ഇങ്ങനെയുമുണ്ടോ ഒരു അസൂയ!

ullathum-illathathum-15-07
വര: സജീവ്
SHARE

ഈ മലയാള നാട്ടിൽ വയസ്സ് എത്രയായാലും തലയും മീശയും കറുപ്പിച്ചു നടക്കുന്ന ഒട്ടേറെ പേരുണ്ടല്ലോ.  അവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കറങ്ങി നടക്കുന്ന ഒരു മെസേജ് ഇങ്ങനെ: തല കറുപ്പിക്കുന്നതു വെറുതെ...

ശിവ! ശിവ!!  

ഇങ്ങനെയുമുണ്ടോ ഒരു അസൂയ! അസൂയയ്ക്കു മരുന്നില്ല എങ്കിൽ കഷണ്ടിക്കുണ്ടോ?  

ഒട്ടുമില്ല.  

പക്ഷേ, കഷണ്ടിക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലെ മെസേജ് ഇങ്ങനെ: സ്വപ്നാ ലോട്ടറി നരച്ചവർക്കു മാത്രമായി സംവരണം ചെയ്തതാണോ?    

അല്ലേടേ, സരിത ലോട്ടറിയിലും തല നരച്ചവരാണു കൂടുതൽ!

മുടി കറുപ്പിക്കുന്നതിൽ കാര്യമില്ലെന്ന പ്രചാരണം ശക്തിപ്പെട്ടാൽ ഒരു വർഷം 2500 കോടി രൂപയുടെ ഇന്ത്യൻ ഹെയർ കളർ ബിസിനസ്സാണു തകരുക. ഇതിൽനിന്നൊക്കെ കേന്ദ്രമന്ത്രി മാ‍ഡത്തിനും കേരള ധനമന്ത്രി ഡോക്ടറിനും കിട്ടാനുള്ള നികുതിപ്പണം ചില്ലറയൊന്നുമല്ല.  

ഡോക്ടർ എന്നതു പേരിനൊപ്പം ചേർത്തുന്നതു ‘ധനരാശി’ക്കു നല്ലതാണെന്നു കരുതി തന്റെ കടയ്ക്കു കാർബൺ ഡോക്ടറെന്നു പേരിട്ടു കുടുങ്ങിയ ഒരാൾ ഇപ്പോൾ എൻ.ഐ.എയുടെ കസ്റ്റഡിയിലുണ്ട്.  ആൾമാറാട്ടത്തിലാണ് ഈ പുള്ളിക്കാരനു ഡോക്ടറേറ്റ്.  താടി വടിച്ചു കളഞ്ഞു മുടി പറ്റേവെട്ടി ഹെയർ സ്റ്റൈൽ മാറ്റിയപ്പോൾ സന്ദീപ്, തനി നാട്ടിൻപുറത്തുകാരൻ നായർ തറവാടിയായി. സ്വപ്നയുടെ മേയ്ക്കോവർ മാറ്റാൻ സന്ദീപ് പ്രയോഗിച്ച മാർഗമാണ് അതിവിശേഷം. സ്വതവേ കാഴ്ചക്കുറവുള്ള സ്വപ്ന വീട്ടിൽമാത്രം വച്ചു നടക്കാറുള്ള കണ്ണട സന്ദീപ് മൂക്കിൽ കയറ്റിവച്ചു കൊടുത്തു. പിന്നെ ഒരു അന്ത്യശാസനം: ഒളിവുകാലത്തു നീ മേയ്ക്കപ്പ് ബോക്സ് തൊട്ടുപോകരുത്. എങ്കിൽ ശിവശങ്കരൻസാറിനുവരെ നിന്നെ തിരിച്ചറിയാനാവില്ല. ശരിയാണ്, കേരളത്തിലെ റോഡുനിറയെയുള്ള ക്യാമറക്കണ്ണുകളൊന്നും സ്വപ്നയെ തിരിച്ചറിഞ്ഞില്ലല്ലോ.  

കോവിഡ് കാലം കഴിഞ്ഞുവരുന്ന പല ചലച്ചിത്രങ്ങളിലും പട്ടണം റഷീദിനു പകരം മേയ്ക്കപ്പ് ആർട്ടിസ്റ്റിന്റെ ചുമതല സന്ദീപിനെ ഏൽപിക്കുന്നതിനു ജാമ്യത്തിൽ കിട്ടുമോയെന്നാണു നിർമാതാക്കൾ അന്വേഷിക്കുന്നത്.  

കേട്ടിടത്തോളം സരിത ഒരു എലിയാണെങ്കിൽ സ്വപ്ന ഒരു പുലി! സരിത ഒരു കുന്നാണെങ്കിൽ സ്വപ്ന ഒരു പർവതം. സരിത പുഴയാണെങ്കിൽ സ്വപ്ന കരകാണാ കടൽ – അങ്ങനെ ഒരു താരതമ്യവുമില്ലാതെ സരിതോർജ്ജം സ്വപ്നയുടെ സുവർണപ്രഭയിൽ നിഷ്പ്രഭമായി പോകുന്നു. ചുരുക്കി പറഞ്ഞാൽ സ്വപ്നയെന്നു കേട്ടതോടെ സരിതയുടെ ഫ്യൂസ് ഊരിപ്പോയതുപോലെയായി.  

സരിത കലാകാരിയായിരുന്നെങ്കിലും ആരെയെങ്കിലും പാമ്പാക്കിയതായി കേട്ടിട്ടുണ്ടോ? എന്നാൽ ഉന്നത ഉദ്യോഗകസ്ഥരെ പാമ്പാക്കി വിടുന്നതിലാണു സ്വപ്നയുടെ മിടുക്ക്. അതിൽ സ്വപ്നയ്ക്കു ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുണ്ട്. അതിലൊന്നുപോലും വ്യാജവുമല്ല.  

പണ്ടൊക്കെ പൊന്നാനിയിലും തൊട്ടടുത്ത നാട്ടിൻപുറങ്ങളിലും മാത്രം ‘തൊട്ടു ഓടി’ എന്നൊരു കുട്ടിക്കളിയുണ്ടായിരുന്നു. ഒരു കുട്ടിയെ തോട്ടശേഷം തൊട്ട കുട്ടി ഓടി ഒളിക്കും. കുറച്ചുകഴിഞ്ഞ് ഒളിച്ച കുട്ടിയെ മറ്റേ കുട്ടി കണ്ടെത്തും. ഉടൻ ‘ഞാൻ തൊട്ടേ’യെന്നു പറഞ്ഞു തിരിച്ചു തൊടും. ‘കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണനും സ്വപ്നയും തമ്മിൽ നടന്നത് അമ്മാതിരി ഒരു കുട്ടിക്കളി മാത്രം. ചാനലുകളിൽ ആ രംഗങ്ങൾ കണ്ടവർക്കു വല്ല സംശയവും ബാക്കിയുണ്ടെങ്കിൽ ഇതോടെ തീർന്നുകാണുമല്ലോ.  

English Summary: Ullathum illathathum Column by K.A. Francis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.