കിൻഷാസ (കോംഗോ) ∙ ആഫ്രിക്കയിലെ വജ്രക്കല്ലുകളിൽ സമ്പന്നരാജ്യങ്ങളുടെ അത്യാർത്തിയുടെ വിഷം പുരണ്ടിരിക്കുന്നെന്ന് ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ദക്ഷിണ സുഡാനിലുമായി മാർപാപ്പ നടത്തുന്ന 6 ദിവസത്തെ പര്യടനത്തിലെ ആദ്യ പ്രസംഗത്തിലാണ് ആഫ്രിക്കയുടെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാൻ സമ്പന്ന രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടത്. മനുഷ്യരാണ് മണ്ണിനടിയിൽ മറഞ്ഞുകിടക്കുന്ന ധാതുക്കളെക്കാൾ അമൂല്യമെന്നും കിൻഷാസയിലെ കൊട്ടാരത്തിന്റെ ഉദ്യാനത്തിൽ ഭരണാധികാരികളും നയതന്ത്രപ്രതിനിധികളും ഉൾപ്പെട്ട സദസ്സിനോടു മാർപാപ്പ പറഞ്ഞു.
എൻഡോള വിമാനത്താവള പരിസരത്ത് തുറന്ന വേദിയിലെ കുർബാന അർപ്പണത്തിൽ 10 ലക്ഷത്തിലേറെ പേർ പങ്കെടുത്തു. 9 കോടി വരുന്ന കോംഗോ ജനസംഖ്യയുടെ പകുതിയും റോമൻ കത്തോലിക്കാ വിശ്വാസികളാണ്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1985 ൽ കോംഗോ സന്ദർശിച്ചതിനു ശേഷം ഇതാദ്യമാണ് ഒരു മാർപാപ്പ ഇവിടെയെത്തുന്നത്.
ഫ്രാൻസിസ് മാർപാപ്പ (86) കഴിഞ്ഞ വർഷം ജൂലൈയിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോംഗോ യാത്ര കാൽമുട്ടു വേദന മൂലം മാറ്റിവച്ചിരുന്നതാണ്. അസുഖം ഭേദമായിട്ടില്ലാത്തതിനാൽ പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഏറെ നേരവും അദ്ദേഹം വീൽചെയർ ഉപയോഗിക്കുന്നു. കിഴക്കൻ കോംഗോയിലെ ഗോമ യാത്രാപരിപാടിയിൽ ഉണ്ടായിരുന്നെങ്കിലും മേഖലയിൽ സംഘർഷം തുടരുന്നതുമൂലം റദ്ദാക്കി.
English Summary : African visit of Pope Francis