ഇസ്രയേലിന്റെ അന്വേഷണ റിപ്പോർട്ട്: ഗാസ വൈദ്യസഹായ സംഘത്തെ കൊലചെയ്തത് ഗുരുതരവീഴ്ച

Mail This Article
ജറുസലം ∙ ഗാസയിൽ അടിയന്തര വൈദ്യസഹായ സംഘത്തിലെ 15 പലസ്തീൻകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സൈന്യത്തിനു വീഴ്ച സംഭവിച്ചെന്ന് ഇസ്രയേൽ സമ്മതിച്ചു. സൈനികതലത്തിൽ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെത്തുടർന്നു ഡപ്യൂട്ടി കമാൻഡറെ പുറത്താക്കാനും തീരുമാനിച്ചു. എന്നാൽ, പലസ്തീൻകാരെ തൊട്ടടുത്തുനിന്നു വെടിവച്ചുകൊന്നതിനും സംഭവം മൂടിവയ്ക്കാൻ ശ്രമിച്ചതിനും തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.മാർച്ച് 23നു റഫയിൽ നടന്ന സംഭവത്തിൽ, ആംബുലൻസ് എമർജൻസി സിഗ്നലില്ലാതെ വന്നതുകൊണ്ടാണു വെടിയുതിർത്തതെന്നാണ് ഇസ്രയേൽ ആദ്യം വാദിച്ചത്. കൊല്ലപ്പെട്ടവരിലൊരാളുടെ ഫോണിലെ വിഡിയോ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു.
-
Also Read
യുഎസിൽ ചെറുവിമാനം തകർന്ന് 4 മരണം
വിഡിയോയിൽ ആംബുലൻസ് ലൈറ്റ് ഫ്ലാഷ് ചെയ്യുന്നതും വെടിയേറ്റു സന്നദ്ധപ്രവർത്തകർ വീഴുന്നതും കാണാം.ആംബുലൻസ് ഹമാസുകാരുടേതെന്നു ഡപ്യൂട്ടി ബറ്റാലിയൻ കമാൻഡർ തെറ്റായി വിലയിരുത്തി വെടിവയ്ക്കാൻ ഉത്തരവിട്ടെന്നാണ് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തൽ.റെഡ് ക്രസന്റിന്റെ 8 ജീവനക്കാർ, ഗാസ സിവിൽ ഡിഫൻസിലെ 6 പേർ, ഒരു യുഎൻ ജീവനക്കാരൻ എന്നിവരടക്കം 15 സന്നദ്ധപ്രവർത്തകർ മാർച്ച് 23 നു പുലർച്ചെ പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനാണു പോയത്. ഇവരെ വെടിവച്ചുകൊന്നശേഷം ആംബുലൻസ് അടക്കം കുഴിച്ചുമൂടുകയായിരുന്നു. ഒരാഴ്ചയ്ക്കുശേഷം യുഎൻ രക്ഷാപ്രവർത്തകരാണു മൃതദേഹങ്ങൾ വീണ്ടെടുത്തത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 29 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.