ബോർഡിങ് സ്കൂളിലേക്ക് മിസൈൽ ആക്രമണം, 4 മരണം; പഴിചാരി റഷ്യയും യുക്രെയ്നും

Mail This Article
കീവ് ∙ റഷ്യൻ അതിർത്തിയിൽ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള സുദ്സയിലെ സ്കൂളിൽ യുദ്ധമേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിച്ചിരുന്ന കെട്ടിടം ശനിയാഴ്ച രാത്രിയുണ്ടായ മിസൈൽ ആക്രമണത്തിൽ തകർന്ന് 4 പേർ കൊല്ലപ്പെട്ട സംഭവത്തെച്ചൊല്ലി ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നു. 4 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട് 84 പേരെ രക്ഷപ്പെടുത്തി. തകർന്ന കെട്ടിടത്തിനടിയിൽ കൂടുതൽ പേർ കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.
റഷ്യയുടെ ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആരോപിച്ചു. സാധാരണക്കാരാണ് ഈ ബോർഡിങ് സ്കൂളിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞുകൊണ്ട് റഷ്യ കൂട്ടക്കൊല നടത്തുകയായിരുന്നുവെന്നും ചെച്നിയയിലും സിറിയയിലും യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിലും റഷ്യ ചെയ്യുന്നതിതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് യുക്രെയ്നിന്റെ ഭാഗത്തുനിന്നുണ്ടായ ഭീകരാക്രമണമാണെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇതേസമയം യുക്രെയ്ൻ നഗരമായ പൊൾടോവയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ശനിയാഴ്ച രാത്രി റഷ്യ 55 ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.