ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ കഴി‍ഞ്ഞ 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യ മാർപാപ്പയായ ബനഡിക്ട് പതിനാറാമൻ (95) കാലംചെയ്തു. മാത്തർ എക്ലേസിയേ സന്യാസ ആശ്രമത്തിൽ ഇന്നലെ രാവിലെ 9.34ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.04ന്) ആയിരുന്നു അന്ത്യം.

ജർമൻകാരനായ കർദിനാൾ ജോസഫ് റാറ്റ്സിങ്ങർ 2005 ഏപ്രിൽ 19നാണ് ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായി ബനഡിക്ട് മാർപാപ്പ എന്ന പേരിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത്. ആരോഗ്യപരമായ കാരണങ്ങളാൽ 2013 ഫെബ്രുവരി 28നു സ്ഥാനമൊഴിഞ്ഞശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. 

ഭൗതികശരീരം നാളെ മുതൽ വ്യാഴാഴ്ച വരെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പൊതുദർശനത്തിനു വയ്ക്കും. കബറടക്കം ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ. കേരള കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സംസ്കാരശുശ്രൂഷകളിൽ പങ്കെടുക്കും.

pope-benedict
ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (ഫയൽ ചിത്രം)

കത്തോലിക്കാ സഭയുടെ 265–ാം മാർപാപ്പയായിരുന്നു ബനഡിക്ട് പതിനാറാമൻ. ജർമൻ സംസ്ഥാനമായ ബവേറിയയിലെ മർക്റ്റൽ ആംഇന്നിൽ 1927 ഏപ്രിൽ 26നു ജനിച്ച ജോസഫ് റാറ്റ്സിങ്ങർ 14–ാം വയസ്സിൽ നിർബന്ധിതമായി നാത്‍സി യൂത്ത് മൂവ്മെന്റിലൂടെ സൈനികസേവനത്തിനു നിയോഗിക്കപ്പെട്ടു. 1945 ഏപ്രിലിൽ രണ്ടാം ലോകയുദ്ധത്തിനിടെ ജർമൻ സേന വിട്ട അദ്ദേഹം സഹോദരൻ ജോർജിനൊപ്പം 1951 ൽ വൈദികനായി. 1977 ൽ മ്യൂണിക് ആർച്ച്ബിഷപ്പായി. 3 മാസത്തിനുള്ളിൽ കർദിനാളായി ഉയർത്തപ്പെട്ടു.

pope-benedict-xvi
ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (ഫയൽ ചിത്രം)

1982 ൽ വത്തിക്കാനിലെ വിശ്വാസസത്യങ്ങൾക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായി. മാർപാപ്പയാകുംവരെ ഈ സുപ്രധാന പദവിയിൽ തുടർന്നു. ബാലപീഡകർക്കെതിരെ സഭയിൽ നടപടി ആരംഭിച്ചത് ബനഡിക്ട് മാർപാപ്പയാണ്. സഭയെ വിശ്വാസദീപ്തമാക്കുന്നതിനു മുൻഗണന നൽകിയ അദ്ദേഹം യുവാക്കളെ സഭയിലേക്ക് ആകർഷിക്കുന്നതിനു സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതുൾപ്പെടെ ഒട്ടേറെ പുരോഗമന നടപടികൾക്കു തുടക്കമിട്ടു. 65 ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചു. പി‍ൻഗാമിയായി ഫ്രാൻസിസ് മാർപാപ്പ ചുമതലയേറ്റപ്പോൾ, ബനഡിക്ട് പതിനാറാമൻ ‘പോപ് ഇമെരിറ്റസ്’ ആയി.

ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (AP Photo/Alessandra Tarantino)
ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (AP Photo/Alessandra Tarantino)

അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച മാർപാപ്പ

ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പ്രഖ്യാപിച്ചത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ്. മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിക്കും (സിറോ മലബാർ സഭ) മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്കും (സിറോ മലങ്കര സഭ) കർദിനാൾ പദവി നൽകി കേരള സഭയ്‌ക്കു വത്തിക്കാനിൽ പ്രാതിനിധ്യം നൽകി.

English Summary: Pope Emeritus Benedict XVI dies at 95

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com