യൂതനേസിയ !

kadhayillaymakal-column-by-devi-js-about-euthanasia
Representative image. Photo Credits: Motortion/ istock.com
SHARE

വർഷങ്ങൾക്കു മുൻപ് ഈ പേരിൽ ഞാനൊരു കഥ എഴുതിയിട്ടുണ്ട്  ഞാനത് ആകാശവാണിയിൽ ഒരു  പരിപാടിയിൽ വായിച്ചിരുന്നു. പിന്നീടേതോ ചെറുകഥാസമാഹാരത്തിൽ ചേർക്കുകയും ചെയ്തു. എനിക്ക് വായനക്കാരുടെ ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന കഥയായിരുന്നു അത്.

'യൂതനേസിയ' എന്നാൽ ദയാവധം എന്നർത്ഥം. രോഗപീഢയാൽ, അല്ലെങ്കിൽ എന്തെങ്കിലും അപകടം സംഭവിച്ചിട്ട്, അതുമല്ലെങ്കിൽ പ്രായാധിക്യം കൊണ്ട്, ഇന്ദ്രിയങ്ങളെല്ലാം പ്രവർത്തനരഹിതമായി അബോധാവസ്ഥയിൽ കഴിയുന്ന ഒരു മനുഷ്യന്റെ ദയനീയതയിൽ മനസ്സലിഞ്ഞ് അയാളെ എല്ലാ വേദനകളിൽ നിന്നും മോചിപ്പിച്ച് മരണത്തിലേക്ക് നയിക്കുന്നതാണ്‌ ദയാവധം.

ദയാവധം എല്ലാക്കാലത്തും ഒരു വിവാദമായിരുന്നിട്ടുണ്ട്. വേണമെന്നും വേണ്ടാന്നും രണ്ടു പക്ഷക്കാർ. എത്രയായാലും, എന്ത് ദയകൊണ്ടായാലും, കൊല്ലുകയല്ലേ എന്ന് വാദിക്കുന്നവർ ഏറെ. ആ രോഗിയുടെ  ഉള്ളിൽ ജീവിക്കാനാഗ്രഹമുണ്ടെങ്കിലോ? അദ്ഭുതങ്ങൾ സംഭവിക്കാറില്ലേ? അങ്ങനെ ഒരു ദിവസം രോഗി രക്ഷപ്പെട്ടാലോ? .ഇതൊക്കെയാണ് ചിലരുടെ വാദങ്ങൾ. അതേ  സമയം എന്തിനാണ് ഇങ്ങനെ കിടന്നു നരകിക്കുന്നത്? അതിൽ ഭേദം അങ്ങ് അവസാനിപ്പിക്കുന്നതല്ലേ? മരിച്ചിട്ടില്ലാത്ത എന്നാൽ ജീവനില്ലാത്ത ഒരു ജഡമായി വർഷങ്ങൾ കിടക്കുന്നതിൽ നിന്നൊരു മോചനം മരണമാണെങ്കിൽ അത് നൽകുന്നത് ഒരനുഗ്രഹമല്ലേ? എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. 

ദയാവധം ആകാമെന്നും അരുതെന്നും ഉള്ള വിവാദങ്ങൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുമ്പോഴും രോഗി തന്നെയോ അതിനാവുന്നില്ലെങ്കിൽ ബന്ധുക്കളോ കേണപേക്ഷിക്കുമ്പോൾ അതിനു സഹായം ലഭിച്ചിട്ടുള്ളതായി വാർത്തകൾ വന്നിട്ടുണ്ട്. കടുത്ത യാതനകളിൽ നിന്ന് രക്ഷിക്കുന്ന ഈ ദയയെ മരണശിക്ഷയെന്നോ കൊലപാതകമെന്നോ വിധിക്കുന്നതെങ്ങനെ? യന്ത്രസഹായത്തോടെ വായുവും ജലവും നൽകി ജീവനെ എത്രനാൾ പിടിച്ചു വയ്ക്കാനാവും? ഇത്തരം സാഹചര്യങ്ങളിൽ രോഗിയുടെ ജീവിതമല്ല, അയാളുടെ മരണമാണ് നീട്ടിക്കൊണ്ടു പോകുന്നത്. ഒരു പ്രതീക്ഷയ്‌ക്കും വകയില്ലെന്നിരിക്കെ, സംഭവിക്കാനിടയില്ലാത്ത ഒരത്ഭുതം കാത്ത് രോഗിയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് ക്രൂരതയല്ലേ?  

ഈ വാദപ്രതിവാദങ്ങൾ ചെന്ന് നിൽക്കുന്നത് രോഗിയുടെ ബന്ധുക്കളുടെ നിസ്സഹായതയിലാണ്. ഏറ്റവും പ്രിയപ്പെട്ട ഒരാളാവും അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, ഭർത്താവ്, ഭാര്യ, മകൻ, മകൾ,  ഇതിൽ ആരുമാവാം -ജീവച്ഛവമായി കിടക്കുന്നത്. അങ്ങ് അവസാനിപ്പിച്ചേക്കാം പറയുന്നതെങ്ങനെ? ഇങ്ങനെ കിടക്കട്ടെ എന്ന് തീരുമാനിച്ചാൽ രോഗി മാത്രമല്ല കൂടെയുള്ളവരെല്ലാം കഷ്ടപ്പെടുകയല്ലേ?

വെല്ലൂർ  ഹോസ്പിറ്റലിൽ ഞാൻ എന്റെ മകനുമായി കഴിയവേ അന്ന എന്ന ഒരമ്മ എന്നെ കാണാൻ വന്നു. അവരുടെ ഇളയ മകൻ ഒരു റോഡപകടത്തിൽ തത്ക്ഷണം മൃതിയടഞ്ഞതിനെ കുറിച്ച് അവർ പറഞ്ഞത് നെഞ്ചു പിടഞ്ഞാണ് ഞാൻ കേട്ടിരുന്നത്.

"അന്ന് വല്ലാത്ത ഷോക്ക് ആയിരുന്നു എങ്കിലും പിന്നീട് അവൻ പോയത് നന്നായി എന്ന് തോന്നി. അവനെ രക്ഷപ്പെടുത്താൻ ആവുമായിരുന്നില്ല. അഥവാ രക്ഷപ്പെട്ടാൽ ഒരുടൽ മാത്രമായി അവൻ ഇപ്പോഴും കിടന്നേനെ."

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു. പിന്നീട് അന്ന അവരുടെ സുഹൃത്തായ ഒരു ഡോക്ടറുടെ കഥപറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായ മകനെ ഐ സി യു വിലും വെന്റിലേറ്ററിലുമിട്ടു  കഷ്ടപ്പെടുത്താൻ അവർ അനുവദിച്ചില്ല. മസ്തിഷ്ക മരണം സംഭവിച്ച സ്ഥിതിക്ക് ഇനി ഒരു പരീക്ഷണവും വേണ്ടന്നും  അവന്റെ അവയവങ്ങൾ ദാനം ചെയ്യാമെന്നും ആ അമ്മ തീരുമാനിച്ചത്രേ. ഈശ്വരാ ! ഞാൻ ഞെട്ടി വിറച്ചുകൊണ്ട് വിളിച്ചുപോയി.

"ഒരു പക്ഷേ  അവൻ ജീവിക്കുമായിരുന്നെങ്കിലോ?" ഞാൻ വിതുമ്പി.

"ഇല്ല ദേവീ, അവർ ഒരു ഡോക്ടറല്ലേ അവർക്കറിയാം അവൻ ഇനി ഒരിക്കലും ജീവിതത്തിലേയ്ക്ക് മടങ്ങി വരില്ലയെന്ന്. പിന്നെ ഇങ്ങനെ കിടക്കും, ചാവാതെ ചത്ത് ! വർഷങ്ങൾ. പിന്നെ മരിക്കും. ഇപ്പോഴേ  പോയതല്ലേ നല്ലത്.'

അതെ അവസ്ഥയിലായിരുന്നു അന്ന് എന്റെ  മകനും. പക്ഷേ അവന്റെ മസ്തിഷ്‌കം മരിച്ചിട്ടില്ല. പ്രതീക്ഷയ്ക്കു വകയുണ്ട്. അതുകൊണ്ട് ആ ഡോക്ടറെപ്പോലെ ഒരു തീരുമാനമെടുക്കാൻ എനിക്കാവുമായിരുന്നില്ല. ഇപ്പോഴും അവൻ അങ്ങനെ തന്നെ കിടക്കുന്നു. ജീവനുണ്ടെന്നേയുള്ളു. കണ്ണ് തുറക്കും. മറ്റു യാതൊരു ചലനങ്ങളുമില്ല. എന്നാലും മകനെ നഷ്ടപ്പെടാൻ അമ്മ ആഗ്രഹിക്കില്ലല്ലോ.

എന്റെ അച്ഛനും അമ്മയും ഏറെ പ്രായമായിട്ടും കിടപ്പിലാകാതെ പെട്ടന്ന് അങ്ങ് പോവുകയാണുണ്ടായത്. അതു  കൊണ്ട് വൃദ്ധരായ മാതാപിതാക്കൾ കിടന്നു കഷ്ടപ്പെടുന്നത് കണ്ടു വിഷമിക്കാൻ  എനിക്കും സഹോദരങ്ങൾക്കും ഇടവന്നില്ല. ഭാഗ്യം എന്ന് കേട്ടവരെല്ലാം പറഞ്ഞു.

പലരും ഇത്തരം നീറുന്ന അനുഭവങ്ങൾ  പറയുന്നത് കേട്ടിട്ടുണ്ട്. എത്ര പ്രിയപ്പെട്ടവരാണെങ്കിലും അവർ മരിച്ചാൽ കാലക്രമേണ നമ്മൾ അത് അംഗീകരിക്കു. പക്ഷേ  അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ ശ്വാസത്തിന് വേണ്ടി പിടയുന്നത് കണ്ടു നിൽക്കാനാവില്ല. വെന്റിലേറ്ററിന്റെ മാത്രം സഹായത്തോടെ ശ്വസിക്കുന്ന ഒരു രോഗിയുടെ ജീവൻ വെന്റിലേറ്റർ മാറ്റിയാലുടനെ നിലച്ചു പോകുമെന്നറിയുമ്പോഴും അത് ചെയ്യാൻ വേണ്ടപ്പെട്ടവരുടെ സമ്മതമുണ്ടെങ്കിലേ ഡോക്ടർമാർ തയ്യാറാവൂ. അല്ലെങ്കിൽ ഒടുവിൽ പഴി അവർക്കാവും.

ഇതേക്കുറിച്ചു പറഞ്ഞപ്പോൾ എന്റെ കൂട്ടുകാരി ശാരദ പറഞ്ഞു .

"എന്തിനാണ് പാവങ്ങളെ ഇങ്ങനെയിട്ടു കഷ്ടപ്പെടുത്തുന്നത്. ഞാനാണെങ്കിൽ എന്റെ മക്കളോട് പറയും, എന്റെ മരണം നീട്ടിക്കൊണ്ടു പോകരുതേയെന്ന്."

"അത് പറയാനുള്ള അവസ്ഥയിലല്ല എങ്കിൽ മക്കൾ തീരുമാനം എടുക്കേണ്ടി വരും. വിൽ പത്രത്തിൽ അതുകൂടി ചേർത്തോളൂ."   എന്ന് ഞാനും പറഞ്ഞു.

വൃദ്ധസദനത്തിലേയ്ക്ക് പോകാൻ ചില വൃദ്ധർ സ്വയം തയാറാകുന്നതുപോലെ ദയാവധത്തിന് സ്വയം സന്നദ്ധരാകാനുള്ള തീരുമാനം വൃദ്ധർ എടുക്കുന്ന കാലം വരുമോ?     

Content Summary: Kadhayillaymakal - Column by Devi JS about Euthanasia    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS