നന്തിയാർവട്ട പൂ ചിരിക്കുന്നു

Mail This Article
കനത്ത തായ്ത്തടിയും വേരുകളും ഒരു പച്ചക്കുട വിരിച്ചതു പോലെ ഇലകളും നിറയെ വെളുത്ത നല്ല സുഗന്ധമുള്ള പൂക്കളുമായി ഒരു നന്ത്യാർവട്ടച്ചെടി ഞാൻ ജനിച്ചു വളർന്ന വീടിന്റെ മുറ്റത്ത് ഇന്നുമുണ്ട്. അത് എന്റെ ബാല്യത്തിൽ ഞാൻ നട്ടു വളർത്തിയതാണ്. ഇതിന്റെ കൊമ്പുകൾ ഞാൻ പോയ നാടുകളിലൊക്കെ കൊണ്ടുപോയി താമസിച്ച വീടുകളിലൊക്കെ നട്ടു പിടിപ്പിച്ചിട്ടുമുണ്ട്. എന്തെ ഇതിനോടിത്ര ആത്മബന്ധം എന്നല്ലേ? ആ കഥ പറയാം.
മിഡിൽ സ്‌കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന കാലത്ത് എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. എന്റെ വീട്ടിൽ നിന്ന് അഞ്ചു മിനിറ്റ് നടന്നാൽ തൊട്ടടുത്ത തെരുവിൽ അവളുടെ വീടായി. ഒരുമിച്ചു സ്കൂളിൽ പോക്കും വരവും മാത്രമല്ല അവധി ദിവസങ്ങളിൽ ഒരുമിച്ചിരുന്ന് പഠിത്തവും കളിയുമുണ്ട്. അവളുടെ അയൽ പക്കത്ത് മുറ്റത്ത് വെള്ളമണൽ വിരിച്ച് അതിരിൽ നിറയെ നന്ത്യാർ വട്ട ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്ന ഒരു വീടുണ്ട്. അവിടെ നിന്ന് തൈകൾ സംഘടിപ്പിച്ച് അവൾ വീട്ടുമുറ്റത്ത് നട്ടിരുന്നു. അത് വളർന്നു പൂവിട്ടപ്പോൾ എനിക്കും മോഹമായി. ഒരു ചെടി എനിക്കും വാങ്ങിത്തരാമെന്ന് അവൾ ഉറപ്പു നൽകി. ആ വീട്ടിൽ നിന്ന് അവൾ തൈകൾ ചോദിച്ചു വാങ്ങും. പക്ഷേ എനിക്ക് തരില്ല .അവളുടെ മുറ്റത്തു തന്നെ നട്ടു വയ്ക്കും. വീണ്ടും എന്റെ അപേക്ഷ. അടുത്ത് തരാമെന്ന് അവളുടെ വാഗ്ദാനം. പക്ഷേ തരികയില്ല. അവളുടെ മുറ്റത്ത് നിറയെ ചെടികൾ പൂത്തു നിന്നു കുരുന്നു ബാല്യത്തിന്റേതായ കൊച്ചു കുശുമ്പ്!
ഒരു ദിവസം അവൾ നിരനിരയായി നട്ടുപിടിപ്പിച്ചിരിക്കുന്ന നന്ത്യാർ വട്ട ക്കൂട്ടത്തിൽ പിന്നെയും പുതിയ തൈകൾ കണ്ടപ്പോൾ ഞാൻ നിരാശയോടെ ചോദിച്ചു. എനിക്കൊരു ചെടി തരില്ല അല്ലെ?" അവൾ ഗൗരവത്തിൽ പറഞ്ഞു . "അപ്പുറത്തെ അമ്മയോട് ചോദിക്കട്ടെ നിനക്കൊരു തൈ തരുമോ എന്ന്. കൊമ്പു നട്ടാലും മുളയ്ക്കും എന്ന് ഞങ്ങൾ രണ്ടാൾക്കും അറിയില്ല. വേരിൽ നിന്ന് ധാരാളം തൈകൾ പൊട്ടിക്കിളിർത്തു വരും. അതിൽ നിന്നാണ് അവൾ തൈകൾ പറിച്ചു കൊണ്ട് വരുന്നത്. പെട്ടെന്ന് അവളുടെ അമ്മ മുറ്റത്തേയ്ക്ക് ചാടിയിറങ്ങി, ഒരു നന്തിയാർവട്ട ചെടി വേരോടെ പിഴുതെടുത്ത് എന്റെ കയ്യിൽ തന്നു."എത്ര നാളായി ആ കൊച്ച് ചോദിക്കുന്നു. ഒരെണ്ണം കൊടുത്തുകൂടെ നിനക്ക് "എന്നവളെ ശകാരിക്കുകയും ചെയ്തു. അവളുടെ മുഖം വിളറി.വലിയ സന്തോഷത്തോടെ ആ ചെടി ഞാൻ എന്റെ വീട്ടിൽ കൊണ്ടുവന്ന് നട്ടു. ദിവസവും വെള്ളമൊഴിച്ചു വളർത്തി.അത് നിറയെ പൂവിട്ടു.
വർഷങ്ങളായി അതങ്ങിനെ നിൽക്കുന്നു. വയസ്സായി എങ്കിലും നിറയെ തളിർത്ത് പൂവിട്ടു കൊണ്ട് തന്നെ. ഞങ്ങളുടെ ബാല്യത്തിന്റെ സ്മാരകം പോലെ.! ആ കൂട്ടുകാരി വളർന്ന് വലിയ ഡോക്ടറായി.. ഞാൻ ഉദ്യോഗസ്ഥയും വീട്ടമ്മയും എഴുത്തുകാരിയുമായി. ആ അമ്മയും ഇന്നില്ല. അവൾടെയാ പഴയ വാടകവീടും നന്തിയാർ വട്ടം നിറഞ്ഞ അയല്പക്കവുമൊന്നും ഇന്നില്ല. അവരെല്ലാം മാറിപ്പോയി. അവിടെയൊക്കെ വലിയ കെട്ടിടങ്ങൾ വന്നു. അവളും ഞാനും അടുത്ത കൂട്ടുകാരികൾ തന്നെ ഇന്നും. പിന്നീട് പല അ വസരങ്ങളിൽ അവൾ എനിക്ക് പലതും തന്നിട്ടുണ്ട്. പക്ഷേ അവയ്ക്കൊന്നും ആ നന്തിയാർവട്ടത്തിന്റെ വിലയില്ല. കാരണം ആ പൂക്കളുടെ സുഗന്ധത്തിൽ ഒരു കുഞ്ഞു മനസ്സിന്റെ ആശയുടെ തീവ്രത ഇന്നും എനിക്ക് അനുഭവപ്പെടാറുണ്ട്.