ബെയ്ജിങ് ∙ ചൈനയുടെ പ്രതിരോധമന്ത്രി ലി ഷങ്ഫു അപ്രത്യക്ഷനായിട്ട് മൂന്നാഴ്ച. സൈന്യത്തിലെ അഴിമതിക്കെതിരെ സർക്കാർ കർശന നടപടി ആരംഭിച്ചതിനു പിന്നാലെയാണ് പ്രതിരോധമന്ത്രിയെ കാണാതായത്. നടപടികളുടെ ഭാഗമായി പ്രതിരോധമന്ത്രിയെ തടവിലാക്കിയതാണെന്നും അഭ്യൂഹമുണ്ട്.
അതേസമയം, വിദേശകാര്യമന്ത്രിയായ കിൻ ഗാങ്ങിനെ ജൂൺ മുതൽ കാണാനില്ല. അപ്രത്യക്ഷനായതിനെത്തുടർന്ന് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റി പകരം വാങ് യിയെ പുതിയ വിദേശകാര്യമന്ത്രിയായി നിയമിച്ചിരുന്നു. എന്നാൽ, കിൻ ഗാങ് എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമാണ്. പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഷി ചിൻപിങ് കർശനമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇത് പലപ്പോഴും പാർട്ടിയിൽ തനിക്കു ഭീഷണിയാകുന്നവരെ വെട്ടിനിരത്തുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ആരോപണവുമുണ്ട്.
പ്രതിരോധമന്ത്രി ലി ഷങ്ഫുവിന് ചൈനീസ് സൈന്യത്തിൽ ലഫ്റ്റനന്റ് ജനറൽ പദവിയുമുണ്ട്. ഒരു ദശാബ്ദത്തോളം ചൈനീസ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. സൈന്യത്തിലെ റോക്കറ്റ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിനു ശേഷമാണ് അദ്ദേഹത്തെ കാണാതായത്. ഓഗസ്റ്റ് 29നു ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. എന്നാൽ, അഴിമതിക്കേസിൽ ലി ഷങ്ഫുവിനെതിരെ അന്വേഷണം നടക്കുകയാണെന്നാണ് ഒടുവിലത്തെ വിവരം. അങ്ങനെയെങ്കിൽ അദ്ദേഹവും തടവിലായിരിക്കാൻ സാധ്യതയുണ്ട്. പുതിയ പ്രതിരോധമന്ത്രിയെ നിയമിക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്.
English Summary: Even after three weeks, there is no information regarding China's missing defense minister Li Shangfu