‘എന്റെ മകനെ അവിടെ ഏൽപ്പിക്കാമെന്ന തീരുമാനത്തിലെത്തി, എല്ലാം ഒരു പരീക്ഷണമാണ്’

kadhaillayimakal-column-by-devi-js-about-cancare
കാൻ കെയർ
SHARE

ചേക്കേറാനൊരു ചില്ല പക്ഷികളുടെ പോലും സ്വപ്നമാണ്. മനുഷ്യന്റെ കാര്യവും അതുതന്നെ. അന്തിക്ക് അണയാൻ ഒരു കൂട്, കേറിക്കിടക്കാൻ ഒരു വീട്, മഴയും വെയിലുമേൽക്കാതെ കഴിയാൻ ഒരിടം. മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്നാണത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇവയാണല്ലോ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങൾ.

എന്നാൽ സ്വന്തം വീട് ഒരു തടവറ, അല്ലെങ്കിൽ ഒരു ആശുപത്രിയായി മാറുന്ന അനേകം പേരുണ്ട്. രോഗികളാണവർ. അല്ലെങ്കിൽ വൃദ്ധർ. ഇക്കൂട്ടത്തിൽ എഴുന്നേറ്റു നടക്കാനും സ്വന്തം കാര്യങ്ങൾ നിർവഹിക്കാനും സ്വയം  ആഹാരം കഴിക്കാനും കഴിയുന്ന വൃദ്ധരെ  അല്ലെങ്കിൽ രോഗികളെ ഭാഗ്യമുള്ളവർ എന്ന് പറയാം. തീരെ കിടപ്പിലായി പോകുന്നവരുടെ കാര്യം വലിയ കഷ്ടമാണ്. അവർക്ക്  ഓർമയുണ്ടെങ്കിൽ സ്ഥിതി ദയനീയമാണ്. 

'ഇങ്ങനെ കിടക്കുന്നല്ലോ. എല്ലാകാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കണമല്ലോ. സ്വന്തമായ ആഗ്രഹങ്ങളും ആവശ്യങ്ങളും നടക്കുന്നില്ലല്ലോ'. ഇങ്ങനെ അവർ വിലപിക്കുന്നുണ്ടാവും. നോക്കുന്നവരുടെ കാര്യം അതിലും കഷ്ടമാണ്. അത് മക്കളായാലും ഹോം നഴ്സുകളായാലും. അവർക്കു മടുക്കും. പ്രയാസമാകും. പക്ഷെ എന്തു ചെയ്യാനാണ്. ചിലപ്പോൾ പരിചരിക്കുന്നവർ കിടപ്പിലായവരെ ശകാരിക്കുകായും ശപിക്കുകയും ചെയ്യും. അതവർ ദുഷ്ടരായതു കൊണ്ടല്ല. കഷ്ടപ്പാടുകൾ സഹിക്കാൻ വയ്യാതാകുമ്പോൾ പറഞ്ഞു പോകുന്നതാണ്.

ഇതിലൊക്കെ പരമ ദയനീയമായ ഒരവസ്ഥയുണ്ട്. അപകടങ്ങൾ സംഭവിച്ചിട്ടോ, മാരക രോഗാവസ്ഥകൾ ഉണ്ടായിട്ടോ, പടു വാർദ്ധക്യം ബാധിച്ചിട്ടോ, പൂർണമായോ ഭാഗികമായോ ബോധം നശിച്ച് ജീവച്ഛവമായി കിടക്കുന്നവർ. ഒരു മനുഷ്യജന്മത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് നിരപരാധികളായ ഇവരുടെ ഈ  അവസ്ഥ. നമ്മുടെ ചുറ്റും തന്നെ ഇങ്ങനെ നിസ്സഹായരായി അനേകം പേർ  കിടക്കുന്നുണ്ട്. നമ്മൾ അറിയുന്നില്ലെന്നേയുള്ളു. സമൂഹത്തിൽ ഇത്തരക്കാർക്ക് ഒരഭയ സ്ഥാനം ഉണ്ടാകുമെങ്കിൽ അത് വലിയ ഒരനുഗ്രഹമാണ്.

ഇത് പറയുമ്പോൾ നിർഭാഗ്യവതിയായ ഒരമ്മയുടെ കഥ പറയേണ്ടതുണ്ട്. അത് മറ്റാരുമല്ല ഞാൻ തന്നെ. ഒരു റോഡപകടത്തിനു ശേഷം എന്റെ മകൻ പത്തു വർഷമായി കിടപ്പിലാണെന്ന്  ഈ പംക്തിയിൽ പല സന്ദർഭങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട്. ഏകദേശം ഒരു വർഷം  ആശുപത്രികളിൽ തന്നെ ആയിരുന്നു. ഒടുവിൽ വീട്ടിലേയ്ക്കു കൊണ്ടു പോന്നു. കണ്ണ് തുറക്കുമെന്നല്ലാതെ മറ്റു ചലനങ്ങൾ ഒന്നുമില്ല. പത്തു വർഷമായി ഈ അമ്മ ഒരു ഹോംനഴ്സിന്റെ സഹായത്തോടെ മകനെ നോക്കുന്നു. രാവിലെ പല്ലു തേയ്പ്പിക്കുന്നു, കുളിപ്പിക്കുന്നു, മൂക്കിലിട്ട ട്യൂബിലൂടെ ദ്രവ രൂപത്തിലുള്ള ഭക്ഷണം  ഇടയ്ക്കിടെ കൊടുക്കുന്നു. മരുന്നുകൾ പൊടിച്ചു ഫുഡിൽ കലർത്തി നൽകുന്നു. യൂറിനും മോഷനും ഒക്കെ എടുക്കുന്നു. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ തിരിച്ചു കിടത്തുന്നു. ഒന്നും അവൻ അറിയുന്നില്ല. ഇനിയിപ്പോൾ അറിയുന്നുണ്ടെങ്കിൽ  തന്നെ അവന് പ്രതികരിക്കാനാവുന്നില്ല. ഹോം നേഴ്സ് സ്ഥിരമല്ല. പുതിയ ആളുകൾക്ക്  ഒന്നും അറിയില്ല. ഈ പത്തുവർഷത്തിനിടയിൽ ഓരോ വർഷവും ഒന്നോ രണ്ടോ മാസങ്ങൾ ഞാൻ സഹായിക്കാനാളില്ലാതെ തനിയെ മോനെ നോക്കി കഷ്ടപ്പെടുന്നു. എനിക്കാണെങ്കിൽ വയസ്സേറുന്നു. അസുഖങ്ങളുടെ പരമ്പര. ഞാൻ തളരുന്നു. അപ്പോഴാണ് പാലിയേറ്റിവ് കെയർ എന്ന ആശയം പല അഭ്യുദയകാംക്ഷികളും മുന്നോട്ടു വച്ചത്. പെട്ടെന്ന് അതിനോട് യോജിക്കാൻ എനിക്കായില്ല. ഞാൻ ജീവിച്ചിരിക്കുവോളം അവൻ ജീവിക്കുന്നിടത്തോളം ഞാൻ തന്നെ അവനെ നോക്കും എന്നുതന്നെയായിരുന്നു എന്റെ അമ്മമനസ്സിന്റെ ചിന്ത. പക്ഷേ  സഹായത്തിനാളില്ലാതെ മുന്നോട്ടു പോകാനാവില്ല എന്ന സ്ഥിതിയിലായി ഞാൻ. 

എന്റെ മരുമകൻ സജയ്​യുടെ കൂടെ ജോലി ചെയ്യുന്ന അലക്സ് ആണ് 'കാൻ കെയർ' എന്ന  സ്ഥാപനത്തെക്കുറിച്ച്  പറഞ്ഞത്. കാക്കനാടിന്റെ അടുത്തുള്ള  തുത്തിയൂരിൽ രാജീവ് ഗാന്ധി നഗർ റോഡിനടുത്താണിത് . അങ്ങനെ ഞങ്ങൾ അവിടെ എത്തി. സ്ഥാപനം നടത്തുന്ന ഡോക്ടർ ബോബി സാറാ തോമസിനെ കണ്ടു, പരിചയപ്പെട്ടു. വളരെ പ്ലെസന്റ് ആൻഡ് പോസിറ്റീവ് ആയ ഒരു യുവതി. ഞങ്ങൾ ഒരുപാടു നേരം സംസാരിച്ചു. അങ്ങേയറ്റം സഹാനുഭൂതിയോടെ പരിഗണനയോടെയാണ് ഡോക്ടർ സാറാ ഞാൻ പറഞ്ഞതൊക്കെ കേട്ടിരുന്നത്. എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള എല്ലാ ദുരന്തങ്ങൾക്കുമപ്പുറം  ധൈര്യവും ശുഭാപ്തി വിശ്വാസവുമുള്ള ഒരമ്മയാണ് ഞാൻ എന്ന് ഡോക്ടറെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞു.

"സാധാരണ  മക്കൾ പേരന്റ്സിനെ ഇവിടെ കൊണ്ടുവിടുകയാണ് പതിവ്.ആദ്യമായാണ് ഒരമ്മ മകനുവേണ്ടി കാൻ കെയർ തേടി വരുന്നത്." ഡോക്ടറുടെ ആ വാക്കുകൾ എന്റെ ഹൃദയത്തെ സ്പർശിച്ചു.

'കിടപ്പിലായിപ്പോയവരുടെ, അവർ രോഗിയായാലും വൃദ്ധരായാലൂം അവരുടെ ശേഷിച്ച ജീവിതം സുഖകരമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം .'എന്ന് കൂടി ആ ഡോക്ടർ കൂട്ടി ചേർത്തു.

ആ സെന്റർ മുഴവൻ ഞങ്ങൾ നടന്നു കണ്ടു. വളരെ വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. രോഗികൾ സ്വസ്ഥമായി കിടക്കുന്നു. വളരെ impressed ആയാണ് ഞങ്ങൾ അവിടെ നിന്ന് മടങ്ങിയത്. രണ്ടു ദിവസത്തിന് ശേഷം കാൻ കെയറിൽ നിന്ന് മൂന്നു പേർ -സൂയി, ജസ്റ്റീനാ, ജോസഫ് -വന്നു. എന്റെ മകനെ കണ്ടു. വിശദവിവരങ്ങൾ സംസാരിച്ചു.

ഒടുവിൽ കൂടും തേടി നടന്ന ഞങ്ങൾ ഒരിടം കണ്ടെത്തി. എന്റെ മകനെ അവിടെ ഏൽപ്പിക്കാമെന്ന തീരുമാനത്തിലെത്തി. എല്ലാം ഒരു പരീക്ഷണമാണ്. ശരിയാകും എന്നാശിക്കുന്നു.

വീട്ടിൽ കിടപ്പായ രോഗികളെ ശുശ്രൂഷിക്കാൻ നമുക്കാവില്ല എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ ഇത്തരം പാലിയേറ്റീവ് കെയറുകൾ നൽകുന്ന ആശ്വാസം വളരെ വലുതാണ്. 

Content Summary : Kadhaillayimakal column by Devi JS about Cancare

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS