ADVERTISEMENT

ലൊസാഞ്ചലസ് ∙ രണ്ടു പുരസ്കാരം നേടി ഇന്ത്യ ഓസ്കർ തിളക്കത്തിൽ. ‘ആർആർആർ’ സിനിമയിലെ ‘നാട്ടുനാട്ടു’ മികച്ച ഗാനത്തിനും കാർത്തികി ഗോൺസാൽവസിന്റെ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യൂമെന്ററി ഷോർട്ട് വിഭാഗത്തിലുമാണു 95–ാമത് അക്കാദമി പുരസ്കാരം കരസ്ഥമാക്കിയത്. ഇതാദ്യമാണ് ഇന്ത്യയിൽ നിർമിച്ച 2 സിനിമകൾ ഈ അംഗീകാരം നേടുന്നത്. 

കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ഓസ്കറുമായി.
കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ഓസ്കറുമായി.

എസ്.എസ്.രാജമൗലിയുടെ തെലുങ്കു സിനിമയായ ആർആർആറിൽ എം.എം.കീരവാണി സംഗീതം നൽകി, ചന്ദ്രബോസ് രചിച്ച നാട്ടുനാട്ടു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിരുന്നു. ഓസ്കർ ലഭിക്കുന്ന നാലാമത്തെ ഇംഗ്ലിഷ് ഇതര ഗാനമാണ്. ബ്രിട്ടിഷ് സിനിമയായ സ്ലംഡോഗ് മില്യനറിലെ എ.ആർ.റഹ്മാന്റെ ‘ജയ് ഹോ’ 2009 ൽ ഇതേ അംഗീകാരം നേടിയിരുന്നു. ലൊസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ സദസ്സിനെ കോരിത്തരിപ്പിച്ച് 4 മിനിറ്റുള്ള നാട്ടുനാട്ടു രാഹുലും കാലഭൈരവയും ചേർന്ന് ആലപിച്ചു. നടി ദീപിക പദുക്കോൺ ആണു ഗാനാവതരണം നടത്തിയത്. 

കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ചേർന്നൊരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഉപേക്ഷിക്കപ്പെട്ട ഒരു ആനക്കുട്ടിയും മനുഷ്യരും തമ്മിലുള്ള ബന്ധമാണു ചിത്രീകരിക്കുന്നത്. ഇന്ത്യ പശ്ചാത്തലമായ 2 ഷോർട്ട് ഡോക്യുമെന്ററികൾ നേരത്തേ ഓസ്കർ നേടിയിട്ടുണ്ടെങ്കിലും അവ നിർമിച്ചതു വിദേശികളായിരുന്നു. 

സൗനക് സെൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘ഓൾ ദാറ്റ് ബ്രീത്തസ്’ അടക്കം ആകെ 3 സിനിമകൾക്കാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് നാമനിർദേശം ലഭിച്ചത്. 

മികച്ച സിനിമ, നടി, സംവിധാനം, തിരക്കഥ, സഹനടി, സഹനടൻ അടക്കം 7 മുഖ്യ പുരസ്കാരങ്ങൾ നേടി സയൻസ് ഫിക്‌ഷൻ കോമഡിയായ ‘എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്’ ഇത്തവണത്തെ ഓസ്കറിൽ ഒന്നാമതെത്തി. 

English Summary: India shines at the Oscars with RRR's Naatu Naatu and The Elephant Whisperers win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com