വൈവിധ്യങ്ങളിൽ ഒരുമ കണ്ടെത്തണം: മാർപാപ്പ

Mail This Article
ന്യൂഡൽഹി ∙ വൈവിധ്യങ്ങളിൽ ഒരുമ കണ്ടെത്തണമെന്നും ലോകത്തെ നയിക്കേണ്ടത് അതാകണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ പല തരത്തിലുള്ള വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ ഇതിലും സാഹോദര്യം കണ്ടെത്താൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സൗന്ദര്യമെന്നും ഷിക്കാഗോ ലയോള യൂണിവേഴ്സിറ്റിയും വത്തിക്കാനിലെ പൊന്തിഫിക്കൽ കമ്മിഷൻ ഫോർ ലാറ്റിൻ അമേരിക്കയും ചേർന്നു നടത്തുന്ന ‘ബിൽഡിങ് ബ്രിജസ് ഇനീഷ്യേറ്റീവി’ന്റെ മൂന്നാം എഡിഷനിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥി–അധ്യാപക പ്രതിനിധികളുമായി ഓൺലൈൻ സംവാദത്തിൽ മാർപാപ്പ അഭിപ്രായപ്പെട്ടു.
പ്രതിസന്ധികളെ നേരിടാനും കരുത്തോടെ വീണ്ടും എഴുന്നേറ്റു നിൽക്കാനുമുള്ള അനുഗ്രഹം ദൈവം നൽകിയിട്ടുണ്ട്. നർമബോധം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും നർമബോധമെന്നാൽ മാനസികാരോഗ്യമാണെന്നും വിദ്യാർഥികളെ അദ്ദേഹം ഓർമിപ്പിച്ചു.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ്, ജീസസ് ആൻഡ് മേരി കോളജ്, ചെന്നൈ ലയോള കോളജ്, ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റി, ലഹോറിലെ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബ്, കഠ്മണ്ഡു സെന്റ് സേവ്യേഴ്സ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരുമാണു സംവാദത്തിൽ പങ്കെടുത്തത്.
സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 12 വർക്കിങ് ഗ്രൂപ്പുകൾ രൂപീകരിച്ചു പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. ഇതിൽ ക്രോഡീകരിച്ച ആശയങ്ങൾ ഫ്രാൻസിസ് മാർപാപ്പയ്ക്കു മുന്നിൽ അവതരിപ്പിച്ചു. 12 വർക്കിങ് ഗ്രൂപ്പുകളിൽ നിന്നായി ഒന്നു വീതം വിദ്യാർഥി പ്രതിനിധികളും 6 അധ്യാപക പ്രതിനിധികളുമാണ് മാർപാപ്പയുമായി വെർച്വൽ സംവാദത്തിൽ ഭാഗമായത്.
English Summary: Unity must be found in diversity: Pope Francis