ഇറ്റാലിയൻ താരറാണി ജീന ലോലോബ്രിജിഡ അന്തരിച്ചു
Mail This Article
റോം ∙ രണ്ടു പതിറ്റാണ്ടോളം പ്രേക്ഷകരെ പുളകം കൊളളിച്ച ഇറ്റാലിയൻ താരറാണി ജീന ലോലോബ്രിജിഡ (ലോലോ–95) അന്തരിച്ചു. യുദ്ധാനന്തര ഇറ്റാലിയൻ സിനിമയുടെ വളർച്ചയുടെ അടയാളമായിരുന്ന ലോലോ ഹോളിവുഡിൽ സോഫിയ ലോറനൊപ്പം പ്രേക്ഷകപ്രശംസ നേടി. ബീറ്റ് ദ് ഡെവിൾ (1953), വുമൻ ഓഫ് റോം (1954), ട്രപ്പീസ് (1956) തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഫ്രഞ്ച് ചിത്രമായ എക്സ്എക്സ്എൽ (1997) ആണ് അവസാനചിത്രം.
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ലോലോ അഭിനയരംഗത്തുനിന്ന് പിന്മാറിയതിനു ശേഷം ഫൊട്ടോഗ്രഫറായും ശിൽപിയായും കലാരംഗത്തു തുടർന്നു. 1947 ൽ മിസ് ഇറ്റലി മത്സരത്തിൽ റണ്ണർ അപ്പായതിനെത്തുടർന്നാണ് ലോലോ അഭിനയരംഗത്തേക്കു വന്നത്. 1999 ൽ യൂറോപ്യൻ പാർലമെന്റിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 80–ാം വയസ്സിൽ 45കാരനായ സ്പാനിഷ് വ്യവസായിയുമായി വിവാഹം പ്രഖ്യാപിച്ചെങ്കിലും അമിതമായ മാധ്യമശ്രദ്ധയെത്തുടർന്ന് റദ്ദാക്കി. ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുമായി ലോലോ നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കി അവർ തന്നെ നിർമിച്ച ഡോക്യുമെന്ററി 1975 ലെ ബർലിൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.
English Summary : Gina Lollobrigida passes away