പാതയോരങ്ങളിൽ ഏതു വേനലിലും തഴച്ചു വളർന്നു നിൽക്കുന്ന കുറ്റിച്ചെടി..പാണൽ..സ്കൂളിൽ പോകും മുൻപായി പാണലുകൾ കൂട്ടിക്കെട്ടിയിട്ടാൽ അധ്യാപകരുടെ ശിക്ഷകളിൽ നിന്ന് രക്ഷപെടാമെന്നു പ്രബലമായ ഒരു വിശ്വാസം മുപ്പതു വർഷം മുൻപുവരെ കുട്ടികളിൽ വേരൂന്നിയിരുന്നു. ഇന്നത് പലരുടെയും ഗൃഹാതുരമായ ഓർമകളിലെ പച്ചപ്പാണ്.പാണൽ കെട്ടിയിട്ടു പോയിട്ടും അടി കിട്ടിയിൽ തിരികെ വന്നു പാണൽ പരിശോധിക്കുന്ന പതിവും ഉണ്ടായിരുന്നു. മിക്കവാറും കെട്ട് തനിയെ അഴിയുകയോ, കുസൃതികളായോ കൂട്ടുകാർ അഴിച്ചു വിടുകയോ ചെയ്തിട്ടുണ്ടാവും.
വളച്ചാലും അടിച്ചാലും ഒടിയാത്ത പാണൽ വടിയുടെ ചൂട് ഇന്നും പലരുടെയും ഓർമയിൽ പതിഞ്ഞ് കിടപ്പുണ്ടാവും. വീടിന്റെ മുമ്പിൽ നിന്ന് വാഹനത്തിൽ കയറി സ്കൂൾ പടിക്കൽ ഇറങ്ങുന്ന ഇന്നത്തെ കുട്ടികൾക്കെന്ത് പാണൽ...അല്ലേ? നാട്ടിൻ പുറങ്ങളിൽ ,കണ്ണു കിട്ടാതിരിക്കാൻ പാണൽ ഇല കെട്ടിത്തൂക്കിയിടുന്ന പതിവുണ്ട്. പണിതുകൊണ്ടിരിക്കുന്ന വീടിനു മുന്നിൽ, കറവയുള്ള പശുവിനെ നടത്തിക്കൊണ്ടുപോകുമ്പോൾ,
ഒക്കെ പാണൽ ഇലയുടെ സേവനം നാട്ടിൻപുറത്തുകാർക്ക് ഒഴിവാക്കാനാവില്ലായിരുന്നു. ഇഞ്ചി വിത്ത് ഉണക്ക് തട്ടാതെ സൂക്ഷിക്കാൻ കർഷകർ പാണൽ ഇലയാണ് ഉപയോഗിച്ചിരുന്നത്.
കുറ്റിപ്പാണൽ: അങ്ങനെയും ഒരു ചെടിയുണ്ട്. ഇതിന്റെ ഇല അരച്ചിടുന്നത് ചതവിനും , ഉളുക്കിനും ഉത്തമം ആണ്. ചതവേറ്റ ഭാഗത്തും ഉളുക്കിയ ഭാഗത്തും കുറ്റിപ്പാണൽ അരച്ചിടുമമ്പോൾ കിട്ടുന്ന കുളിർമ അനുഭവിച്ചു തന്നെ അറിയണം.