ADVERTISEMENT

ലണ്ടൻ∙ ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയർ’ നാളെ പുറത്തിറങ്ങാനിരിക്കെ പുസ്തകത്തിൽ നിന്നുള്ള വെളിപ്പെടുത്തലുകൾ ബ്രിട്ടിഷ് രാജകുടുംബത്തെ പിടിച്ചുലയ്ക്കുന്നു. സഹോദരൻ വില്യം രാജകുമാരനുമായും മറ്റു രാജകുടുംബാംഗങ്ങളുമായുള്ള ബന്ധത്തെപ്പറ്റി തുറന്നെഴുതിയിരിക്കുന്ന പുസ്തകത്തിൽ അമ്മ ഡയാന രാജകുമാരിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നുണ്ട്. പുസ്തക വിപണന തന്ത്രത്തിന്റെ ഭാഗമായാണ് ഹാരിയുടെ ആത്മകഥയിൽ നിന്നുള്ള വിവാദഭാഗങ്ങൾ ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പും ചില മാധ്യമങ്ങൾക്ക് ലഭിച്ചു. ഇവയിൽ നിന്നുള്ള വെളിപ്പെടുത്തലുകൾ യുകെയിൽ വിവാദമാവുകയും ചെയ്തു. 416 പേജുകളുള്ള പുസ്തകം 16 ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. 

 

വിവാദ വെളിപ്പെടുത്തലുകൾ

∙ 10 വർഷത്തെ സൈനികസേവനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലായിരുന്നപ്പോൾ 25 താലിബാൻ പോരാളികളെ വധിച്ചു. ചെസ് കളത്തിൽ നിന്ന് കരുക്കളെ വെട്ടിനീക്കുന്നതുപോലെയായിരുന്നു അത്. അതിൽ സംതൃപ്തിയുമില്ല, ലജ്ജയുമില്ല. 

∙ 17–ാം വയസ്സിൽ ലഹരിമരുന്ന് ഉപയോഗിച്ചു. ലഹരിക്കടിമയല്ല. 

∙ ഡയാനയുടെ കാമുകന്മാരിലാരോ ആണ് തന്റെ യഥാർഥ പിതാവെന്ന് സംശയമുണ്ടെന്ന രീതിയിൽ ചാൾസ് രാജാവ് (ഹാരിയുടെ പിതാവ്) സംസാരിച്ചിരുന്നു.

∙ 2005ലെ ഹാലോവീൻ പാർട്ടിക്ക് സഹോദരൻ വില്യവും ഭാര്യ കെയ്റ്റും ചേർന്ന് നാസി യൂണിഫോം ധരിക്കാൻ തന്നെ പ്രേരിപ്പിച്ചു.

 

ഹാരിയുടെ വെളിപ്പെടുത്തലിനെതിരെ ബ്രിട്ടിഷ് സൈനികരും താലിബാനും

അഫ്ഗാനിസ്ഥാനിൽ 25 താലിബാൻ പോരാളികളെ വധിച്ചിട്ടുണ്ടെന്ന ഹാരിയുടെ വെളിപ്പെടുത്തലിനെതിരെ ബ്രിട്ടിഷ് സൈനികരും അഫ്ഗാനിലെ താലിബാൻ ഭരണകൂടവും രംഗത്തെത്തി. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഹാരിയെ വിലക്കണമെന്ന് യുകെയിലെ മുൻ സുരക്ഷാ ഉപദേഷ്ടാവ് കിം ഡറോക് അഭിപ്രായപ്പെട്ടു. ഹാരിയുടെ പ്രസ്താവന ബ്രിട്ടിഷ് സൈന്യത്തിനു കളങ്കമുണ്ടാക്കിയെന്നായിരുന്നു മുൻ സൈനിക ഉദ്യോഗസ്ഥനായ കേണൽ റിച്ചഡ് കെംപിന്റെ അഭിപ്രായം. 

ഹാരി കൊന്നൊടുക്കിയവർ ചെസ് കരുക്കളല്ല മനുഷ്യരായിരുന്നെന്ന് താലിബാൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവും ഹഖാനി നെറ്റ്‍വർക് സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനിയുടെ മകനുമായ അനസ് ഹഖാനി പ്രതികരിച്ചു.

English Summary: Prince Harry's book Spare: controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com