറുതെയായി. ഹൈസ്കൂളുകൾക്കു പുറമേ സർവകലാശാലകളിൽകൂടി പെൺകുട്ടികൾക്കു പഠിപ്പുവിലക്കു പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്. സമൂഹത്തിൽനിന്ന് സ്ത്രീകളെ മായ്ച്ചു കളയാനുള്ള നീക്കങ്ങളുടെ ഭാഗമാണു വിലക്കെന്ന് യുഎൻ പ്രത്യേക പ്രതിനിധി കുറ്റപ്പെടുത്തി. ലോകത്തൊരിടത്തും പെൺകുട്ടികൾക്ക് ഇത്തരം വിലക്കില്ലെന്ന് യുഎസ് വിമർശിച്ചു. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങളെ ബഹുമാനിക്കാത്തിടത്തോളം കാലം താലിബാന് രാജ്യാന്തര അംഗീകാരം ലഭിക്കില്ലെന്നും ഓർമിപ്പിച്ചു.

പടിപടിയായി പടിയടച്ചു

വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനപ്പരീക്ഷയിൽ ആയിരക്കണക്കിനു പെൺകുട്ടികൾ ജയിച്ചത് 3 മാസം മുൻപായിരുന്നു. എൻജിനീയറിങ്ങും സാമ്പത്തികശാസ്ത്രവും മാധ്യമപ്രവർത്തനവും പോലെയുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കരുതെന്ന കർശന നിർദേശം പെൺകുട്ടികൾക്ക് അനുസരിക്കേണ്ടി വന്നു. ആൺകുട്ടികളും പെൺകുട്ടികളും ക്ലാസിൽ ഒരുമിച്ച് ഇരിക്കരുതെന്നും പെൺകുട്ടികൾക്കായി അധ്യാപികമാർ തന്നെ വേണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം നിരോധിച്ചുള്ള ഉത്തരവിനെതിരെ പ്രതിഷേധമുണ്ടായപ്പോൾ നീക്കം പി‍ൻവലിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിദ്യാഭ്യാസം നേടരുതെന്നു മാത്രമല്ല, സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കമെന്നും പാർക്കിലും ജിമ്മിലും നീന്തൽക്കുളങ്ങളിലും പോകരുതെന്നും അടുത്തയിടെ ഉത്തരവിറങ്ങി.

നിരാശപ്പെടുത്തുന്ന നീക്കം: പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ പെൺകുട്ടികൾക്കു സർവകലാശാല വിദ്യാഭ്യാസം വിലക്കിയ നീക്കം താലിബാൻ ഭരണകൂടം പുനഃപരിശോധിക്കണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം നേടുകയെന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും അടിസ്ഥാന അവകാശമായി ഇസ്‌ലാം അനുശാസിക്കുന്നുണ്ടെന്നും പാക്ക് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 

English Summary: Afghanistan women banned from University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com