ന്യൂഡൽഹി ∙ പരിസ്ഥിതി മലിനീകരണം തടയാൻ ഈ ദശകത്തിൽ കടുത്ത നടപടികൾ എടുത്താൽ മാത്രമേ ഭാവിതലമുറയ്ക്ക് ഇവിടെ ജീവിക്കാനാവൂ എന്ന് യുഎന്നിന്റെ കാലാവസ്ഥാ മാറ്റം സംബന്ധിച്ച സർക്കാർ സമിതി (ഐപിസിസി) റിപ്പോർട്ട്. വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തെക്കാൾ 1.5 ഡിഗ്രി മുകളിൽ ആഗോള താപനില പിടിച്ചുനിർത്തണമെന്ന ലക്ഷ്യം ബുദ്ധിമുട്ടാണെങ്കിലും ഉടൻ കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് ഓർമിപ്പിക്കുന്നു.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം തടയാൻ സത്വരവും സുസ്ഥിരവുമായ നടപടി ഉണ്ടാകണം. എങ്കിൽ മാത്രമേ സുസ്ഥിരവും സുരക്ഷിതവുമായ ജീവിതം ഭാവിയിൽ സാധ്യമാകൂ എന്നും ഐപിസിസി അധ്യക്ഷൻ ഹോസുങ് ലീ പറഞ്ഞു. മനുഷ്യജന്യ കാരണങ്ങളാൽ ആഗോള താപനില വർധന എന്ന വിഷയത്തിൽ 2015 മുതൽ സമിതി പുറത്തുവിട്ട റിപ്പോർട്ടുകളുടെ സമീകൃത റിപ്പോർട്ടാണിത്. കഴിഞ്ഞയാഴ്ച സ്വിറ്റ്സർലൻഡിലെ ഇന്റർലേക്കനിൽ നടന്ന സമ്മേളനത്തിലാണ് റിപ്പോർട്ട് അംഗീകരിച്ചത്.
ഉപഭോഗത്തിൽ ലോകത്ത് കടുത്ത അസമത്വം നിലനിൽക്കുന്നു. ഏറ്റവും മുകളിലുള്ള 10% എല്ലാ സൗകര്യങ്ങളും ആർഭാടമായി ആസ്വദിച്ച് കടുത്ത പരിസ്ഥിതി മലിനീകരണം നടത്തുന്നു. ആഗോള ഹരിതഗൃഹവാതക ബഹിർഗമനത്തിൽ 79% ഫോസിൽ ഇന്ധന ഉപയോഗം മൂലമാണ്. കൃഷി, വനം, ഭൂമിയുടെ ഉപയോഗം എന്നിവയിൽ നിന്ന് 22 ശതമാനവും. കാലാവസ്ഥാ നീതി ബഹുഭൂരിപക്ഷത്തിനും അന്യം – റിപ്പോർട്ടിൽ പറയുന്നു.
English Summary : Want strict action to stop environment pollution says UN committee