പാപ്പയിലേക്കെത്തിയ പാത; കർദിനാൾ റോബർട്ട് പ്രെവോസ്ത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിങ്ങനെ..

Mail This Article
കർദിനാൾ റോബർട്ട് പ്രെവോസ്തിൽനിന്ന് ലിയോ പതിനാലാമൻ മാർപാപ്പയിലേക്കുള്ള ദൂരം കോൺക്ലേവിന്റെ 2 ദിവസത്തിനിടെയാണ് ഇല്ലാതായതെന്നു കരുതാൻ കാരണങ്ങളില്ല. ഫ്രാൻസിസ് പാപ്പയിൽനിന്ന് ഏതൊക്കെ ദിശകളിൽ എത്രദൂരം പോകാമെന്ന് ആലോചിച്ച കർദിനാൾമാരിൽ പലരുടെയും മനസ്സിൽ കർദിനാൾ പ്രെവോസ്തിന്റെ പേര് ഉണ്ടായിരുന്നുവെന്നു വ്യക്തം. ഫ്രാൻസിസ് പാപ്പയുടെ മനസ്സു നേരത്തെതന്നെ മന്ത്രിച്ചതും ആ പേരായിരിക്കാം. കർദിനാൾ പിയറെ പരോളിൻ അല്ലെങ്കിൽ കർദിനാൾ ലൂയി അന്റോണിയോ ടാഗ്‌ളെ എന്നാണ് അടുത്ത പാപ്പയാരെന്ന ചോദ്യത്തിന് ആദ്യ ദിവസങ്ങളിൽ വത്തിക്കാനിൽ പലരും നൽകിയ ഉത്തരം. ഇറ്റലിക്കാരനായ കർദിനാൾ പരോളിന് വത്തിക്കാനിലുള്ള പ്രാധാന്യവും കർദിനാൾ ടാഗ്ളെയുടെ ‘ഫ്രാൻസിസ് പാപ്പ ടച്ച്’ ഉള്ള ജനകീയതയും ശ്രദ്ധേയമായിരുന്നു.
എന്നാൽ, ഇറ്റലിക്കാരായ 2 കർദിനാൾമാർകൂടി സാധ്യതാപട്ടികയിലേക്കു വന്നപ്പോൾ കർദിനാൾ പരോളിന്റെ സാധ്യത കുറഞ്ഞുവെന്നും യുഎസ്, യൂറോപ്യൻ കർദിനാൾമാർ ഒത്തുതീർപ്പു സാധ്യമാകുന്ന പേരിലേക്ക് എത്തുന്നുവെന്നും വിലയിരുത്തലുണ്ടായി. കർദിനാൾ ടാഗ്ളെയിലേക്ക് എത്തുന്നത് തികഞ്ഞ പാരമ്പര്യവാദികളായ കർദിനാൾമാർ താൽപര്യപ്പെടുന്നില്ലെന്നതിന്റെ സൂചനകളും വന്നു. കോൺക്ലേവിനു മുൻപുള്ള ദിവസങ്ങളിൽ യുഎസിൽനിന്നുള്ള ചില കർദിനാൾമാരുൾപ്പെടെ നടത്തിയ അത്താഴചർച്ചകളിൽ കർദിനാൾ പ്രെവോസ്തിന്റെ പേരു കടന്നുവന്നതിനെ പഴയ മാനദണ്ഡങ്ങൾ വച്ചാണെങ്കിൽ അസ്വാഭാവികം എന്നു പറയാം.
യുഎസ് പ്രസിഡന്റിനു പുറമെ, യുഎസിൽനിന്നു തന്നെ മറ്റൊരാൾ ലോകനേതാവായി വരുന്നത് ഉചിതമല്ലെന്നു കർദിനാൾമാർ നിലപാടെടുക്കുമെന്നാണു പലരും വാദിച്ചത്. എന്നാൽ, കർദിനാൾ പ്രെവോസ്തിനെ ‘അമേരിക്കക്കാരൻ’ എന്ന കള്ളിയിൽ പെടുത്താൻ പലരും താൽപര്യപ്പെട്ടില്ലെന്നു വ്യക്തം. ഫ്രാൻസിസ് പാപ്പയുടെയും ബനഡിക്ട് പതിനാറാമൻ പാപ്പയുടെയും ശൈലികൾ ചേരുന്ന വ്യക്തിത്വമെന്നാണ് ലിയോ പതിനാലാമൻ പാപ്പയ്ക്കുള്ള വിശേഷണം. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലേക്കു വന്നപ്പോൾ അണിഞ്ഞ നിറമുള്ള മേലങ്കിയിൽ ബനഡിക്ട് പാപ്പയുടെ സാന്നിധ്യം കണ്ടവരുണ്ട്; സ്വീകരിച്ച പേരിലും പറഞ്ഞ വാക്കുകളിലും ഫ്രാൻസിസ് പാപ്പയുടെയും.
പരിസ്ഥിതി സംരക്ഷണം, അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങൾ, പുനർവിവാഹിതർക്കു ദിവ്യകാരുണ്യം നൽകൽ, വനിതകൾക്ക് ഡീക്കൻ പട്ടം നൽകൽ തുടങ്ങിയവയിൽ ഫ്രാൻസിസ് പാപ്പയുടെ നിലപാടിനൊപ്പമായിരുന്നു കർദിനാൾ പ്രെവോസ്ത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വിഷയത്തിൽ, സഭ വാക്കുകളിൽനിന്നു പ്രവൃത്തിയിലേക്കു മാറേണ്ട സമയമായെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്; യുഎസിലാണു താൻ വളർന്നതെങ്കിലും സ്പെയിനിലും ഫ്രാൻസിലുംനിന്നുള്ള കുടിയേറ്റക്കാരുടെ പിൻമുറക്കാരനാണെന്നും എടുത്തുപറഞ്ഞിട്ടുണ്ട്.