മലയാളി ഇപ്പോഴും എപ്പോഴും പൊസിറ്റീവ്!

ullathum-illathathum-1
SHARE

Be Positive - ഈ ലോകതത്വം  ആരും മലയാളിയോടു പറഞ്ഞുതരേണ്ട കാര്യമില്ല. നാവിൽ ആദ്യം വരിക വികടസരസ്വതി (നെഗറ്റീവ്) ആണെങ്കിലും പ്രവർത്തനം അസൂയാർഹമാകും വിധം പൊസിറ്റീവാക്കാൻ മലയാളിക്കുള്ള മിടുക്കു വേറെ ആർക്കു കിട്ടും?

ഒട്ടനവധി രാഷ്ട്രീയ പാർട്ടികളും ആ പാർട്ടികളിലെല്ലാം വിവിധ ഗ്രൂപ്പുകളും നമുക്കു പുതുമയല്ല. ഒരു പാർട്ടിയായാൽ ഗ്രൂപ്പ് വേണമെന്നും എങ്കിലേ പാർട്ടിക്ക് അതൊരു ചാലകശക്തിയാകൂവെന്നും നമുക്കറിയാം. അതാണു നമ്മുടെ പൊസിറ്റീവ് ചിന്താധാര. ഇനി മലയാളികളുടെ ബ്ല‍ഡ് ഗ്രൂപ്പ് ഒന്നു പരിശോധിച്ചു നോക്കിയാലോ? അവരിലേറെയും ബി പൊസിറ്റീവുകാർ തന്നെ. പിന്നെ അധികമുള്ളത് ‘ഒ’ ഗ്രൂപ്പൂകാർ. അവരാകട്ടെ, ഗ്രൂപ്പിന്റെ പേരുപോലെ ഏതു ഗ്രൂപ്പിൽ ചേരണമെന്ന് ആവശ്യപ്പെട്ടാലും ‘ഒ’യെന്നേ പറയൂ. കൂട്ടത്തിൽ പറയട്ടെ: കേരളത്തിൽ അഞ്ചുവർഷം കൂടുമ്പോൾ ഭരണമാറ്റമുണ്ടാക്കുന്നത് ഒരു പക്ഷവും മുറുകെ പിടിക്കാതിരിക്കുകയും എന്തു പറഞ്ഞാലും പ്രത്യക്ഷത്തിൽ ‘ഒാ’യെന്നു മാത്രം പറയുന്നവരുമായ ‘ഒാ’ സ്വഭാവക്കാരാണെന്നറിയുക. അതിനുമാത്രം ബ്ലഡ് ഗ്രൂപ്പില്ല!   

ഇതൊക്കെയാണെങ്കിലും ബ്ലഡ് ഗ്രൂപ്പനുസരിച്ചു നെഗറ്റീവുകാർ മലയാളികൾക്കിടയിൽത്തന്നെ വിരളമാണ്. അതുകൊണ്ടുതന്നെ പൊസിറ്റീവാകുകയെന്നതു നമ്മുടെ ശാരീരികാവസ്ഥതന്നെയാണെന്നു പറയാം.  ഈ ശാരീരിക നിലപാടു കാരണം കോവിഡിനോടുമാത്രം എങ്ങനെ ‘നോ’ എന്നു പറയുമെന്ന മനപ്രയാസത്തിലാണു മലയാളികളായ നാമെല്ലാം.  

ആരെങ്കിലും ഹർത്താൽ എന്നു പറഞ്ഞാൽ, അത് ആഹ്വാനം ചെയ്തവരുടെ പിതാക്കളെ സ്മരിച്ചിരുന്നവരായിരുന്നല്ലോ നമ്മൾ. പിന്നെ ഹർത്താൽ പതിവായതോടെ അതൊരു ആഘോഷമാക്കിയെടുക്കാൻ നമുക്കല്ലാതെ ലോകത്ത് ആർക്കെങ്കിലും പറ്റുമോ? ഹർത്താലിന്റെ തലേന്നു മദ്യകടകൾക്കും കോഴിവിൽപന ശാലകൾക്കും വിഡിയോ കസെറ്റ് വിൽക്കുന്ന തട്ടുകടകൾക്കും മുന്നിലും വലിയ തിക്കും തിരക്കുമായിരുന്നില്ലേ?  ഓരോ ഹർത്താൽ തീരുമ്പോഴും ഇനി അടുത്ത ഹർത്താൽ എന്നു വരുമെന്നു പ്രതീക്ഷാപൂർവം ചോദിച്ചിരുന്നവരുമായിരുന്നു നാം.  ആദ്യ ലോക്കൗട്ട് വന്നപ്പോൾ മോദിജിയുടെ ആഹ്വാനമനുസരിച്ചു കഞ്ഞി കുടിക്കുന്ന പാത്രത്തിൽ സ്ഫൂണുകൊണ്ടടിച്ചു ശബ്ദാരവത്തോടെ സ്വാഗതം ചെയ്തവരല്ലേ നമ്മൾ?  ലോക്കൗട്ട് നീണ്ടാൽ ആ പാത്രത്തിൽ കഞ്ഞി വീഴില്ലെന്ന സത്യം തിരിച്ചറിഞ്ഞെങ്കിലും പൊസിറ്റീവ് മനോനില നാം ഇനിയും വിട്ടുകൊടുത്തിട്ടില്ല.   

വീട്ടിലെ പണികളൊക്കെ തിരക്കിട്ടുതീർത്തു ജോലിക്ക് ഓടിയിരുന്ന ചേച്ചിമാരും ഓഫിസ് ജോലിയെടുത്തശേഷം ഓടിത്തളർന്നു വീട്ടിലെത്തിയിരുന്ന ചേട്ടന്മാരും സ്കൂളിൽ പോകേണ്ടാത്ത കുട്ടികളും ഒരുമിച്ചിരിക്കാൻ കിട്ടിയ സുവർണാവസരമായി ലോക്കൗട്ടിനെ കാണാൻ പഠിച്ചു.  ജീവിതത്തിലൊരിക്കലും അടുക്കള കാണാത്ത പുരുഷകേസരികളുടെ ‘ടേസ്റ്റി കിച്ചൺ’ പ്രകടനങ്ങൾ വൈറലായി. കുളിമുറിഗായകരായി മാത്രം പരിഗണിക്കപ്പെട്ടിരുന്ന പലരും വാട്സാപ്പ് ഗ്രൂപ്പിലൂടെ ഗാനഗന്ധർവന്മാരും ഗാനകോകിലങ്ങളുമായി.  ഒളിഞ്ഞിരുന്ന കലാപ്രതിഭകളെല്ലാം ചിറകു വിടർത്തി പടർന്നാടി പ്രശസ്തരായി.  

ഇതിനിടെ മണ്ണിനോടും പച്ചക്കറികളോടും നമുക്ക് ആവേശമായി. വിത്തു വെറുതെ കിട്ടിയാലും വിതയ്ക്കാത്തവർപോലും പണം മുടക്കി അതു വാങ്ങുകയും പരിപാലിക്കാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു – ഒരു ലോക്കൗട്ടിനു മനുഷ്യനെ ഇത്രയ്ക്കൊക്കെ മാറ്റാനാവുമോ?  

എന്തിനും ഏതിനും എന്നതുപോലെ ഇതിനെല്ലാറ്റിനുമുണ്ട് ഒരു മറുവശം. പണം ഒന്നിനും തികയാത്തതിനാൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ കലിതുള്ളുന്ന ഗൃഹനാഥന്മാർ, വെറുതെയിരിക്കുമ്പോൾ ഒരു എന്റർടെയ്ൻമെന്റ് എന്ന നിലയിൽ പോരിനിറങ്ങുന്ന അമ്മായിയമ്മമാരും മരുമക്കളും, വിഷാദരോഗം വന്നവർ തുടങ്ങി ഒട്ടനവധി പ്രശ്ന‍ക്കാർ ലോക്കൗട്ടിന്റെ രസക്കയർതന്നെ പൊട്ടിച്ചുകളയുന്നു. പക്ഷേ, വിപണിയിൽ സെക്സ് കളിക്കോപ്പുകളുടെ വിൽപന കഴിഞ്ഞ വർഷത്തെക്കാൾ 65 ശതമാനമായി ഉയർന്നു കഴിഞ്ഞിരിക്കുന്നു. മാസങ്ങൾക്കകം കേരളത്തിലൊരു ‘ബേബിബൂം’തന്നെയുണ്ടാകും.

ബൂം അല്ല ഭൂകമ്പമുണ്ടായാലും കൂസാതെ നെഞ്ചുവിരിച്ചു നിൽക്കുന്ന ഒരു ഇരട്ട ചങ്കൻ കാവലാളായി ഉള്ളപ്പോൾ മലയാളിക്ക് അല്ലെങ്കിൽ എന്തു പേടിക്കാൻ?

English Summary : Ullathum illathathum Column by K.A. Francis, positive and negative effects of corona

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.