മൂന്നു പതിറ്റാണ്ടായി കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റമില്ലാതെ തുടരുന്ന ഒരു പ്രതിഭാസമുണ്ട്. തിരുവനന്തപുരം ജില്ല പിടിക്കുന്ന പാർട്ടി അഥവാ മുന്നണി കേരളം ഭരിക്കും.14 നിയമസഭാ മണ്ഡലങ്ങളുള്ള തലസ്ഥാനജില്ലയിൽ ഇപ്പോഴത്തെ മുന്നണി സംവിധാനത്തിൽ നടന്ന കഴിഞ്ഞ ഏഴു നിയമസഭാ തിരഞ്ഞടുപ്പിലും ഇതാവർത്തിച്ചു. ഒരിക്കൽപോലും ഇതിനൊരപവാദം ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല തിരുവനന്തപുരം ജില്ലയിലെ ഭൂരിപക്ഷത്തിന് ആനുപാതികമായിട്ടായിരുന്നു പലപ്പോഴും സംസ്ഥാനത്ത് മുന്നണിയുടെയും ഭൂരിപക്ഷം. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണത്തിന്റെ ഉരകല്ലാണ് തിരുവനന്തപുരം ജില്ലയെ രാഷ്ട്രീയ കക്ഷികൾ കാണുന്നത്.
എന്നാൽ ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞെന്നുവരാം. ജില്ലയിൽ ബിജെപി ഉയർത്തുന്ന ഭീഷണിയിൽ തലസ്ഥാന ജില്ലയുടെ തലക്കുറി മാറ്റിയെഴുതിയേക്കാം.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ല വിഐപികളുടെ അങ്കത്തട്ടായി മാറുകയാണ്. മെട്രോമാൻ ഇ. ശ്രീധരൻ മുതൽ മുൻ നെതർലാൻഡ് അംബാസിഡർ ഡോ.വേണു രാജാമണി വരെ തലസ്ഥാനത്ത് മത്സരിക്കാൻ ഇറങ്ങാം. കേന്ദ്ര മന്ത്രി വി. മുരളീധരൻ മുതൽ നടൻ സുരേഷ് ഗോപി വരെ കളത്തിൽ ഇറങ്ങും എന്നും സൂചന. അവസാന നിമിഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വമ്പൻ വിഐപികളും തലസ്ഥാനത്ത് സ്ഥാനാർഥിയായി ലാൻഡ് ചെയ്താൽ അത്ഭുതപ്പെടാനില്ല. ശ്രീധരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാനെ ബിജെപി ആലോചിക്കുന്നത്. വേണു രാജാമണി കോൺഗ്രസ് സ്വതന്ത്രനായി വട്ടിയൂർക്കാവിലും.
1987 മുതൽ ഇതുവരെ നടന്ന 7 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലിൽ യുഡിഎഫും മൂന്നിൽ എൽഡിഎഫും ജയിച്ചു. ഈ ഏഴു തിരഞ്ഞെടുപ്പിലും തിരുവനന്തപുരം ജില്ല ജയിച്ച മുന്നണിക്കൊപ്പം നിന്നു .1987ൽ എൽഡിഎഫിനു ഗംഭീര തുടക്കമായിരുന്നു. അന്ന് അധികാരത്തിൽ വരുമ്പോൾ ജില്ല അവർ തൂത്തുവാരി.14 ൽ 13 സീറ്റിലും ഇടതമുന്നണി ജയിച്ചു. യുഡിഎഫിന് തിരുവനന്തപുരം വെസ്റ്റ് സീറ്റിലെ വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ജില്ലാ കൗൺസിലിലെ വിജയത്തിലെ അമിത ത്മവിശ്വാസത്തിൽ തുടർഭരണം കൊതിച്ച നാലാം വർഷം നിയമസഭ പിരിച്ചു വിട്ടുപിരിച്ചുവിട്ടു 91ൽ നടത്തിയ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 9 സീറ്റും നേടി. സംസ്ഥാനഭരണവും. ഉറപ്പിച്ചു. എൽഡിഎഫ് അഞ്ച് സീറ്റു കൊണ്ടു തൃപ്തിപ്പെട്ടു. 96ൽ വിജയം വീണ്ടും എൽഡിഎഫിനൊപ്പം പോയപ്പോൾ ജില്ലയിൽ ഇടതുമുന്നണിക്ക് ഒമ്പത് സീറ്റ്. യുഡിഎഫിന് നാലും പാറശാലയിൽ ഒരു സ്വതന്ത്രനും വിജയിച്ചു.
2001ൽ ജില്ലയിൽ 9 സീറ്റുമായി യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചുവന്നു. ഇടതുമുന്നണിക്ക് നാല് സീറ്റ്. കഴക്കൂട്ടത്തു നിന്ന് ഒരു സ്വതന്ത്രനും ജയിച്ചു. 2006ൽ മേശ വീണ്ടും ഇടതുമുണങ്ങിക്ക് നേരേ തിരിഞ്ഞു. ഇടതുമുന്നണിക്ക് 9 സീറ്റും ഭരണവും യുഡിഎഫ് അഞ്ചു സീറ്റ് കൊണ്ട് തൃപ്തിപ്പെട്ടു. 2011 ൽ ജില്ലയുടെ രാശി വീണ്ടും യുഡിഎഫിന് അനുകൂലമാകുന്നു എട്ടു സീറ്റ് .ഭരണം നഷ്ടപ്പെട്ട ഇടതുമുന്നണിക്ക് ആറും.
പിണറായി വിജയൻ അധികാരത്തിൽ വന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അത് നേരെ തിരിഞ്ഞു. ഇടതുമുന്നണിക്ക് ഒമ്പതും യുഡിഎഫിന് നാലും. നേമം ബജെ പി കൈയടക്കി.
എന്നാൽ ഇത്തവണ രംഗം മാറുകയാണ്. കോൺഗ്രസിലും ബിജെപിയിലും വിഐപി സ്ഥാനാർഥികളുടെ തള്ളിക്കയറ്റം തെരഞ്ഞെടുപ്പ് ഫലങ്ങളെ മാറ്റിമറിച്ചേക്കാം. ഇക്കുറി ജില്ലയിൽ ഭൂരിപക്ഷം കിട്ടുന്ന മുന്നണി തന്നെ കേരളം ഭരിക്കണമെന്നില്ല.
English Summary : VIP candidates take their chance in Thiruvananthapuram