ജർമനിയിൽ പ്രാർഥനാ ഹാളിൽ വെടിവയ്പ്; 8 മരണം
Mail This Article
ഹാംബുർഗ് ∙ ജർമനിയിലെ തുറമുഖ നഗരമായ ഹാംബുർഗിൽ യഹോവയുടെ സാക്ഷികളുടെ പ്രാർഥനാ കേന്ദ്രമായ കിങ്ഡം ഹാളിൽ അക്രമി 7 പേരെ വെടിവച്ചു കൊന്നു. മരിച്ചവരിൽ ഒരു ഗർഭിണിയുമുണ്ട്. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. അക്രമി സ്വയം വെടിവച്ചു മരിച്ചതായി ഹാംബുർഗിലെ ആഭ്യന്തര മന്ത്രി ആൻഡി ഗ്രോട്ട് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് പ്രാർഥന നടക്കുന്നതിനിടെയാണ് അക്രമം. യഹോവയുടെ സാക്ഷികളുടെ സമൂഹത്തിലെ മുൻ അംഗമാണ് അക്രമിയെന്നു സംശയിക്കുന്നു. 3 നില പ്രാർഥനാ ഹാളിന്റെ ഒന്നാം നിലയുടെ ജനലിലൂടെ അക്രമി വെടിവയ്ക്കുന്നതിന്റെ മൊബൈൽ ഫോൺ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2020 ഫെബ്രുവരിയിൽ പടിഞ്ഞാറൻ പട്ടണമായ ഹാനോവിൽ കുടിയേറ്റക്കാരായ 9 പേരെ വെടിവച്ചുകൊന്ന ശേഷം സ്വന്തം അമ്മയെയും വധിച്ച് അക്രമി ജീവനൊടുക്കിയിരുന്നു.
English Summary: 7 die in Germany church shooting