വാഷിങ്ടൻ ∙ ഇന്ത്യൻ വംശജയായ പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി (51) യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. യുഎന്നിലെ മുൻ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുൻ ഗവർണറുമായ നിക്കി ഹേലി 15ന് ഇക്കാര്യം പ്രഖ്യാപിക്കും. 2024 നവംബറിലെ തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹേലിയുടെ രംഗപ്രവേശം.
ട്രംപ് ഭരണകൂടത്തിൽ ഇന്ത്യൻ വംശജരിൽ ഏറ്റവും ഉയർന്ന പദവി വഹിച്ചയാളാണ് നിക്കി ഹേലി. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാൻ ട്രംപ് (76) മാത്രമാണ് നിലവിൽ മുന്നോട്ടുവന്നിട്ടുള്ളത്.
ട്രംപ് മത്സരിക്കുകയാണെങ്കിൽ താൻ സ്ഥാനാർഥിയാവില്ലെന്ന മുൻ നിലപാട് തിരുത്തിയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. നേതൃത്വത്തിൽ പുതിയ തലമുറ വരേണ്ട സമയമായി എന്നും യുഎസ് പുതിയ പാതയെ പറ്റി ചിന്തിക്കാൻ സമയമായി എന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞത്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായ ജോ ബൈഡന് (80) മറ്റൊരു ഊഴം നൽകരുതെന്നും പറഞ്ഞു.
പഞ്ചാബിൽനിന്ന് 1960 കളിൽ കാനഡയിലേക്കും തുടർന്ന് അമേരിക്കയിലേക്കും കുടിയേറിയ അജിത് സിങ് രൺധാവ– രാജ് കൗർ ദമ്പതികളുടെ മകൾ ആണ് നിക്കി ഹേലി.
English Summary : Nikki Haley to announce candidature for US president post