നാണക്കേടിന്റെ രണ്ടു ദൃശ്യങ്ങൾ

thalakuri-column-about-basheer-accident
ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം . ഫയൽ ചിത്രം∙മനോരമ
SHARE

രണ്ടു വർഷത്തിന്റെ ഇടവേളയിൽ ഒരേ സ്ഥലത്തു നടന്ന രണ്ടു ദുരന്തങ്ങൾ ഭരണസംവിധാനത്തിനും പൊലീസിനും ഒരുപോലെ നാണക്കേടാവുന്നു. ഒന്ന്, ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മരണപ്പാച്ചിൽ നടത്തിയ കാറിടിച്ച് പത്രപ്രവർത്തകൻ ബഷീർ മരിച്ചത്. രണ്ട്, പുലർച്ചെ നടക്കാനിറങ്ങിയ വനിതാ ഡോക്ടറെ അജ്ഞാതൻ ആക്രമിച്ചത്. രണ്ടിന്റെയും വേദി തലസ്ഥാനനഗരിയുടെ ഹൃദയഭാഗമായ മ്യൂസിയത്തിനു മുന്നിലെ റോഡ്. രണ്ടും നടന്നത് മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രിമന്ദിരങ്ങൾക്കു സുരക്ഷ ഒരുക്കുന്ന മ്യൂസിയം പൊലീസ് സ്റ്റേഷനിൽനിന്ന് വിളിപ്പാടകലെ. രണ്ടിലും കുറ്റവാളികൾക്കു രക്ഷപ്പെടാൻ വഴിയൊരുക്കിയത് മ്യൂസിയം പൊലീസ്. ഇരുട്ടിന്റെ മറവിൽ നടന്ന രണ്ടു സംഭവങ്ങളിലും പൊലീസിനു തുമ്പും തെളിവും ആകേണ്ട, സർക്കാർ സ്ഥാപിച്ച സിസിടിവി ക്യാമറകൾ കണ്ണടച്ചു.

അർധരാത്രിയിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് അമിതവേഗത്തിൽ കാർ ഓടിച്ച് ഒരു മാധ്യമപ്രവർത്തകന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച് അദ്ദേഹത്തെ കൊന്ന സംഭവം ചരിത്രത്തിന്റെ ഭാഗം. അധികാരസ്ഥാനങ്ങൾ ഉള്ളവർക്കായി നിയമവും ചട്ടവും എങ്ങനെയൊക്കെ വളയും എന്നതിന്റെ നേർസാക്ഷ്യം. മദ്യപിച്ചു ലക്കു കെട്ട് വണ്ടിയോടിച്ച ഐഎഎസുകാരനെ രക്ഷിക്കാനായി മെഡിക്കൽ പരിശോധന വൈകിച്ചതും തെളിവുകൾ നശിപ്പിച്ചതും ഇതേ പൊലീസ്. ഉദ്യോഗസ്ഥനെ യാതൊരു ഉളുപ്പുമില്ലാതെ സർവീസിൽ തിരിച്ചെടുത്തതും കലക്ടറായി നിയമിച്ചതും ഇതേ സർക്കാർ.

ഇപ്പോഴിതാ അതേ സ്ഥലത്ത് രണ്ടു വർഷത്തിനുശേഷം ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിരിക്കുന്നു. വിളിപ്പാട് അകലെയുള്ള പൊലീസ് സ്റ്റേഷനിൽ നിമിഷങ്ങൾക്കുള്ളിൽ പരാതി എത്തിയിട്ടും പൊലീസ് എത്താൻ വൈകി. പൊലീസ് അറച്ചു നിന്നപ്പോൾ, തന്നെ അപമാനിച്ച അക്രമിയുടെ പിന്നാലെ ഓടാനും മതിൽ ചാടാനും ധൈര്യം കാണിച്ച ആ മഹതിയെ നമിക്കണം. വൈകിയെത്തിയ പൊലീസുകാരനോട് അക്രമി മ്യൂസിയത്തിൽ തന്നെയുണ്ടെന്നു പറഞ്ഞിട്ടും കണ്ടുപിടിക്കാൻ ഒരു ശ്രമവും നടത്തിയില്ലെന്ന് യുവതിയുടെ പരിദേവനം. ഒടുവിൽ പൊലീസിന്റെ കൺമുന്നിലൂടെ അയാൾ വീണ്ടും മതിൽ ചാടി ഓടി കാറിൽക്കയറി രക്ഷപ്പെടുന്നു. മ്യൂസിയത്തിനു ചുറ്റും സിസിടിവി ക്യാമറകൾ ഉണ്ടെങ്കിലും ഐഎഎസുകാരന്റെ കാറോട്ടം നടന്ന രാത്രിയിൽ എന്ന പോലെ അപ്പോഴും ക്യാമറകൾ കണ്ണടച്ചു. കണ്ണുതുറന്ന ഒരു ക്യാമറയിൽ പ്രതിയുടെ മുഖം വ്യക്തമല്ലാത്ത വിധം മങ്ങിയ ദൃശ്യങ്ങൾ മാത്രം. .നോക്കുകുത്തി പോലെ എന്തിന് ഇങ്ങനെയൊരു ക്യാമറ എന്ന് യുവതിയുടെ ചോദ്യം. 

നാലുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. അന്വേഷണം എന്തായി എന്നറിയാൻ യുവതി ദിവസവും പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നു. സർക്കാരിന്റെ സിസിടിവികൾ കണ്ണടച്ചപ്പോൾ തെളിവു തേടി യുവതി ചുറ്റുമുള്ള ഓഫിസ് മന്ദിരങ്ങളുടെ സിസിടിവി ദൃശ്യങ്ങൾക്കായി യാചിച്ചു നടക്കുന്നു. ഇന്നോവ കാറിൽ രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായി രാവിലെയും വൈകുന്നേരവും അവർ മ്യൂസിയം വളപ്പിൽ നിരീക്ഷണം നടത്തുന്നു. നാടിനെ നാണം കെടുത്തിയ കാഴ്ചകൾക്കു സാക്ഷിയായി റോഡിന് ഒരുവശത്ത് കാഴ്ചബംഗ്ലാവും മറുവശത്ത് സർക്കാർ ബംഗ്ലാവായ പബ്ലിക് ഓഫിസും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS