ADVERTISEMENT

പരിഭ്രമത്തോടെയാണ് രാജു എന്നെ കാണാൻ വന്നത്. "ഒരിക്കൽക്കൂടി അവൾ കടന്നു വന്നിരിക്കുന്നു. ഞാൻ എന്തു ചെയ്യണം?" മുഖവുരയില്ലാതെ രാജു  പ്രശ്നം അവതരിപ്പിച്ചു. പ്രായം നന്നേ കുറവാണെങ്കിലും രാജു എന്റെ അടുത്ത സുഹൃത്താണ്. ഏതു കാര്യമുണ്ടായാലും 'ദേവിച്ചേച്ചിയുടെ' അടുത്ത് ഓടിയെത്തും. രാജു കണ്ടാൽ നന്ന്. നല്ല ഉയരം. നല്ല ഉദ്യോഗം. പദ്മയും അത് പോലെ തന്നെ. അതിസുന്ദരിയല്ല. എന്നാലും രാജുവിന് ചേരും. അവർക്കു മൂന്നു മക്കളുമുണ്ട്‌. 

രാജു ജോലി ചെയ്യുന്ന കൺസ്ട്രക്ക്ഷൻ കമ്പനിയുടെ ഓഫീസിലേയ്ക്ക് ഒരു ദിവസം അതിസുന്ദരിയായ ഒരു യുവതി കയറി വന്നു. അവൾ വന്ന കാര്യം പറഞ്ഞു. പേര് ലക്ഷ്മി, ഒരു വീട് പണിയണം. എല്ലാം ഏൽപ്പിച്ച് അവൾക്കു ഗൾഫിലുള്ള ഭർത്താവിന്റെ അടുത്തേയ്ക്കു മടങ്ങണം. പണത്തിന് പ്രശ്നമൊന്നുമില്ല. അടുത്ത ലീവിന് വരുമ്പോൾ വീട് റെഡിയായിരിക്കണം. കസ്റ്റമർ വന്ന് ആവശ്യം പറഞ്ഞു കഴിഞ്ഞാൽ എല്ലാം ഏറ്റെടുത്ത് നടത്തുന്ന നല്ല കമ്പനിയാണ് എന്നറിഞ്ഞു വന്നതാണ്.

അങ്ങനെ പലതവണ ലക്ഷ്മി വന്നു. പ്ലാനൊക്കെ നോക്കി ചർച്ച ചെയ്യുന്നതിനിടയിൽ ഒരു ദിവസം പെട്ടെന്ന് ലക്ഷ്മി ചോദിച്ചു. "എന്നെ അറിയില്ലേ?"ഇതിനു മുൻപ് എവിടെയോ കണ്ടിട്ടുണ്ട് എന്ന്  രാജുവിനും തോന്നിയിരുന്നു. എങ്കിലും ആളെ മനസ്സിലായില്ല. വിവാഹത്തിന് മുന്നേ ഓടി നടന്നു പെണ്ണുകാണുന്നതിനിടയിൽ രാജു  ലക്ഷ്മിയെയും കണ്ടിരുന്നു. നടക്കുമെന്ന് പ്രതീക്ഷിച്ച ആ കല്യാണം നടന്നില്ല. രാജു അത് മറന്നിരുന്നു. പക്ഷs ലക്ഷ്മി രാജുവിനെ തിരിച്ചറിഞ്ഞു. പൊട്ടിച്ചിരിച്ചു കൊണ്ട് ലക്ഷ്മി ആ കഥ പറഞ്ഞു. ഇതിലിപ്പോ എന്താ പ്രശ്നം എന്ന് ഞാൻ ചിന്തിക്കവേ രാജു തുടർന്നു. ആ തിരിച്ചറിയൽ രണ്ടു മനസ്സുകളിൽ ഒരു കൊളുത്തായി. അതിനു ശേഷം എന്നും ലക്ഷ്മി ഫോണിൽ വിളിക്കുന്നു. അടിക്കടി ഓഫീസിൽ കയറി വരുന്നു. ഇതൊന്നും വേണ്ടാന്ന് പറയാനാകുമോ? കസ്റ്റമർ അല്ലെ? ഇപ്പോൾ സ്വന്തം മനസ്സും വഴുതുന്നുവോ എന്ന് രാജുവിന് സംശയം. ലക്ഷ്മിയുടെ രൂപം മനസ്സിൽ തെളിയുന്നു. ഫോൺ കാളിനായി കാത്തിരിക്കുന്നു. പത്മയുടെ സ്ഥാനത്ത് ലക്ഷ്മിയെ സങ്കൽപ്പിച്ചു പോകുന്നു. "ഇപ്പോൾ തന്നെ കുറ്റബോധം തോന്നിത്തുടങ്ങിയിരിക്കുന്നു. എന്താണൊരു പോംവഴി ?" എന്ന് ചോദിച്ചു രാജു കഥ നിറുത്തി.

ഞാൻ കൗൺസിലർ ഒന്നുമല്ല. പക്ഷേ, സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പ്രായോഗികമായി പരിഹരിക്കാൻ സഹായിക്കാറുണ്ട്.. ഇവിടെ ഇപ്പോൾ എന്ത് പോംവഴിയാണ് നിർദ്ദേശിക്കുക ? സംതൃപ്തമായ ഒരു കുടുംബ ജീവിതമാണ് രാജുവിന്റേത്. പത്മയുമായി നല്ല സ്നേഹത്തിലാണ്. എന്നിട്ടും അവന്റെ മനസ്സ് ചഞ്ചലമാകുന്നു. എന്ത് കിട്ടിയാലാണ് മനുഷ്യമനസ്സിന് തൃപ്തിയാവുക!

ഒടുവിൽ ഞാൻ പറഞ്ഞു. ഈ അടുപ്പവുമായി മുന്നോട്ടു പോയാൽ അത് വലിയ ദുരന്തത്തിൽ അവസാനിക്കും രണ്ടു കുടുംബങ്ങൾ തകരും. അത് വേണോ? അല്ലെങ്കിൽ ഇതിപ്പോൾ ഇവിടെ നിറുത്തണം. ആ വീടുപണി മറ്റാരെങ്കിലും ചെയ്യട്ടെ. കമ്പനിയിൽ വേറെയും എൻജിനീയർമാരുണ്ടല്ലോ. ഇനി ഒരിക്കലും തമ്മിൽ കാണരുത്. ഫോൺ വന്നാൽ എടുക്കരുത്.ഔട്ടോഫ് സൈറ്റ് ഔട്ടോഫ് മൈൻഡ് എന്നല്ലേ? എല്ലാം മറക്കാനാവും. ലക്ഷ്മിയോട് ഇക്കാര്യം തുറന്നു തന്നെ പറയൂ. അവൾക്ക് മനസ്സിലാവും.

വർഷങ്ങൾക്കു ശേഷം രാജുവിനെ കണ്ടപ്പോൾ അയാൾ സന്തോഷവാനും സംതൃപ്തനും ആയിരുന്നു.ഞാൻ നിർദ്ദേശിച്ച പോവഴി രാജു സ്വീകരിച്ചു എന്ന് തോന്നുന്നു. "പുതിയ പ്രശ്നമൊന്നും ഇല്ലല്ലോ" ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. "ഇല്ല, ദേവിച്ചേച്ചി." രാജുവും ചിരിച്ചു. 

English Summary:

Kadhayillamakal Column by Devi J S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com