ഒന്ന് നന്നായിക്കൂടെ

1193070914
Representative image. Photo Credit: kckate16/istockphoto.com
SHARE

ഇതു നമ്മൾ നമ്മളോടു തന്നെയും മറ്റുള്ളവരോടും ചോദിക്കേണ്ട ഒരു ചോദ്യമാണ്. പരിപൂർണ സാക്ഷരത നേടിയ ഒരു ജനതയാണു നമ്മൾ. വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും എന്തിന്, എല്ലാത്തുറകളിലും ഒന്നാമതാണ് മലയാളി എന്ന് പറഞ്ഞാൽ അതിൽ  തർക്കമില്ല. പക്ഷേ  ചില കാര്യങ്ങളിൽ നമ്മൾ ഇപ്പോഴും പിന്നോക്കം തന്നെയാണ്. പറയാതെ നിവർത്തിയില്ല.

പുരുഷനും സ്ത്രീയും തുല്യരാണ് എന്നു നമ്മൾ വാദിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ഏതാണ്ട് എല്ലാ മേഖലകളിലും ഈ തുല്യത നമ്മൾ കൈ വരിച്ചിട്ടുണ്ട്. പക്ഷേ കുടുംബത്തിനകത്ത് അതുണ്ടോ? വിവാഹക്കാര്യത്തിൽ അതുണ്ടോ? ഇല്ല എന്നു തന്നെ പറയേണ്ടി വരുന്നു. ഭാര്യയും ഭർത്താവും ഒരേപോലെ ജോലി ചെയ്തു ശമ്പളം കൊണ്ടു വരുന്നു എങ്കിലും വീട്ടിനകത്ത് പുരുഷമേധാവിത്വം തന്നെയാണു മിക്ക വീടുകളിലും. വിവാഹത്തിൽ പെണ്ണിനും ചെറുക്കനും ഒരേപോലെ വിദ്യാഭ്യാസവും ജോലിയുമുണ്ടെങ്കിലും പെണ്ണിന്റെ വീട്ടുകാർ സ്ത്രീധനം കൊടുക്കണം. ഇതെന്തു ന്യായമാണ്.  

ശ്രീ.കെ.കെ. സുധാകരൻ മലയാളമനോരമ ആഴ്ചപ്പതിപ്പിൽ എഴുതുന്ന 'പെൺപണം ' എന്ന സ്ത്രീധനവിഷയ നോവൽ വായിച്ചിട്ട് അടുത്ത സുഹൃത്തായ എഴുത്തുകാരനോടു തന്നെ ഞാൻ ചോദിച്ചു. 

''ഇങ്ങനെ സ്ത്രീധന മോഹികളായ അമ്മമാർ ഇപ്പോഴുമുണ്ടോ? അതും പഠിപ്പും പദവിയും വിവരവും സംസ്കാരവുമൊക്കെയുള്ള കുടുംബത്തിൽ?"

'ഉണ്ട് ദേവീ. വിദ്യാഭ്യാസം ഉണ്ടെന്നു വച്ചു വിവരം ഉണ്ടാവണമെന്നില്ല ."

ശരിയാണ് എന്നെനിക്കു തോന്നി. കഥകളിലും നോവലുകളിലും സീരിയലുകളിലും സിനിമകളിലുമൊക്കെ സ്ത്രീധനവും അതേച്ചൊല്ലിയുള്ള പീഡനങ്ങളും ഇപ്പോഴും വിഷയമാകുന്നുണ്ട്. പെണ്ണ് ചെറുക്കനെയും ചെറുക്കൻ പെണ്ണിനേയും കണ്ട്  ഇഷ്ടപ്പെട്ട് അവർ പരസ്പരം തെരഞ്ഞെടുക്കുന്ന വിവാഹങ്ങൾ ഒരു ട്രെൻഡ് ആയിരിക്കുന്ന ഇക്കാലത്തും, ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളും സീരിയലുകളും ജനപ്രിയത നേടുന്നത് ഇപ്പോഴും മലയാളി ഈ സമ്പ്രദായം അംഗീകരിക്കുന്നു എന്നതിന് തെളിവല്ലേ?  

ആ നോവൽ വായിക്കുമ്പോൾ അപർണയുടെയും മഹേഷിന്റേയും കഥ എനിക്കോർമ്മ വന്നു 

വലിയ സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റും കോളമിസ്റ്റും ഒക്കെയാണ് മാലിനി ടീച്ചർ. മെഡിക്കൽ കോളജിലെ വനിതാ ഫോറത്തിൽ പ്രധാന അതിഥിയായി എത്തിയപ്പോഴാണ് അവർ അപർണയെ ശ്രദ്ധിച്ചത്. നല്ല മിടുമിടുക്കി എന്ന് ഉള്ളിൽ കരുതുകയും ചെയ്തു. അവരുടെ മകൻ ഡോക്ടർ മഹേഷിന് അപർണയെ അറിയാം. അയാളുടെ ജൂനിയർ ആയി പഠിച്ചതാണ്. മഹേഷിനു വേണ്ടി അപർണയെ കല്യാണമാലോചിച്ചാലോ എന്നു മാലിനി ടീച്ചർക്കു തോന്നി. മഹേഷിനോടു ചോദിച്ചപ്പോൾ അവനു സമ്മതം. അവർ തമ്മിൽ  വലിയ അടുപ്പമൊന്നുമില്ലെങ്കിലും ആ കുട്ടിയെ അവനു താത്പര്യമുണ്ടായിരുന്നു. അങ്ങനെ അമ്മയുടെയും മകന്റെയും താത്പര്യം ഒരു വിവാഹാലോചനയിൽ എത്തി. ഒരുദിവസം മഹേഷ് കോളജിൽ ചെന്ന് അപർണയെ കണ്ടു. അവൾ വിവരം അറിഞ്ഞിരുന്നതു കൊണ്ട് ആ സന്ദർശനത്തിൽ അദ്‌ഭുതമൊന്നും പ്രകടിപ്പിച്ചില്ല 

'അപർണയ്ക്ക് എന്നെ ഇഷ്ടപ്പെട്ടോ എന്നറിയണം.' മുഖവുരയില്ലാതെ  അവൻ കാര്യം പറഞ്ഞു.

'ഇക്കാര്യത്തിൽ മഹേഷിന്റെ അഭിപ്രായമാണ് പ്രധാനം. പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്നല്ലാതെ ചെറുക്കനെ ഇഷ്ടപ്പെട്ടോ എന്നാരും ചോദിക്കാറില്ലല്ലോ .' അവളല്പം ഗൗരവത്തിൽ പറഞ്ഞു. 

'അതെന്താ?'

'ഞങ്ങൾ പെണ്ണുങ്ങൾക്ക് ആ ഒരു ചോയ്‌സ് ഇപ്പോഴുമില്ല "

'അപർണ ഒരു ഡോക്ടറാണ്. വിമൻസ് ഫോറത്തിന്റെ പ്രവർത്തക, ഫെമിനിസ്റ്റ്.' മഹേഷ് അതിശയിച്ചു.

'എന്തൊക്കെയായാലും പെണ്ണ് പെണ്ണ് തന്നെ .'

'അപ്പോൾ എന്നെ ഇഷ്ടായില്ല '

'എന്നല്ല ഞാൻ പറഞ്ഞത്. നമ്മൾ പരസ്പരം ഇഷ്ടപ്പെട്ടതു കൊണ്ട് ഒരു കാര്യവുമില്ല. വേറെ ചിലകാര്യങ്ങൾ ശരിയാവാനുണ്ട്."

'എന്ത് കാര്യങ്ങൾ?"

'ഒന്ന് ജാതകം, പിന്നെ സ്ത്രീധനം .' അവൾ പറഞ്ഞത് കേട്ട് മഹേഷ് പൊട്ടിച്ചിരിച്ചു.

'നിനക്കറിയില്ലേ എന്റെ അമ്മ ഇതിനൊക്കെ എതിരായി പ്രവർത്തിക്കുന്ന ഒരു വനിതയാണ്. "ഇപ്പോൾ ചിരിച്ചത് അപർണയാണ് .

'ശരി നോക്കാം ."

മഹേഷിന് അപർണയെ നന്നേ ഇഷ്ടപ്പെട്ടു. തുളുമ്പുന്ന പ്രസന്നത, തികഞ്ഞ സൗമ്യത, നല്ല പാകത.

ഇടയ്ക്കിടെയുള്ള സമാഗമങ്ങൾ അവർക്കിടയിൽ ഒരു സൗഹൃദവും വളർത്തി.

"സ്ത്രീധനത്തിന്റെ പേരിൽ ഒരു വിലപേശലുണ്ടാവില്ല എന്നാണ് ഞാൻ കരുതിയത്." ഒരു ദിവസം അവൾ പറഞ്ഞു. പിന്നെ അവൾ ഒന്നും പറഞ്ഞില്ല.

മഹേഷ് അമ്മയോട് ചോദിച്ചു.

"ആളുകൾ ചോദിക്കില്ലേ പെൺകുട്ടിക്ക് എന്തുണ്ടെന്ന് "  ആ സാമൂഹ്യപ്രവർത്തകയുടെ മറുപടി അവരുടെ മകനെ അത്ഭുതപ്പെടുത്തി.

"ആളുകൾ ? എം ബി ബി എസ് ഉണ്ടെന്നു പറയാമല്ലോ അമ്മയ്ക്ക്."  

"നീ എം ഡി ക്കാരനാണ്. എം ഡി ക്കാർക്കിപ്പോൾ കാറും വീടും ഒക്കെ കിട്ടും ."

"അവളും എം ഡി എടുത്തോളും ."

"എന്നാലും ഒന്നും കൊടുക്കാതെ ."

"അതെന്താ അവളുടെ എം ബി ബി എസ്സിനും എം ഡിക്കു മൊന്നും വിലയില്ലേ ?"

തർക്കങ്ങൾ തുടർന്നെങ്കിലും ആ വിവാഹം നടന്നു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല, അത് അപർണയെയല്ല മറ്റൊരു പെൺകുട്ടിയെ ആയാലും എന്ന് മഹേഷ് ഉറപ്പിച്ചു പറഞ്ഞു. ഒരു സാധാരണ കുടുംബമാണ് അപർണയുടേത്. വീടും കാറും ഒക്കെ കൊടുത്ത് ഒരു വിവാഹം  വേണ്ടതില്ലെന്ന് അവളും ഉറപ്പിച്ചു. 

"നമ്മൾ രണ്ടു പേരും പഠിച്ച് ഡോക്ടർ ആയവരാണ്. നമുക്കു ജോലി ചെയ്തു ജീവിക്കാം. വീടും കാറും ഒക്കെ ഉണ്ടാക്കാം "എന്ന അവളുടെ വാക്കുകൾ അവൻ അംഗീകരിച്ചു. അവരുടെ ആ തീരുമാനം വീട്ടുകാർക്കും സമ്മതമായി. അങ്ങനെ ലളിതമായ ചടങ്ങുകളോടെ ആ വിവാഹം നടന്നു  

ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് സ്വീകരിക്കുമ്പോൾ അവളുടെ വീട്ടുകാരോടു പണം ചോദിക്കാൻ എന്തവകാശമാണുള്ളത്? എന്നു തന്നെയാണ് മഹേഷിന്റേയും ആദർശം.

ഇത് പത്തിരുപത്തഞ്ചു കൊല്ലം മുൻപ് നടന്ന കാര്യമാണ്. കെ.കെ.സുധാകരന്റെ കഥയുമായി ഇതിനു ബന്ധമൊന്നുമില്ല.

പണം മോഹിക്കുന്ന വീട്ടുകാരെ മാത്രം കുറ്റം പറഞ്ഞാൽ മതിയോ ? അവരോടൊപ്പം നിൽക്കുന്ന ആണ്മക്കൾക്കും ഇതിൽ പങ്കില്ലേ? അവരും സ്ത്രീധനം ആഗ്രഹിക്കുന്നില്ലേ? അങ്ങനെ എന്തു വില കൊടുത്തും നേടേണ്ട ഒന്നല്ല ഒരു ഭർത്താവിനെ എന്ന് പെൺകുട്ടികളും തീരുമാനിക്കണം .

ഇതൊക്കെ ഉറക്കെയുറക്കെ പറയുന്നത് ഇന്നത്തെ പെൺകുട്ടികളാണ്.

Content Summary: Kadhayillaymakal - Column by Devi JS about Dowry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS