ആദ്യ ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറി നെയ്യാറ്റിൻകരയിൽനിന്ന്

thalakkuri-column-john-mundakkayam-swadeshabhimani-ramakrishna-pillai
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
SHARE

പത്രപ്രവർത്തനത്തിൽ പുറത്താക്കലിന്റെ കാലമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ദിവാൻ ഭരണത്തിന്റെ തോന്ന്യാസങ്ങൾക്കെതിരെ എഴുതിയതിനു പിറന്ന നാട്ടിൽനിന്നു പുറത്താക്കിയിട്ടു 111 വർഷം. ഇപ്പോഴും മാധ്യമപ്രവർത്തകരെ എതിരാളികൾ കെണി വച്ച് പുറത്താക്കുന്നു. ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിക്കുന്നു. ഇതിന്റെയെല്ലാം തുടക്കം ദിവാൻ സി.രാജഗോപാലാചാരിയിൽനിന്നായിരുന്നു.

സത്യസന്ധമായ, അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ തുടക്കം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയിൽ നിന്നാണെന്നു പറയാം. ദിവാൻ രാജഗോപാലാചാരിക്കെതിരെ അദ്ദേഹംഎഴുതിയ റിപ്പോർട്ടുകൾ സത്യാന്വേഷണത്തിന്റെ തീപ്പന്തങ്ങളായിരുന്നു. എന്നാൽ അതിനു മുമ്പ് നെയ്യാറ്റിൻകര കോടതിയിൽ ഗുമസ്തപ്പണി ചെയ്യുന്ന കാലത്ത് ജുഡീഷ്യറിയുടെ അഴിമതിക്കെതിരെ എഴുതിക്കൊണ്ടാണ് രാമകൃഷ്ണപിള്ള അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ ഗണപതിക്കു കുറിച്ചതെന്നത് അധികമാർക്കും അറിയില്ല.

സ്വന്തം അമ്മാവൻ കേശവ പിള്ളയുടെ കീഴിൽ ഗുമസ്തനായിട്ടായിരുന്നു രാമകൃഷ്ണപിള്ളയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. കേശവപിള്ള പ്രാക്ടീസ് ചെയ്തിരുന്ന നെയ്യാറ്റിൻകര കോടതിയിലെ മുൻസിഫ് അനുകൂല വിധിക്കു മുതൽ നിയമനങ്ങൾക്കു വരെ കൈക്കൂലി വാങ്ങുന്ന ആളായിരുന്നു.  മുൻസിഫിന്റെ കൈക്കൂലിക്കഥ പുറത്തുകൊണ്ടുവന്നത് അന്നു കോട്ടയത്തുനിന്നു കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന മലയാള മനോരമയും. 

അനന്തരവന്റെ ആദ്യ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട് ‘തിരുവിതാംകൂർ ചീഫ് ജസ്റ്റിസ് ദൃഷ്ടി വെപ്പാൻ’ എന്ന തലക്കെട്ടോടെ 123 വർഷം മുമ്പ് 1898 ലാണ് മനോരമയിൽ അച്ചടിച്ചുവന്നത്. പേരു പറയാതെയും എന്നാൽ ആളെ സൂചിപ്പിച്ചും കോടതിയലക്ഷ്യത്തിൽനിന്ന് രക്ഷപ്പെടാനുള്ള പഴുതുകൾ ഇട്ടാണ് ബുദ്ധിമാനായ രാമകൃഷ്ണപിള്ള അന്ന് ആ റിപ്പോർട്ട് എഴുതിയത്. പക്ഷേ ആദ്യ റിപ്പോർട്ടിൽത്തന്നെ രാമകൃഷ്ണ പിള്ളയുടെ ദിവാനോടുള്ള വിരോധവും നർമബോധവും തുടിച്ചു നിൽക്കുന്നു. ഇന്നും, കുറ്റവാളിയെന്നു സംശയിക്കുന്ന ഒരാളെക്കുറിച്ച് എഴുതുമ്പോൾ ആരോപണം സംബന്ധിച്ച് ബോധ്യമുണ്ടെങ്കിലും തെളിവായി രേഖ ഇല്ലങ്കിൽ മാനനഷ്ടക്കേസിൽ കുടുങ്ങാതിരിക്കാൻ പത്രപ്രവർത്തകർ സ്വീകരിക്കുന്ന അതേ തന്ത്രം. 

‘തിരുവിതാംകൂർ ചീഫ് ജസ്റ്റിസ് ദൃഷ്ടി വെപ്പാൻ’

‘‘ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിൽ ഡിസട്രികട് ജഡജി ഉദ്യോഗത്തിൽ ഇരുന്നു മേലാവിന്റെ തൃപതിയെ നല്ലവണ്ണം സമ്പാദിച്ചിട്ടുള്ള ദിവാൻ ബഹദൂർ രാജഗോപാചാര്യരവർകളെക്കുറിച്ച്, അൽപ്പകാലത്തിനകം ഇവിടത്തേ ജനസാമാന്യത്തിനും വാസ്തവാനുരൂപമായി വളരെ നല്ല അഭിപ്രായമാണുണ്ടായിട്ടുള്ളതെന്നു അറിയുന്നു. മുൻപിൽ ഒരു ഇംഗ്ലീഷ പ്രസംഗത്തിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ കീഴിലുള്ളവരെക്കൂടെ പാടുള്ളടത്തോളം തന്നെപ്പോലെ നിർമ്മല ചിത്തരാക്കാൻ ഇദ്ദേഹം പ്രത്യേകം ജാഗ്രത ചെയ്യാതിരിക്കയില്ലെന്നു വിശ്വസിക്കുന്നു. ഉദ്യോഗസഥന്മാരുടെ അഴിമതികളെക്കുറിച്ചുള്ള പ്രസംഗങ്ങളിൽ പലപ്പോഴും മുൻസിപ്പന്മാർ വളരെ ഭേദമാണെന്നു പറഞ്ഞിട്ടുള്ളതിനു ഇപ്പോഴും പറയത്തക്ക ഭേദം ഒന്നും ഉണ്ടായിട്ടില്ല. എങ്കിലും പുത്തരിയിൽ കല്ലുപോലെ ഇടയക്കു ചിലർ കിടന്നുചെയ്യുന്ന ദ്രോഹം ചില്ലറയല്ല. നംബ്രകൾ കൈക്കൂലി വാങ്ങിക്കൊണ്ടു ബോധിച്ചതുപോലെ വിധിച്ചുതള്ളുന്നതു കൂടാതെ കോടതികളിൽ ചില്ലറ വേലകൾക്കു ആൾ നിയമിക്കുന്ന വകയക്കും ധാരാളം പണംതട്ടുന്നുണ്ട്. ഒരു മുൻസിപ്പു തന്റെ കീഴിൽ ഒഴിവുവന്ന ഒരു പകർപ്പെഴുത്തുവേലയക്കു അവകാശവും യോഗ്യതയുമുള്ള പലരുടെയും അപേക്ഷകൾ ഉണ്ടായിരുന്നവയെല്ലാം ഉപേക്ഷിച്ചിട്ടു മലയാളംപോലും നേരാംവണ്ണം എഴുതാൻ പാടില്ലാത്ത ഒരാളെ അതിലേക്കു നിയമിക്കുകയും അതിലേക്കു 700 രൂപ പ്രതിഫലം വാങ്ങുകയും ചെയതതായി അറിയുന്നു. ഇതുകേട്ടാൽ വിശ്വസിക്കാൻ പലർക്കും പ്രയാസമുണ്ടായിരിക്കും, ' എങ്കിലും വാസതവമാണു. എല്ലായപോഴും ഈ നിരക്കു അല്ലെങ്കിലും വല്ലതും ഒരു തക്കതായ സംഖ്യ കിട്ടാതെ ഈ മുൻസിപ്പ തന്റെ അധികാരത്തിലുള്ള ഒരു വേലയും ആർക്കും കൊടുക്കാറില്ലെന്നാണു കേൾവി. ഇത്രമേൽ കൃത്യനിഷഠയുള്ള ഈ മുൻസിപ്പു ഇന്നാരാണെന്ന ഗൂഢമായി അന്വേഷിച്ചാൽ ചീഫ ജസറ്റിസിനും അറിയാവുന്നതാകകൊണ്ടു അങ്ങനെ അറിഞ്ഞു സ്വകാര്യമായി ഒന്നു ഗുണദോഷിക്കുകയെങ്കിലും അധികകാലതാമസംകൂടാതെ ചെയ്യുമെന്നു വിശ്വസിക്കുന്നു.’’

വാർത്ത വന്നതോടെ ഉറവിടം കണ്ടത്തിയ മുൻസിഫ് കലി കൊണ്ടു വക്കീലിനെ വിളിച്ചു വരുത്തി ശകാരിച്ചു. വക്കീൽ അനന്തരവനെയും. പക്ഷേ ആ വാർത്ത രാമകൃഷണപിള്ളയക്കു ജീവിതത്തിലാദ്യത്തെ പ്രതിഫലം ലഭിക്കാൻ കാരണമായി. അതു നൽകാൻ നിയോഗമുണ്ടായത് പത്രാധിപർ കണ്ടത്തിൽ വറുഗീസ് മാപ്പിളയ്ക്കും.

രാമകൃഷണപിള്ളയുടെ മുല്ലപ്പിള്ളി തറവാടു ക്ഷയോന്മുഖമായപ്പോൾ കാരണവസ്ഥാനമേറ്റ വക്കീൽ കേശവപിള്ളയാണ് തറവാടിനെ നാശത്തിൽനിന്നു രക്ഷപ്പെടുത്തിയത്. ആ കാരണവരുടെ കീഴിൽ ഇരുന്ന് നക്കാപ്പിച്ചയ്ക്ക് ജോലി ചെയ്യുമ്പോഴും താൻ കാണുന്ന അഴിമതിക്കെതിരെ ശബ്ദിക്കാതിരിക്കാൻ രാമകൃഷ്ണപിള്ളയ്ക്ക് കഴിഞ്ഞില്ല. ഏതായാലും ആ വാർത്തയോടെ കാരണവർ അനന്തരവനെ ജോലിയിൽനിന്ന് പുറത്താക്കി. തുടർന്ന് വീട്ടിൽനിന്നും.  അതിനെ തുടർന്നാണ് അദ്ദേഹം നെയ്യാറ്റിൻകരയിൽനിന്ന് തിരുവനന്തപുരത്തേക്ക് കുടിയേറിയതും പുതിയ പത്രം തുടങ്ങി രാജഭരണത്തിനും ദിവാനും എതിരെ പോരാട്ടം ആരംഭിക്കുന്നതും. 111 വർഷം മുമ്പ് ദിവാൻ നാടുകടത്തിയ രാമകൃഷ്ണപിള്ള മദ്രാസിൽ ജീവിതമാർഗം ഇല്ലാതെ ഏറെ കഷ്ടപ്പെട്ടു. പട്ടിണി കിടന്നു. അപ്പോഴും കോടതിയിൽ ദിവാന് എതിരായ നിയമ പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. പിന്നീട് ഒരിക്കലും അദ്ദേഹത്തിന് തിരുവനന്തപുരത്തേക്ക് മടങ്ങി വരാൻ കഴിഞ്ഞില്ല. ഒടുവിൽ കണ്ണൂരിൽ പയ്യാമ്പലത്ത് മരിക്കുമ്പോഴും ആ കോടതി വ്യവഹാരങ്ങൾ അവസാനിച്ചിരുന്നില്ല.

ഇരുപത്തിയൊന്നാം വയസ്സിൽ കേരള ദർശനത്തിന്റെ പത്രാധിപരായി തുടങ്ങി സ്വദേശാഭിമാനി പത്രാധിപത്യത്തിൽ വരെ എത്തുന്നതിനിടയിൽ രാമകൃഷ്ണപിള്ള നിരവധി പത്രങ്ങൾ നടത്തി. കാൾ മാർക്സിനെക്കുറിച്ച് മലയാളത്തിൽ ആദ്യമായി പുസ്തകം എഴുതിയത് രാമകൃഷ്ണപിള്ളയാണ്. സ്വദേശാഭിമാനിയുടെ പത്രാധിപരായിരിക്കുമ്പോഴാണ് രാജാവിനും ദിവാനും ഉദ്യോഗസ്ഥ പ്രമുഖർക്കും എതിരായ രാമകൃഷ്ണപിള്ളയുടെ പോരാട്ടം അതിന്റെ മൂർധന്യത്തിൽ എത്തിയത്.

കൊട്ടാരം മാനേജരായിരുന്ന ‘ശങ്കരൻ തമ്പിയെ നാടു കടത്തരുതോ?’ എന്ന മുഖപ്രസംഗമാണ് രാമകൃഷ്ണപിള്ളയുടെ നാടുകടത്തലിന് വഴിവച്ചത്. ദിവാൻ രാജഗോപാലാചാരിയെ വിമർശിച്ചുകൊണ്ട് ഏറ്റവുമൊടുവിൽ എഴുതിയ ‘ദിവാൻ പദം’ എന്ന മുഖപ്രസംഗം അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിനു മേൽ അവസാനത്തെ ആണിയും അടിച്ചു.

ഒരു വ്യാഴവട്ടം രാമകൃഷ്ണപിള്ളയുടെ ഭാര്യയായിരുന്ന ബി. കല്യാണിയമ്മ അനുഭവിച്ച യാതനകൾക്ക് കണക്കില്ല. ‘വ്യാഴവട്ട സ്മരണകൾ’ എന്ന പേരിൽ കല്യാണിയമ്മ എഴുതിയ ഓർമക്കുറിപ്പുകൾ ആ യാതനകളുടെയും ധീരമായ പോരാട്ടത്തിന്റെയും നേർചിത്രമാണ്.

Content Summary: Thalakkuri column on Swadeshabhimani Ramakrishna Pillai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS