ഗാസയിൽ തീമഴ, 92 പലസ്തീൻകാർ കൊല്ലപ്പെട്ടു; ഭക്ഷ്യവസ്തുക്കളുടെ വിതരണം തടഞ്ഞിട്ട് 6 ആഴ്ച പിന്നിട്ടു

Mail This Article
ജറുസലം ∙ ഗാസയിൽ വീടുകൾക്കും ടെന്റുകൾക്കും നേരെ കഴിഞ്ഞ 48 മണിക്കൂറിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 92 പലസ്തീൻകാർ കൊല്ലപ്പെട്ടു. 219 പേർക്കു പരുക്കേറ്റു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം തടഞ്ഞിട്ട് 6 ആഴ്ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ആഹാരം കഴിക്കേണ്ട സ്ഥിതിയിലാണെന്നും കുഞ്ഞുങ്ങൾ പോഷകാഹാരമില്ലാതെ വലയുകയാണെന്നും യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.
അതിനിടെ, യെമനിലെ ഹൂതികളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 74 പേർ കൊല്ലപ്പെട്ടു. 171 പേർക്കു പരുക്കേറ്റു. വ്യാഴാഴ്ച അർധരാത്രിക്കുശേഷം എണ്ണസംഭരണകേന്ദ്രമായ റാസ് ഇസാ തുറമുഖത്താണ് ആക്രമണമുണ്ടായത്. ടാങ്കറുകൾ പൊട്ടിത്തെറിച്ച് ആകാശംമുട്ടെ തീഗോളങ്ങളുയർന്നു. ഇതാദ്യമാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള എണ്ണസംഭരണശാല യുഎസ് ലക്ഷ്യമിടുന്നത്.
ഇതേസമയം, ചൈനീസ് സാറ്റലൈറ്റ് ടെക്നോളജി കമ്പനി ഹുവാ ചാങ്, ഹൂതികളെ സഹായിക്കുന്നതായി യുഎസ് ആരോപിച്ചു. യുഎസ് യുദ്ധക്കപ്പലുകളെയും ചെങ്കടലിലെ ചരക്കുകപ്പലുകളെയും ആക്രമിക്കാൻ സാങ്കേതികപിന്തുണ നൽകുന്നത് ചൈനീസ് സൈന്യവുമായി ബന്ധമുള്ള കമ്പനിയാണെന്നാണ് ആരോപണം.