ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടിഷ് മാധ്യമസ്ഥാപനമായ അസോഷ്യേറ്റഡ് ന്യൂസ്പേപ്പേഴ്സ് ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള സ്വകാര്യതാ ലംഘനങ്ങൾ നടത്തിയെന്ന കേസിൽ ഹാരി രാജകുമാരനും പ്രമുഖ സംഗീതജ്ഞൻ‌ എൽട്ടൻ ജോണും ഇന്നലെ ഹൈക്കോടതിയിൽ ഹാജരായി. ഡെയ്‌ലി മെയിൽ പത്രത്തിന്റെ പ്രസാധകരെന്ന നിലയിലാണ് അസോഷ്യേറ്റഡ് ന്യൂസ്പേപ്പേഴ്സിനെതിരെ ഹാരി ഉൾപ്പെടെയുള്ള പ്രമുഖർ നിയമപോരാട്ടം നടത്തുന്നത്. 

കേസിന്റെ 4 ദിവസത്തെ പ്രാഥമിക വാദത്തിന്റെ ആദ്യദിവസം തന്നെ കോടതിയിലെത്തിയ ഹാരി, എലിസബത്ത് രാജ്ഞിയുടെ മരണശേഷം ആദ്യമാണ് ബ്രിട്ടനിലെത്തുന്നത്. യുഎസിലെ കലിഫോർണിയയിൽ നിന്ന് എത്തിയ ഹാരിയെ കാത്ത് വലിയ ജനക്കൂട്ടവും മാധ്യമസംഘവും കോടതിക്കു മുന്നിൽ കൂടിയിരുന്നു. 

1993 മുതൽ 2011 വരെ അസോഷ്യേറ്റഡ് ന്യൂസ്പേപ്പേഴ്സിനു കീഴിലുള്ള പത്രങ്ങൾ തങ്ങളുടെ സ്വകാര്യജീവിതം നിരീക്ഷിക്കാൻ ടെലിഫോൺ ചോർത്തുകയും ചാരന്മാരെ നിയോഗിക്കുകയും ചെയ്തെന്നാണ് കേസ്. നടിമാരായ എലിസബത്ത് ഹർലി. സേഡി ഫ്രോസ്റ്റ്, എൽട്ടൻ ജോണിന്റെ ജീവിതപങ്കാളിയും ചലച്ചിത്ര നിർമാതാവുമായ ഡേവിഡ് ഫർണിഷ് എന്നിവരുൾപ്പെടെ 7 പേരാണ് കേസിലെ മറ്റു വാദികൾ. ഫോൺ ചോർത്തിയെന്നതിനു പുറമേ, ഇവരുടെ വീടുകളിലും കാറുകളിലും സംഭാഷണം റെക്കോർഡ് ചെയ്യാനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചെന്നും ആരോഗ്യ വിവരങ്ങളും പണമിടപാടുകളും ചോർത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. 

ആരോപണ വിധേയരായ റിപ്പോർട്ടർമാരുടെ പേര് പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അസോഷ്യേറ്റ‍ഡ് ന്യൂസ്പേപ്പേഴ്സിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

English Summary : Prince Harry and Elton John appear in court in Associated newspapers hearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com