സി എമ്മിന്റെ ഗ്ലാമർ മാനം മുട്ടുന്നു

Pinarayi Vijayan
പിണറായി വിജയൻ
SHARE

സിഎമ്മേ, ജനപ്രിയ ഷോയുമായി അങ്ങു വീണ്ടും മിനിസ്ക്രീനിൽ നിറഞ്ഞു നിന്നതോടെ മലയാളികളുടെ  കോവിഡ് സായാഹ്നങ്ങൾ വീണ്ടും ധന്യമായി. ചാറ്റൽ മഴയെന്നപോലെ കുളിരു തൂകുന്ന മന്ദസ്മിതവുമായി, അങ്ങ് ഒരു ‘സ്പ്രിൻക്ലറായി’ ചാനൽ ക്യാമറകൾക്ക് മുന്നിലിരിക്കുമ്പോൾ മുടിഞ്ഞ ഗ്ലാമർ തന്നെ! ദേഷ്യം പിടിച്ചാൽ ആ മുഖ്യകാന്തിക്ക് ഒരു ശേലുമില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ.

അല്ലെങ്കിലും അങ്ങ് കലഹിക്കേണ്ട ഒരു കാര്യവുമില്ല. ഞങ്ങളൊക്കെ സിഎമ്മേ  അങ്ങയോടൊപ്പമുണ്ട്. സിഎമ്മേ, അങ്ങാണു ഞങ്ങളുടെ സൂപ്പർസ്റ്റാർ. കൊറോണയെ തടഞ്ഞു നിർത്തിയ രക്ഷകനാണു അങ്ങ്. അങ്ങയുടെ മുഖം എപ്പോഴും സ്പ്രിൻക്ലറായില്ലെങ്കിൽ ഞങ്ങളെല്ലാം ട്രിപ്പാകും.

പ്രകോപിപ്പിക്കുന്നവർക്കു കുശുമ്പു കാണുമെന്നതു നേരാ. അങ്ങ് അതു കാര്യമാക്കേണ്ട. അങ്ങേയ്ക്ക് വേണ്ടതു മഴക്കാറല്ലേ? ആ ക്ലൗഡ്സ് മാനത്തു വന്നു കഴിഞ്ഞു. ‘ക്ലൗഡ്സ്’ ഉണ്ടായാൽ മഴ പെയ്യും. മഴ പെയ്താൽ പിന്നെന്തു സ്പ്രിൻക്ലർ?  നല്ല മഴക്കാലം വരെ ഇങ്ങനെയങ്ങു പോട്ടെ.

കൂട്ടത്തിലൊരു റിക്വസ്റ്റുണ്ട്. അങ്ങയുടെ കസേരയോടൊപ്പമുള്ള കസേരകളിൽ സ്ഥിരമായി ചാരി വച്ചിരിക്കുന്ന നോക്കുകുത്തികളെ ഇടയ്ക്കൊന്നു വാതുറക്കാൻ ‘അല്ലേ ടീച്ചറേ’ യെന്നോ ‘അല്ലേടോ ചന്ദ്രശേഖരാ’ എന്നെങ്കിലും അങ്ങേയ്ക്ക് ഒന്ന് അവരെ നോക്കി പറഞ്ഞു കൂടേ? അങ്ങനെയെങ്കിലും അവർക്കൊരു ചെറിയ സന്തോഷം, സിഎമ്മേ അങ്ങേയ്ക്ക് നൽകാമല്ലോ. വല്ലപ്പോഴും മതി.

ഇടയ്ക്കൊരു ദിവസം ഷോയിൽ അഞ്ചാമതൊരു കസേരയിൽ ചാടിയിരുന്ന സുനിൽ ഭായി ഒന്നും പറയാനാവാതെ വീർപ്പു മുട്ടുന്നതു കണ്ടു. അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് ചെറിയൊരു കാര്യം: സ്പ്രിൻക്ലർ എന്നു പറയുന്നത് പൂമഴപോലെ നിശ്ചിതമേഖല പൂർണമായും നനയ്ക്കുന്നതും സാമൂഹികമായ അകലം ഒട്ടും പാലിക്കാത്തതുമാണെന്നും ഡ്രിപ് എന്നാൽ ഒരു ചെടിയെ മാത്രമല്ല എത്ര ചെടികളെയും നനയ്ക്കുന്നതും ക്യത്യമായി സാമൂഹിക അകലം പാലിക്കുന്നതുമാണെന്ന ഒരൊറ്റ വിശദീകരണം പറയാൻ ചാൻ‌സുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിഎം വിളിച്ചപ്പോൾ‌ തന്നെ കസേരയിൽ ഓടിച്ചാടി വന്നു കയറിയിരുന്നത്.

പുതുക്കാടുവഴി നിയമ സഭയിലെത്തിയ രവി മാഷിന്റെ പ്രതികരണം ടി. രാമലിംഗംപിള്ളയുടെ നിഘണ്ടു നോക്കിയാവും.

‘സ്പ്രിൻക്ലർ എന്ന വാക്കിനു തളിക്കുക, ചിതറുക, തൂവുക, നനയ്ക്കുക, പാറ്റുക എന്നൊക്കെ അർഥമുണ്ട്. മഴചാറുന്ന സമയമാണെങ്കിൽ സ്പ്രിൻക്ലർ ഉണ്ടെന്നു ധൈര്യമായി പറയാം. വാലുള്ള നനപാത്രത്തിനും പനിനീരു വീശാനുള്ള പാത്രത്തിനും ഈ പേരു തന്നെ പറയും  ഇത് രണ്ടും എന്റെ തൃശൂരിലെ വീട്ടിലുണ്ട്.’

സിഎമ്മിന്റെ പത്രസമ്മേളത്തിൽ കസേര കിട്ടാത്തതിനാൽ രമേശ് ആശാൻ പുറത്തൊരു കസേരയിട്ട് ഇരുന്ന്, നിത്യേന ഭൂമിമലയാളത്തിലുള്ളവരെയെല്ലാം ഡാറ്റ കാട്ടി പേടിപ്പിക്കുയാണ്. അൽപം മീഡിയ മാനിയ ആശാൻ ചാർത്തി  കൊടുത്ത ടീച്ചറമ്മയുടെ പരാതി കൂടി കേൾക്കാം: ആശുപത്രി ചീട്ടെഴുതുമ്പോൾ പേരും വയസും ചോദിച്ചാൽ രോഗികൾ ഒരക്ഷരം മിണ്ടുന്നില്ല. നിർബന്ധിച്ചു ചോദിച്ചപ്പോൾ  ഒരു രോഗി പറഞ്ഞു എന്റെ ഡാറ്റയെടുക്കാനല്ലേ, കൊന്നാലും ഞാനെന്റെ ഡാറ്റ വിട്ടു തരില്ലെന്ന്!

ഇതൊക്കെയാണെങ്കിലും കൊറോണ വന്നതോടെ മലയാളികളുടെ മറ്റ് അസുഖങ്ങളെല്ലാം എങ്ങോപോയി എന്നു ടീച്ചറമ്മയും സമ്മതിക്കുന്നു. ഇപ്പോൾ തലവേദന, നടുവേദന, കാലുവേദന എന്നൊന്നും ആരും പറയാറേയില്ല. ആശുപത്രികളൊക്കെ ഒഴിഞ്ഞ ഫുട്ബോൾ മൈതാനം പോലെയായി. മെഡിക്കൽ ഷോപ്പുകൾ രാവും പകലും തുറന്നുവച്ചിട്ടും മേശയിലേക്കു കാശു വരുന്നില്ല. ആർക്കും രക്ത പരിശോധന വേണ്ട. സ്കാനിങ്ങിനുള്ള നീണ്ട ക്യൂവും കാണാനില്ല.

കൊറോണ മൂലമുള്ള ദുരിതങ്ങളെപ്പറ്റി മാത്രം വാചാലരാകുന്ന നാം മലയാളികൾ കൊറോണ മൂലം ഉണ്ടാകുന്ന ഇത്തരം നന്മകളും ഓർക്കുന്നത്  നന്നായിരിക്കും.

English Summary : Sprinklr And Pinarayi Vijayan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.