ഗാസ വെടിനിർത്തൽ: ചർച്ചയിൽ പുരോഗതി; ഗാസയിലെ ജനങ്ങൾ മുഴുപ്പട്ടിണിയിലേക്ക്

Mail This Article
കയ്റോ ∙ ഗാസ വെടിനിർത്തൽ ചർച്ചകൾ വിജയത്തിനടുത്തെത്തിയെന്ന് സൂചന. ആയുധം ഉപേക്ഷിക്കണമെന്ന ഇസ്രയേലിന്റെ പ്രധാന ആവശ്യം ഹമാസ് തള്ളിക്കളഞ്ഞ വിഷയമാണ് പരിഹരിക്കാനുള്ളത്. ഇസ്രയേലോ ഹമാസോ പ്രതികരിച്ചിട്ടില്ല. ചർച്ചയിൽ പുരോഗതിയുണ്ടെങ്കിലും കരാർ ധാരണയായിട്ടില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽത്താനി പറഞ്ഞു.
അതേസമയം ഉപരോധത്തെത്തുടർന്നു ഗാസയിലെ ജനങ്ങൾ മുഴുപ്പട്ടിണിയിലേക്കു നീങ്ങുകയാണ്. 18 മാസമായി യുദ്ധസമയത്ത് ജനങ്ങളെ വിശപ്പകറ്റാൻ സഹായിച്ചിരുന്ന സമൂഹ അടുക്കളകൾ സാധനങ്ങളുടെ ലഭ്യതക്കുറവിനെ തുടർന്ന് പൂട്ടുന്ന അവസ്ഥയിലാണ്. 23 ലക്ഷത്തോളം ജനങ്ങൾ സമൂഹ അടുക്കളകളെ ആശ്രയിച്ചാണ് 18 മാസമായി ജീവിക്കുന്നത്.
അതിനിടെ, മാർച്ച് 23നു റെഡ് ക്രസന്റ് വൈദ്യസഹായ പ്രവർത്തകരെ കൂട്ടക്കൊല ചെയ്തശേഷം ഇസ്രയേൽ പിടിച്ചുകൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ അസദ് അൽ നസ്രയെ മോചിപ്പിച്ചു. റഫയിൽ വൈദ്യസഹായമെത്തിക്കാൻ പോയ 15 സന്നദ്ധ പ്രവർത്തകരെ വെടിവച്ചുകൊന്നശേഷം മൃതദേഹങ്ങൾ ആംബുലൻസ് അടക്കം കുഴിച്ചുമൂടുകയായിരുന്നു.