തകർന്നടിഞ്ഞ നാട്ടിലേക്ക് പലസ്തീൻകാരുടെ മടക്കം; സൈന്യം ഒഴിഞ്ഞ കെട്ടിടങ്ങളിൽ ഉറ്റവർക്കായി തിരച്ചിൽ

Mail This Article
ഖാൻ യൂനിസ് (ഗാസ) ∙ വെടിയൊച്ച നിലച്ചതിനുപിന്നാലെ തകർന്നടിഞ്ഞ നാട്ടിലേക്കു പലസ്തീൻകാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായവർക്കുവേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചു.
‘15 മാസം മരുഭൂമിയിൽ അലഞ്ഞിട്ട് കുടിക്കാൻ അൽപം വെള്ളം കിട്ടിയപോലെ എനിക്കു തോന്നുന്നു. ജീവൻ തിരിച്ചുകിട്ടിയ അനുഭവം’–മധ്യഗാസയിലെ റെയ്റൽ ബലാഹിലെ ക്യാംപിൽനിന്ന് അയാ മുഹമ്മദ് (31) റോയിട്ടേഴ്സിനു നൽകിയ സന്ദേശത്തിൽ പറയുന്നു:. ‘ഗാസ സിറ്റിയിലെ വീട്ടിലേക്കു ഞങ്ങൾക്ക് എത്രയും വേഗം തിരിച്ചെത്തണം. ഇത്രയേറെ കഷ്ടനഷ്ടങ്ങൾക്കിടയിൽ ജീവിതം ഇനി ഒട്ടും സുഖമാവില്ലെന്ന് അറിയാം. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ചോര ഇനിയെങ്കിലും വീഴ്ത്താതിരിക്കട്ടെ’–അയാ പറഞ്ഞു.
വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്തവരിലേറെയും തെക്കൻ ഗാസയിലെ വിവിധ അഭയാർഥികൂടാരങ്ങളിലാണ്. ജനവാസയോഗ്യമല്ലാത്ത അൽ മവാസിയിലും നൂറുകണക്കിനു ടെന്റുകളുയർന്നിരുന്നു. ഇന്നലെ ഇവിടെനിന്നുള്ളവർ കയ്യിലുള്ളതെല്ലാം വാരിക്കെട്ടി വടക്കോട്ടു യാത്ര തുടങ്ങി. തെക്കൻ പട്ടണമായ റഫയിലേക്കും ഇന്നലെ പലസ്തീൻകാർ കൂട്ടത്തോടെ തിരിച്ചെത്തി.
ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ ഹമാസിന്റെ ഉന്നത നേതാക്കളടക്കം 46,913 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,10,750 പരുക്കേറ്റു. യുദ്ധം മൂലം ഗാസയുടെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയും 23 ലക്ഷത്തോളം വരുന്ന ജനങ്ങളിലേറെയും ഭവനരഹിതരാകുകയും ചെയ്തു. ഗാസയിലെ യുദ്ധത്തിൽ 400 സൈനികർ കൊല്ലപ്പെട്ടെന്നാണു ഇസ്രയേൽ കണക്ക്.