ചായ, ചായേ, ചായേ...

tea-shop
Representative Image. Photo Credit : Ullas PS / Shutterstock.com.
SHARE

‘ചായക്കടക്കാരൻ ബീരാൻ കാക്കാടെ 

മോളൊരു ചീനപ്പടക്കം 

വാതിലും ചാരിയാ പൈങ്കിളി നമ്മളെ നോക്കുമ്പം 

ചായകുടിക്കാൻ മോഹം നല്ലൊരു 

ചായകുടിക്കാൻ മോഹം.’ 

ഏറെ വർഷം മുൻപത്തെ ഒരു മലയാള സിനിമ, ‘ഒരാൾ കൂടി കള്ളനായി’. ആ ചിത്രത്തിലെ രസകരമായ ഒരു പാട്ടു സീൻ. ഈ പാട്ടു കേൾക്കുമ്പോൾ പഴയ നാട്ടിൻപുറത്തെ ഒരു ചായക്കട രംഗം ഓർമ വരുന്നില്ലേ? മലയാളിയുടെ ഭൂതകാല സ്മരണകളിൽ മിന്നുന്നൊരു ചിത്രമാണത്. വഴിയരികിൽ ഓലമേഞ്ഞ ഒരു ചായക്കട. കടയ്ക്കു മുന്നിൽ നിരത്തിയിട്ട മൂന്നു നാലു ബഞ്ചുകൾ. അതിലെല്ലാം ചടഞ്ഞു കൂടിയിരുന്നു ചായ കുടിക്കുന്ന പല പ്രായത്തിലുള്ള പുരുഷന്മാർ. ചായകുടിയോടൊപ്പം വെടിപറച്ചിലും ഗോസ്സിപ്പും രാഷ്ട്രീയ ചർച്ചകളുമുണ്ടാകും. വാർത്താ വിതരണം പലപ്പോഴും ചായക്കടയിലൂടെയായിരുന്നു. പ്രണയങ്ങളെക്കുറിച്ചും അവിഹിത ബന്ധങ്ങളെക്കുറിച്ചുമുള്ള പൊടിപ്പും തൊങ്ങലും വച്ച അപവാദകഥകൾ രൂപം കൊള്ളുന്നതും വളർന്ന് നാടാകെ പടരുന്നതും ചായക്കടകളിൽ നിന്നാണ്. ആ പഞ്ചായത്തിൽ നടക്കുന്ന ജനനം മുതൽ മരണം വരെയുള്ള എല്ലാ വിശേഷവാർത്തകളും ചായക്കടയിലെത്തും. അവിടെനിന്ന് വാർത്തകൾ എത്തേണ്ടിടത്തെത്തുകയും ചെയ്യും.

അഭ്യസ്തവിദ്യനായൊരാൾ ചായക്കടയിലെ ബെഞ്ചിലിരുന്ന് അന്നത്തെ ദിനപത്രം ഉറക്കെ വായിക്കും. കേൾവിക്കാർ ചുറ്റുമിരിക്കും. പണ്ടുകാലത്തെ നാട്ടിൻപുറങ്ങളിൽ എല്ലാ വീടുകളിലുമൊന്നും പത്രം വരുത്തുകയുണ്ടാവില്ല. ഈ പത്രപാരായണം കേൾക്കാൻ പലരും പതിവായി ചായക്കടയിൽ എത്തുകയും കൂട്ടത്തിൽ ഒരു ചായ കുടിക്കുകയും ചെയ്യും. 

ചായക്കടയിലെ ചായയുടെ സ്വാദ് ഒന്നു വേറെ തന്നെയാണ്. വീട്ടിൽ ചായകുടിച്ചാലും കാലത്തേ ഒന്ന് പുറത്തിറങ്ങി ‘ചായക്കടച്ചായ’ കുടിച്ചാലേ പലർക്കും തൃപ്തിയാകുകയുള്ളു. ഇന്നും നാട്ടിൻപുറങ്ങളിൽ ആ പഴയ രീതിയിലുള്ള ചായക്കടകളുണ്ടെന്ന് അവിടെയുള്ള ബന്ധുക്കൾ പറയുന്നു. 

ആ പഴയ പതിവ് തുടരുന്ന നാട്ടുകാരുമുണ്ട്. പണ്ടത്തെ കഥകൾ പറയുന്ന സിനിമകളിൽ (1940 ലും1950 ലുമൊക്കെ നടക്കുന്നതായ കഥകൾ)  ഒരു ചായക്കടയുണ്ടാവും. അന്നത്തെ ഗ്രാമീണ ജീവിതത്തിൽ ഒഴിച്ചു കൂടാൻ വയ്യാത്ത ഒന്നായിരുന്നു ഒരു ചായക്കടയും അതിനെ ചുറ്റിപ്പറ്റിയുള്ള കുറെ ജീവിതങ്ങളും. 

ആ പഴയ ചായക്കടകളെ അനുസ്മരിപ്പിക്കുന്ന ചില കൊച്ചുകടകൾ ഇന്ന് നഗരത്തിലുമുണ്ട്. തട്ടുകട എന്നു പേരുള്ള ഒരു ചെറിയ സെറ്റപ്പ്. ഇവിടെനിന്ന് ചായകുടിക്കുന്നവ ഏറെ. തിരക്കിട്ടു വന്നു ചായകുടിച്ച്‌ ചെറുകടികൾ കഴിച്ച്‌ എങ്ങോട്ടോ പായുന്നവർ. എന്നാലും ചിലപ്പോൾ കൂട്ടുകാർ ചേർന്ന് തട്ടുകടയ്ക്കു ചുറ്റും കൂടി നിന്ന് ചായകുടിക്കാൻ രസമാണ് എന്നു പറയുന്നു ചില കൊച്ചു കൂട്ടുകാർ. മാത്ത്‌സ് ട്യൂഷനു പോകുന്ന സാറിന്റെ വീടിനു മുന്നിലെ റോഡിൽനിന്ന് ചായ വിൽക്കുന്ന ‘ചേട്ടന്റെ’ ചായയുടെ നിറം, മണം, കടുപ്പം ഇവയെ കുറിച്ചൊക്കെ രാമു പ്രകീർത്തിക്കാറുണ്ട്. മറ്റു കടകളിലെപ്പോലെ അപ്പോൾ പൊരിച്ചു കൊടുക്കുകയല്ല ഇവിടെ പലഹാരങ്ങൾ. വടയും പഴംപൊരിയുമൊക്കെ വീട്ടിൽ നിന്നുണ്ടാക്കി ചൂടോടെ ഇടയ്ക്കിടെ എത്തിക്കുമത്രേ. അവയുടെ രുചിയോ, പറയാനില്ല. ട്യൂഷൻ കാലമൊക്കെ കഴിഞ്ഞിട്ടും ചേട്ടന്റെ ചായയും കടിയും കഴിക്കാനായി മാത്രം രാമുവും കൂട്ടുകാരും അവിടെ പലപ്പോഴും എത്താറുണ്ട്. 

വർഷങ്ങൾക്കു മുൻപ് ഞാനും എന്റെ പ്രിയപ്പെട്ട ഡോക്ടർ ലളിതയും കൂടി കോഴിക്കോട് സൈലൻസ് പബ്ലിക്കേഷൻ സന്ദർശിച്ചപ്പോൾ ജോസ്സി ചോദിച്ചു. 

‘‘പൊടിച്ചായ കുടിക്കുന്നോ?’’

അതെന്താണ് ? കട്ടൻ ചായ, പാൽ ചായ, നാരങ്ങാ ചായ, ഇതൊക്കെ കേട്ടിട്ടുണ്ട്. കുടിച്ചിട്ടുമുണ്ട്. പക്ഷേ പൊടിച്ചായ !

എനിക്ക് വേണ്ട എന്ന് ഞാനും (ഞാനൊരു ചായപ്രിയ അല്ല), എനിക്ക് വേണം എന്ന് ലളിതയും (ലളിതയ്‌ക്ക്‌ പൊടിച്ചായ പരിചിതം) പറഞ്ഞു. 

അടുത്തുള്ള ചായക്കടയിൽനിന്ന് ചായ വന്നപ്പോൾ ഞാൻ അമ്പരന്നു. ഗ്ലാസിന്റെ പകുതിയോളം അടിഞ്ഞിരിക്കുന്ന ചായപ്പൊടി. അതിനു മീതെ പാലൊഴിച്ച കടുപ്പമുള്ള ചായ. ഇത് അരിക്കാത്ത ചായ എന്ന് പറഞ്ഞാൽ പോരെ? എന്നു ഞാൻ. 

നാട്ടിൻപുറത്തുനിന്നു നഗരത്തിൽ ചേക്കേറിയ ഒരു എൺപതു വയസ്സുകാരൻ പറയുന്നു: ‘ഏയ്, ആ പണ്ടത്തെ ചായക്കടയിലെ ചായയുടെ രുചിയോ ബഞ്ചിലിരുന്നുള്ള സൊറപറച്ചിലിന്റെ രസമോ ഇവിടത്തെ വഴിയോരക്കടകളിൽനിന്നു കിട്ടുകയില്ല. അന്ന് ചായയിൽ മായമില്ല. വീടുകളിൽ നിന്നെത്തുന്ന പാൽ, അല്പം വെള്ളമൊക്കെ ചേർക്കും എന്നാലും ശുദ്ധമായ പാൽ തന്നെ. കടികളിലും മായമില്ല’.

‘ഇപ്പോഴും അവിടെ അങ്ങനെയൊക്കെത്തന്നെയാണോ ? എങ്കിൽ നമുക്കു കുഗ്രാമങ്ങളിലേക്കൊന്നു പോയാലോ ?’ ഞാൻ ആ കൂട്ടുകാരനോട് ചോദിച്ചു. 

ലോകത്തെവിടെ ചെന്നാലും മലയാളിയുടെ ഒരു ചായക്കടയുണ്ടാവും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഹിമാലയത്തിൽ എത്തിയപ്പോൾ അവിടെ ഒരുകൊച്ചു ചായക്കട കണ്ടു എന്നും ആ കൊടുംമഞ്ഞിൽനിന്നു കൊണ്ട് കടുപ്പത്തിലൊരു ചൂട് ചായ വാങ്ങി കുടിച്ച് കുളിരകറ്റി എന്നും ഒരു കുസൃതിക്കാരൻ ഒരിക്കൽ പറയുകയുണ്ടായി. അതവന്റെ ഭാവനയാണോ അനുഭവമാണോ, എനിക്കറിയില്ല. അതിനു ഞാൻ ഹിമാലയത്തിൽ പോയിട്ടില്ലല്ലോ !

English Summary: Web Column Kadhaillayimakal - Good times in tea shops

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.