ADVERTISEMENT

പെഷവാർ (പാക്കിസ്ഥാൻ) ∙ പെഷാവർ നഗരത്തിലെ മുസ്‌ലിം പള്ളിയിൽ പ്രാർഥനയ്ക്കിടെ നടന്ന ചാവേർ ഭീകരാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. പ്രവിശ്യയിലെ പൊലീസ് ആസ്ഥാനവും ഭീകരവിരുദ്ധ സേനാ ഓഫിസും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിൽ നടന്ന ആക്രമണത്തിൽ നൂറിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ 13 പേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരിലേറെയും പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരുമാണ്. 

ഉച്ചകഴിഞ്ഞ് 1.40 ന് പൊലീസുകാരും ബോംബ് സ്ക്വാഡും ഉൾപ്പെടെ പ്രാർഥനയിൽ മുഴുകിയിരിക്കെ, മുൻനിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. 46 പേർ മരിച്ചതായി ലേഡി റീഡിങ് ആശുപത്രി അധികൃതർ അറിയിച്ചു. പെഷാവർ പൊലീസ് 38 പേരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. പരുക്കേറ്റവരിൽ കൂടുതലും പൊലീസുകാരാണ്. 

സ്ഫോടനത്തിൽ മസ്ജിദിന്റെ ഒരു ഭാഗം തകർന്നുവെന്നും നിരവധി പേർ അതിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സ്‌ഫോടനം നടക്കുമ്പോൾ നാനൂറോളം പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് ഉണ്ടായിരുന്നു. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) കമാൻഡർ ഉമർ ഖാലിദ് ഖുറസാനിയുടെ മരണത്തിനുള്ള പ്രതികാരമാണ് ആക്രമണമെന്ന് ഖുറസാനിയുടെ സഹോദരൻ അവകാശപ്പെട്ടു. നിരോധിത സംഘടനയായ ടിടിപി സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മുൻപും ചാവേർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നഗരത്തിലെ ഷിയാ പള്ളിക്കുള്ളിൽ നടന്ന സമാനമായ ആക്രമണത്തിൽ 63 പേർ കൊല്ലപ്പെട്ടിരുന്നു. 

ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സംഭവത്തിന് പിന്നിലുള്ള അക്രമികൾക്ക് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു. പ്രാദേശിക, തിരഞ്ഞെടുപ്പിന് മുൻപുള്ള ആക്രമണം ഗൂഢലക്ഷ്യങ്ങളോടെയുള്ളതാണെന്ന് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പ്രതികരിച്ചു. ഭീകരാക്രമണത്തെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശക്തമായി അപലപിച്ചു. ഇസ്‌ലാമാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി.

English Summary : Terrorist attack at Pakistan muslim church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com