അനുഭവം ഗുരു

Mail This Article
എന്റെ കുടുംബക്കാരുടെ ഇടയിൽ ഒരു ആരും പിശുക്കിയായിട്ടാണ് ഞാൻ അറിയപ്പെടുന്നത്. ഇനി ഞാൻ പറയട്ടെ. ഞാൻ ഒരു പിശുക്കിയെയല്ല. ആവശ്യങ്ങൾക്ക് ചെലവഴിക്കും. അനാവശ്യചെലവുകൾ ഒഴിവാക്കും. ആർഭാടങ്ങൾ ഇല്ല. വരവിൽ ഒതുങ്ങി ജീവിക്കണം. അത്യാവശ്യങ്ങൾക്കു സ്വയം കരുതി വയ്ക്കണം. അന്യരുടെ മുന്നിൽ കൈ നീട്ടാൻ ഇടയാകരുത് .ഇതൊക്കെയാണ് എന്റെ കണക്കുകൂട്ടൽ .ഇതല്പം കൂടുതലാകാൻ ജീവിതാനുഭവങ്ങൾ കാരണമായി. ഒന്നുമില്ല എന്ന ഒരവസ്ഥ - ഒരു പൈസ പോലും കയ്യിലില്ല എന്ന സ്ഥിതി - അനുഭവിച്ചറിഞ്ഞതാണ് ഞാൻ. ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോൾ എനിക്ക് ജോലി ഉണ്ടായിരുന്നില്ല. എന്നെ സാമ്പത്തികമായി സഹായിക്കാൻ പറ്റിയ സ്ഥിതിയിലായിരുന്നില്ല എന്റെ അച്ഛനമ്മമാരും സഹോദരങ്ങളും അന്ന്.അവരോടായാലും സഹായം അഭ്യർത്ഥിച്ച എന്റെ അഭിമാനം അനുവദിച്ചതുമില്ല. ബിഭക്ഷണവും താമസസൗകര്യവും. അങ്ങനെ സ്വന്തം വീട്ടിൽ ഒതുങ്ങി കഴിഞ്ഞു ഞാൻ കുറേക്കാലം. ആ അനുഭവം ഒരു വലിയ പാഠമായി.
പിന്നീട് ഒരു ജോലി നേടി സ്വയം സമ്പാദിച്ചു തുടങ്ങിയപ്പോൾ ഓരോ രൂപയ്ക്കും ഒരുപാടു വിലയുണ്ടെന്ന് എനിക്ക് തോന്നി. മക്കളെ വളർത്താനും പഠിപ്പിക്കാനും പണം വേണമല്ലോ. തേനീച്ചയെപ്പോലെ തുള്ളി തുള്ളിയായി ശേഖരിച്ചു ഞാൻ ചെറിയ സമ്പാദ്യങ്ങൾ ഉണ്ടാക്കി. മക്കൾ വളർന്നു. പഠിച്ചു ജോലി നേടി അവരുടെ സമ്പാദ്യത്തിന്റെ പങ്കു പറ്റാനും ഞാനില്ല. ഇന്നും ഞാൻ ജീവിക്കുന്നത് എന്റെ സമ്പാദ്യം കൊണ്ടുതന്നെ. ചെലവ് ചുരുക്കി ജീവിച്ചു അതൊരു ശീലമായി. ഒപ്പം പിശുക്കി എന്ന പേരും സമ്പാദിച്ചു.
മറ്റൊരു വീട്ടിൽ വെറുതെ കറങ്ങുന്ന ഫാനുകളും കത്തുന്ന ലൈറ്റുകളും ഞാൻ നടന്ന് കെടുത്തുന്നത് കണ്ട് ഒരാൾ ചോദിച്ചു. "അല്ലാ നിനക്ക് കറന്റ് പിശുക്കുമുണ്ടോ?" "ആവശ്യത്തിന് ഉപയോഗിച്ചാൽ പോരെ ?പാഴാക്കിയാൽ പിന്നെ വരുന്ന കറന്റ് കട്ടും നമ്മൾ തന്നെ അനുഭവിക്കേണ്ടേ?" എന്നൊരു മറു ചോദ്യം ഉത്തരമായപ്പോൾ ശരിതന്നെ എന്ന് അവരും സമ്മതിച്ചു.
ഓരോ അവസരത്തിലും സാരികൾ വാങ്ങി കൂട്ടുന്ന കൂഒറ്റുകാരികൾ വല്ലപ്പോഴും പോലും വാങ്ങാത്ത എന്നെ പരിഹസിക്കാറുണ്ട്. എന്റെ അമ്മയും സഹോദരിമാരും ചില സുഹൃത്തുക്കളും എന്റെ മക്കളും ഇടയ്ക്കൊക്കെ എനിക്ക് വസ്ത്രങ്ങൾ സമ്മാനിക്കാറുണ്ട്. അത് തന്നെ ധാരാളമാണ് എന്ന് പറഞ്ഞാൽ കൂട്ടുകാർക്ക് മനസ്സിലാവില്ല. 'ഒരു ചേലയ്ക്ക് മറുചേല ഇല്ലാത്ത കോടിക്കണക്കിനു സ്ത്രീകളുള്ള ഈ നാട്ടിൽ നമ്മളിങ്ങനെ അലമാരകൾ കുത്തി നിറയ്ക്കുന്നത് ശരിയോ?' എന്ന് ഞാൻ ചോദിച്ചാലോ ? "നമ്മൾ മാത്രം വിചാരിച്ചാൽ...? എന്നാവും അവരുടെ സംശയം. "ഒരു സാരി വാങ്ങുന്നതിനേക്കാൾ സന്തോഷം കിട്ടുന്നത് ഒരു സാരി ഒരു പാവത്തിന് കൊടുക്കുമ്പോഴാണ്" എന്നാണ് എന്റെ അമ്മ പറയാറുള്ളത്. മണിക്കൂറുകളോളം ടാപ്പ് തുറന്നിട്ട് വെള്ളത്തിന്റെ ധാരാളിത്തത്തിൽ രസിക്കുമ്പോൾ നിങ്ങൾ ഓർക്കാറുണ്ടോ, ഒരു കുടം വെള്ളത്തിനായി മൈലുകൾ താണ്ടുന്നവരെ? വാട്ടർ ചാർജ് കുറയ്ക്കുന്നതിനൊപ്പം എന്റെ വാട്ടർ ടാങ്കിലെ വെള്ളം തീരത്തെ സൂക്ഷിക്കുന്നതും എന്റെ പിശുക്കിന്റെ ഭാഗമാണ്. പതിവായി ലാൻഡ് ഫോണിലൂടെ (അന്നു മൊബൈൽ ഇല്ല) സീരിയൽ കഥ മുതൽ പാചകം വരെ പറയുന്ന ഒരു കൂട്ടുകാരി ഒരിക്കൽ ഫോൺ ബില്ല് വന്നപ്പോൾ അന്തംവിട്ടു. എന്റെ ഫോൺ വിളി ചുരുക്കൽ നയത്തെ കളിയാക്കാറുള്ളതാണവർ. ഒരു പുഞ്ചിരിയോടെ ഞാൻ ചോദിച്ചു -എന്റെ പിശുക്കല്ലേ ഭേദം?