ADVERTISEMENT

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സെഷൻസ് കോടതി 2 ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തോഷാഖാന കേസിൽ 18നും പൊതുപരിപാടിയിൽ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിന് 21നും ഇമ്രാനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിർദേശം. പ്രധാനമന്ത്രി ആയിരുന്നപ്പോൾ ലഭിച്ച സമ്മാനങ്ങൾ അമിത വിലയ്ക്ക് വിറ്റ് നികുതിവെട്ടിപ്പു നടത്തിയതാണ് തോഷാഖാന കേസ്.

പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനായ ഇമ്രാന് പലതവണ നോട്ടിസ് നൽകിയിട്ടും സെഷൻസ് കോടതിയിൽ ഹാജരാകാൻ തയാറായില്ല. വനിതാ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയതിന് ഇമ്രാൻ അവരെ നേരിട്ടു കണ്ട് ക്ഷമാപണം നടത്തിയെങ്കിലും ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.

അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തിയതറിഞ്ഞ് ഇമ്രാൻ ലഹോറിൽ പതിനായിരക്കണക്കിനു പാർട്ടി പ്രവർത്തകരുടെ റാലി ആരംഭിച്ചു. റാലി അവസാനിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ബുള്ളറ്റ് പ്രൂഫ് കാറിലിരുന്നാണ് ഇമ്രാൻ റാലി നയിക്കുന്നത്. റാലി തടഞ്ഞാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി അറിയിച്ചു.  

ഇതേസമയം, കഴിഞ്ഞവർഷം ഏപ്രിലിൽ ഇമ്രാനെ പ്രധാനമന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ പാർട്ടി എംപിമാർ രാജിവച്ച 37 സീറ്റുകളിൽ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് വിവിധ കോടതികളുടെ ഉത്തരവിനെ തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ സസ്പെൻഡ് ചെയ്തു.

English Summary: Imran Khan leads thousands at an election rally in Lahore as Islamabad police arrive to arrest him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com