ADVERTISEMENT

ബിഷപ്പും അഗസ്റ്റീനിയൻ സമൂഹത്തിന്റെ മേധാവിയുമായിരുന്ന കാലത്ത് ലിയോ പതിനാലാമൻ പാപ്പ പെരുമാറ്റത്തിലൂടെ നേടിയെടുത്ത പല വിശേഷണങ്ങളുണ്ട്. നല്ലൊരു കേൾവിക്കാരൻ. ആരെ കേൾക്കുന്നുവോ ആ സമയത്ത് ആ വ്യക്തിയാണ് ലോകത്ത് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നു തോന്നിപ്പിക്കും. കർദിനാൾ പദവിയും വത്തിക്കാനിൽ പ്രധാന ചുമതലകളും ലഭിച്ചശേഷമുള്ള പാപ്പയെക്കുറിച്ച് പലരും പറയും: അധികം സംസാരിക്കില്ല, ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കും, കാമ്പുള്ള സംശയങ്ങൾ ചോദിക്കും. പെരുമാറ്റത്തിൽ‍ ഫ്രാൻസിസ് പാപ്പയുടെ അനൗപചാരിക ശൈലിയുമായി താരതമ്യമില്ല; ആരെയും അപ്രതീക്ഷിതമായി ആലിംഗനം ചെയ്യില്ല. അത്ര പരിചയമുള്ളവരോടു മാത്രമാവാം കൂടുതലായി സംസാരിക്കുക.

എങ്കിലും, ആർക്കും തന്നെ സമീപിക്കാമെന്ന തോന്നലാണ് പാപ്പയായ ശേഷവും ലിയോ പതിനാലാമൻ പ്രകടിപ്പിക്കുന്നതെന്നാണു കർദിനാൾമാർ പറയുന്നത്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട്, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെ ചടങ്ങുകളും കഴിഞ്ഞ് കർദിനാൾമാർക്കൊപ്പം സാന്താ മാർത്ത അതിഥിമന്ദിരത്തിൽ അത്താഴം പങ്കിട്ട പാപ്പ, ഓരോ മേശയിലും ചെന്ന് സ്നേഹവാക്കുകൾ പറഞ്ഞു. മാധ്യമങ്ങളിൽനിന്ന് കഴിയുന്നത്ര അകലം പാലിച്ചയാളെന്നാണ് പാപ്പയെക്കുറിച്ച് ഇറ്റാലിയൻ മാധ്യമപ്രവർത്തകരിൽ ചിലർ പറഞ്ഞത്. എന്നാൽ, ഇടപെട്ടവർക്കൊക്കെ പല വിഷയങ്ങളെക്കുറിച്ചും നല്ല ധാരണയുള്ളയാളെന്ന് പ്രതീതി നൽകി.

ഇറ്റലിക്കാർക്കിടയിലൊരു ചൊല്ലുണ്ട്: ‘ഫാറ്റ് പോപ്പ്, ലീൻ പോപ്പ്’– പാപ്പയുടെ ആകാരത്തെക്കുറിച്ചു മാത്രമല്ല, സമീപനങ്ങളിലെ വ്യത്യാസം സൂചിപ്പിക്കാനും പറയുന്നതാണ്. ഫ്രാൻസിസ് പാപ്പയ്ക്കുശേഷം, ലിയോ പാപ്പയുടെ കാര്യത്തിലും ആകാരത്തിൽ മാത്രമല്ല, സമീപനങ്ങളിലും ഒതുക്കം പ്രവചിക്കുന്നവരുണ്ട്. എന്നാൽ, ദുരിതബാധിതരെ അവർ ആയിരിക്കുന്നിടത്തു ചെന്നുകാണുക, ചേർത്തുപിടിക്കുക എന്ന ‘ഫ്രാൻസിസ്കൻ’ ശൈലിയുടെ പിന്തുടർച്ച പ്രതീക്ഷിക്കാം. അശരണരുടേതാണ് തന്റെ പക്ഷമെന്നു പെറുവിലുൾപ്പെടെ അദ്ദേഹം എത്രയോ കാലംമുൻപേ വ്യക്തമാക്കിയിട്ടുണ്ട്.

സംഭാഷണങ്ങളിലൂടെ പാലങ്ങൾ‍ പണിയണമെന്നു പറയുമ്പോൾ, ബിഷപ് പ്രെവോസ്ത് സ്വയമൊരു പാലമായ കാലത്തെക്കുറിച്ചാണ് പെറുവിൽനിന്നുള്ള ചില വൈദികർ പറഞ്ഞത്. പെറുവിലെ ബിഷ്പ്സ് കോൺഫറൻസിന്റെ പെർമനന്റ് കൗൺസിൽ അംഗവും വൈസ് പ്രസിഡന്റുമായിരുന്നു ബിഷപ് പ്രെവോസ്ത്. പെറുവിലെ ബിഷപ്പുമാർക്കിടയിലെ ചേരിതിരിവ് വിമോചന ദൈവശാസ്ത്ര നിലപാടുള്ളവർ, ഓപുസ് ദേയി ചായ്‌വുള്ള വലതുപക്ഷക്കാർ എന്നിങ്ങനെയാണ്. 

രണ്ടു ഗണത്തിലും പെടാത്ത ബിഷപ് പ്രെവോസ്തിന് ഉന്നതസമിതി അംഗത്വവും ഉപാധ്യക്ഷസ്ഥാനവും ലഭിച്ചതു പക്ഷം ചേരാതെയുള്ള സമീപനത്താലാണ്. യുഎസ് ‘സൂപ്പർപവറി’നോടു ചേർന്നുനിൽക്കാൻ‍ താൽപര്യപ്പെടുന്നയാളെയല്ല, നിലപാടുകളോടുള്ള വിമർശനങ്ങൾ‍ തുറന്നുപറയുന്ന, ലോകനേതാക്കൾക്കൊപ്പം തലയെടുപ്പു നേടുമെന്ന് ഉറപ്പുള്ളയാളെയാണ് മാർപാപ്പയായി തിരഞ്ഞെടുത്തതെന്നാണ് കർ‍ദിനാൾമാർ പലരും സൂചിപ്പിക്കുന്നത്. ഏറെപ്പറയില്ലായിരിക്കാം, പക്ഷേ, പറയേണ്ടതു പറയുന്നയാളായിരിക്കും ലിയോ പതിനാലാമൻ എന്നാണ് അവർ ഉറപ്പിച്ചുപറയുന്നത്.

English Summary:

Pope Leo XIV: A Humble Leader Bridging Divides in the Catholic Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT