ലോകകപ്പ് ടെലിവിഷൻ കയറി വന്ന നാളുകൾ

thalakuri-column
SHARE

ഒരു നൂറ്റാണ്ട് പ്രായമാകാൻ പോകുന്ന ലോകകപ്പ് ഫുട്ബോൾ ഇതാ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ‘കയ്യെത്തും ദൂരത്ത്’ എത്തിയിരിക്കുന്നു. ഗൾഫ് രാജ്യമായ ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുമ്പോൾ, കളി നടക്കുന്നത് സ്വന്തം നാട്ടിൽ എന്നതുപോലെ മലയാളി അതിനെ ആഘോഷിക്കുന്നു. ഫിഫ കപ്പ് മത്സര വേദി വൈകാതെ ഇന്ത്യയിലും എത്തുമെന്ന പ്രതീക്ഷ ഉണർത്തുന്ന ആവേശം.

1986 ലാണ് മലയാളികൾ ഒന്നടങ്കം ലോകകപ്പ് ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയത്. അതിനു രണ്ടു കാരണമുണ്ട്. ഒന്ന്, ആ വർഷമാണ് കേരളത്തിൽ ടെലിവിഷനിൽ ലോകകപ്പ് ഫുട്ബോളിന്റെ മാസ്മരികത കണ്ടു തുടങ്ങിയത്. രണ്ട്, ആ ലോകകപ്പിലാണ് മറഡോണ എന്ന ഐന്ദ്രജാലികൻ ഫുടബോളിനു മേൽ മാന്ത്രിക നൃത്തം ചവിട്ടിയത്.

കാൽപന്തുകളി കേവലമൊരു കായിക വിനോദമല്ലെന്നും അത് പച്ചപ്പുൽത്തകിടിയിൽ വിരിയുന്ന കവിതയാണെന്നും മലയാളി തിരിച്ചറിഞ്ഞു തുടങ്ങിയ വർഷം. അതുവരെ സന്തോഷ് ട്രോഫിയായിരുന്നു കേരളീയരുടെ ലോകകപ്പ്. 

86 ൽ കൊച്ചി മനോരമയിൽ ജോലി ചെയ്യുന്ന കാലത്താണ് ഞാനാദ്യമായി ടിവി വാങ്ങിയത്. ധനലക്ഷ്മി ബാങ്കിൽനിന്നു വായ്പയെടുത്താണ് സോളിഡയർ എന്ന ടിവി വാങ്ങിയതെന്നും ഓർക്കുന്നു. ‘ഉടമയുടെ അഭിമാനം, അയൽക്കാരന്റെ അസൂയ’ എന്നായിരുന്നു അക്കാലത്ത് ഒരു ടിവി കമ്പനിയുടെ പരസ്യം. കലൂരിലെ ജേണലിസ്റ്റ് കോളനിയിലെ ഫ്ലാറ്റിൽ, സ്വീകരണ മുറിയിൽ അതിനെ പ്ലാസ്റ്റിക് ഉടുപ്പ് അണിയിച്ചു വച്ചതും കളി തുടങ്ങുമ്പോൾ മാത്രം സ്ക്രീനിന്റെ കർട്ടൻ ഉയർത്തി വയ്ക്കുന്നതും ഓർക്കുന്നു.

pope-and-pele
പെലെ , മാർപ്പാപ്പ

കേരളത്തിൽ മാർപാപ്പ എത്തിയതിന് ഒപ്പമാണ് ടിവിയിൽ ലോകകപ്പും എത്തിയത്. ജനം ആവേശത്തോടെ രണ്ടിനെയും വരവേറ്റു. ക്രിക്കറ്റിന്റെ ധവള വേഷത്തിനു പകരം കാൽപന്തുകളിയുടെ വർണ ജഴ്സികളും പച്ചപ്പുൽത്തകിടിയും ചേർന്നൊരുക്കിയ വർണപ്രപഞ്ചം കണ്ണുകൾക്കൊരുത്സവം തന്നെയായിരുന്നു. സംപ്രേഷണത്തിന്റെ പോരായ്മകൾ കൊണ്ട് ചിലപ്പോഴൊക്കെ ജഴ്സിയുടെ നിറങ്ങൾ കളിക്കാരിൽ നിന്നു വേറിട്ടു പിന്നാലെ ഒഴുകി നടന്നതും ഇടയ്ക്കിടെ ഒന്നിച്ചു ചേർന്നതും ഓർക്കുന്നു. എന്നാലും പുലർച്ചെ മൂന്നുമണിക്ക് അലാം വച്ചുണർന്നു കണ്ട ആ ലോകകപ്പ് വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു.

ടെലിവിഷൻ ഇല്ലാഞ്ഞതു കൊണ്ടു ഫുട്ബോളിന്റെ ചക്രവർത്തി പെലെയുടെ ഐതിഹാസിക നീക്കങ്ങൾ മലയാളിക്കു ലൈവായി കാണാൻ കഴിഞ്ഞില്ല. പിന്നെ കണ്ടതാകട്ടെ കറുപ്പിലും വെളുപ്പിലും. അതും ഏതാനും നീക്കങ്ങൾ മാത്രം. എന്നാൽ പിന്നീട് ചരിത്രത്തിന്റെ ഭാഗമായ, മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോൾ. ദൈവമേ..., അതെന്തൊരു ഗോളായിരുന്നു! ഇംഗ്ലിഷ് കളിക്കാരെ ഒന്നൊന്നായി ഡ്രിബിൾ ചെയ്തു കയറിച്ചെന്ന് പായിച്ച ആ ഷോട്ട് മറക്കാനാവില്ല.

പക്ഷേ അതേ ടൂർണമെന്റിൽത്തന്നെയാണ് മനോഹരമായി കളിച്ചിട്ടും ബ്രസീൽ ഇറ്റലിയുടെ മുന്നിൽ തോറ്റുപോയത്. കാൽപന്തുകളിയുടെ സൗന്ദര്യം വഴിഞ്ഞൊഴുകിയ ആ കളി മൂന്നുതവണ ചാംപ്യൻഷിപ്പ് നേടിയ ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ കളിയായി വിലയിരുത്തുന്നവരുമുണ്ട്, പക്ഷേ കളിയിൽ തോൽവിയും ജയവുമേയുള്ളു. ജയിക്കുന്നവനാണ് താരം. അപ്പോഴും തോറ്റ ചിലരുടെ മികച്ച ഷോട്ടുകളും നീക്കങ്ങളും ഗോൾ മുഖത്തെ സേവുകളും കളിയോർമകളിൽ പച്ചപിടിച്ചു കിടക്കും. സോക്രട്ടീസും സീക്കോയുമൊക്കെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ചേക്കേറിയത് അങ്ങനെയാണ്. ഓരോ ലോകകപ്പിലും ഓരോ ഹീറോ ജനിക്കും. പിന്നീടുള്ള നാലു വർഷം ഫുട്ബോൾ പ്രേമികൾ അവരെ കൊണ്ടാടും. പൗേളാ റോസി, മിഷേൽ പ്ലാറ്റിനി, സിനദിൻ സിദാൻ, റോജർ മില്ല, ബെക്കൻ ബോവർ, ജുലീഞ്ഞോ. ഹാമിഷ് റോഡ്രിഗ്സ്, റൊണാൾഡോ, ലൂക്ക മോഡ്രിച്ച് അങ്ങനെ എത്രയെത്ര പേർ.

ഫുട്ബോൾ ഇന്നു കാഴ്ചയുടെ ഉത്സവമാണ്. ലോകം മുഴുവൻ ഒരു പന്തിന്റെ ചലനത്തിൽ മാത്രം കണ്ണു നട്ടിരിക്കുന്ന ഉത്സവം. ഈ കളി മനുഷ്യ വികാരങ്ങളുടെ ഷോകേസാണ്. അതിൽ ആഹ്ലാദവും നിരാശയും ക്ഷോഭവും ക്രൗര്യവും സ്നേഹവും സ്തോഭവും ഫലിതവും തമാശയുമെല്ലാം ഇഴ ചേർന്നിരിക്കുന്നു. കാലദേശങ്ങളില്ലാതെ ഇങ്ങനെ ജനഹൃദയങ്ങളെ കീഴടക്കുന്ന മറ്റൊരു കളിയില്ല. വലുപ്പത്തിൽ, ജനസംഖ്യയിൽ ഇന്ത്യയെക്കാൾ ചെറിയവയാണ് ലോകകപ്പ് നേടിയ രാജ്യങ്ങളിൽ പലതും. കഴിഞ്ഞ വർഷം എല്ലാവരെയും ഞെട്ടിച്ചു ലോകകപ്പിന്റെ ഫൈനലിൽ എത്തിയ ക്രൊയേഷ്യയുടെ കാര്യം നോക്കൂ. 139 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് ലോകകപ്പ് ടൂർണമെന്റിൽ മത്സരിക്കാൻ പോലും യോഗ്യതയില്ല. വെറും 39 ലക്ഷം മാത്രം ജനങ്ങളുള്ള കൊയേഷ്യ കഴിഞ്ഞ ലോകകപ്പിൽ വമ്പന്മാരെ മുട്ടുകുത്തിച്ചു രണ്ടാം സ്ഥാനത്തെത്തി. ലോകകപ്പിൽ യൂറോപ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളെപ്പോലെ നമ്മളും ആവേശം കൊള്ളുന്നു. എന്തുകൊണ്ട് ഈ ആവേശം നല്ല കളിക്കാരെ സൃഷ്ടിക്കുന്നില്ല ? ക്രിക്കറ്റാണോ ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് ഹർഡിൽസാവുന്നത്?

Content Summary: Thalakuri - Column by John Mundakkayam on Football WorldCup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS