എഡിൻബറോ∙ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന ബ്രെക്സിറ്റ് നടപടികൾ പൂർത്തിയായാലുടൻ സ്കോട്ട്ലൻഡ് സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന നടത്താനൊരുങ്ങുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഹിതപരിശോധനയ്ക്കുള്ള നടപടികൾ ആരംഭിക്കുമെന്ന് സ്കോട്ട്ലൻഡ് കാബിനറ്റിലെ മന്ത്രി നിക്കോള സ്റ്റർജൻ പറഞ്ഞു.
ഇംഗ്ലണ്ടിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്ന ആവശ്യം തീവ്രദേശീയ വാദികൾ കുറച്ചുകാലമായി ഉന്നയിക്കുന്നുണ്ട്. ബ്രെക്സിറ്റ് നടപടികളുമായി പ്രധാനമന്ത്രി തെരേസ മേ മുന്നോട്ടുപോകുമ്പോൾ ബ്രിട്ടൻ വിടാനുള്ള തീരുമാനവുമായി സ്കോട്ടലൻഡ് രംഗത്തുവന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ബ്രെക്സിറ്റ് വോട്ടെടുപ്പിൽ ഇംഗ്ലണ്ടും വെയ്‍ൽസും പിന്തുണച്ചപ്പോൾ സ്കോട്ട്ലൻഡും വടക്കൻ അയർലൻഡും യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടിയാൽ യൂറോപ്യൻ യൂണിയനിൽ തുടരാനാണ് സ്കോട്ട്ലൻഡിലെ ഇപ്പോഴത്തെ ഭരണപക്ഷത്തിന്റെ തീരുമാനം.
2014 ൽ ഇംഗ്ലണ്ട് വിടാനുള്ള തീരുമാനത്തിൽ ഹിതപരിശോധന നടത്തിയപ്പോൾ 55–45 ശതമാനം വോട്ടിന് നീക്കം പരാജയപ്പെട്ടിരുന്നു. അതിനുശേഷമാണ് നിക്കോള സ്റ്റർജന്റെ നേതൃത്വത്തിലുള്ള സ്കോട്ടിഷ് ദേശീയ പാർട്ടി ഒരു ശക്തികേന്ദ്രമായി ഉദിച്ചത്.