കുരുതിക്കളമാകുന്ന യുഎസ് വിദ്യാലയങ്ങള്‍

HIGHLIGHTS
  • സ്കൂളുകളിലെ വെടിവയ്പ് ഞെട്ടിക്കുന്ന തുടര്‍ക്കഥ
  • തോക്കുകള്‍ നിയന്ത്രിക്കാന്‍ സമ്മര്‍ദ്ദമേറുന്നു
2004527126
Representative image. Photo Credit: vchal/Shutterstock.com
SHARE

ലോകത്തിന്‍റെ പല ഭാഗങ്ങളിലും ദിനംപ്രതി ആയിരക്കണക്കിനു കുട്ടികള്‍ ദാരിദ്ര്യംമൂലം പട്ടിണികിടന്നും പോഷകാഹാരക്കുറവുമുലവും ഇതെല്ലാം കാരണമായുള്ള രോഗങ്ങളാലും മരിക്കുന്നു. എന്നാല്‍, സമ്പത്തിന്‍റെ മടിത്തട്ടില്‍ കഴിയുന്ന അമേരിക്കയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നം അതല്ല, ഏതു നിമിഷവും ആരുടെയെങ്കിലും വെടിയേറ്റു മരിക്കാനുളള സാധ്യത അവരെ ഭയപ്പെടുത്തുന്നു. രാവിലെ അത്യുല്‍സാഹപൂര്‍വം സ്കൂളുകളിലേക്കു പോകുന്ന കുട്ടികള്‍ വൈകീട്ട് ജീവനോടെ തിരിച്ചെത്തുമോയെന്ന ആശങ്ക അവരുടെ രക്ഷിതാക്കളെ നിരന്തരം വേട്ടയാടുന്ന പേടിസ്വപ്നമായി മാറിയിരിക്കുന്നു. 

അമേരിക്കയുടെ തെക്കുകിഴക്കന്‍ മേഖലയിലെ ടെന്നസ്സീ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ നാഷ്വില്ലിലെ ഒരു എലിമെന്‍ററി സ്കൂളില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച (മാർച്ച് 27) നടന്ന കൂട്ടക്കൊല ആ തുടര്‍ക്കഥയിലെ ഏറ്റവും പുതിയ എപ്പിസോഡാണ്. കവനന്‍റ് ക്രിസ്റ്റ്യന്‍ സ്കൂളില്‍ തോക്കുകളുമായി എത്തിയ ഒരു യുവതി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു. ഒന്‍പതു വയസ്സും അതിനു താഴെയുള്ള മൂന്നു വിദ്യാര്‍ഥികളും കുട്ടികളും സ്കൂളിലെ മൂന്നു ജീവനക്കാരും മരിച്ചു. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയെന്നു പറയപ്പെടുന്ന ഓഡ്രേ ഹേല്‍ എന്ന ആ യുവതി പൊലീസിന്‍റെ വെടിയേറ്റും മരിച്ചു. 

nashville-school-shooting
സംഭവസ്ഥലത്ത് പൊലീസ്

ഇതിലുമേറെ കുട്ടികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവങ്ങള്‍ അമേരിക്കയുടെ സമീപകാല ചരിത്രത്തിലുണ്ട്. 2012 ഡിസംബര്‍ 14നു ദക്ഷിണ മേഖലയിലെ കണക്ടിക്കറ്റ് സംസ്ഥാനത്തു ന്യൂടൗണിലെ സാന്‍ഡിഹുക്ക് എലിമെന്‍ററി സ്കൂളില്‍ ഒരു യുവാവ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടതു 20 വിദ്യാര്‍ഥികളും അധ്യാപകര്‍ ഉള്‍പ്പെടെ ആറു ജീവനക്കാരുമായിരുന്നു. യുഎസ് ചരിത്രത്തിലെതന്നെ ഏറ്റവും ഭീകരമായ സ്കൂള്‍ ആക്രമണമായിരുന്നു അത്. സംഭവത്തിനുമുന്‍പ് വീട്ടില്‍വച്ച് സ്വന്തം മാതാവിനെ വെടിവച്ചുകൊന്ന അയാള്‍ സംഭവത്തിനുശഷം സ്വയം വെടിവച്ചുമരിച്ചു. 

പിന്നീട്, 2018 ഫെബ്രുവരി 14നു രാജ്യത്തിന്‍റെ തെക്കുകിഴക്കെ മൂലയിലുളള ഫ്ളോറിഡ സംസ്ഥാനത്തെ പാര്‍ക്ക്ലന്‍ഡ് നഗരത്തിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ളസ് ഹൈസ്കൂളില്‍ ഒരു പൂര്‍വ വിദ്യാര്‍ഥി കയറിച്ചെന്നു ഒരു കാരണവുമില്ലാതെ 17 കുട്ടികളെ വെടിവച്ചുകൊന്നു. ആ സംഭവം മറ്റൊരു കാരണത്താലും ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. 

'ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിനു കുട്ടികള്‍ അമേരിക്കയിലെ ഏണ്ണൂറില്‍പ്പരം നഗരങ്ങളില്‍ പ്രകടനം നടത്തി. അവരെ പിന്തുണച്ച്  രക്ഷിതാക്കളും അധ്യാപകരും മാത്രമല്ല, ഗായകരും സിനിമാതാരങ്ങളും പ്രകടനങ്ങളില്‍ പങ്കുചേര്‍ന്നു. ലണ്ടന്‍, പാരിസ്, റോം, മഡ്രിഡ്, ജനീവ, ബര്‍ലിന്‍, സ്റ്റോക്ക്ഹോം, കോപ്പന്‍ഹേഗന്‍, ടോക്യോ, സിഡ്നി തുടങ്ങിയ ഒട്ടേറെ വിദേശ നഗരങ്ങളിലും അനുഭാവ സൂചകമായ പ്രകടനങ്ങളുണ്ടായി. അമേരിക്കയിലെ ഒരു ആഭ്യന്തര പ്രശ്നം ഇങ്ങനെ രാജ്യാന്തരതലത്തില്‍ പ്രതിദ്ധ്വനിക്കുന്നത് അസാധാരണമായിരുന്നു. 

അമേരിക്കയുടെ ദക്ഷിണ മധ്യമേഖലയിലെ ടെക്സസിലെ യൂവാള്‍ഡോയിലുള്ള റോബ് എലിമെന്‍ററി സ്കൂളില്‍ കഴിഞ്ഞ വര്‍ഷം മേയ് 24നു പൂര്‍വവിദ്യാര്‍ഥിയായ ഒരു യുവാവ് വെടിവച്ചുകൊന്നത് 19 കുട്ടികള്‍ ഉള്‍പ്പെടെ 21 പേരെയാണ്. അതിനെ തുടര്‍ന്നും രാജ്യവ്യാപകമായ പ്രകടനങ്ങളുണ്ടായി. 

കൂട്ടക്കൊല നടത്തിയവരില്‍ പലരും മാനസികാസ്വാസ്ഥ്യം ഉള്ളവരാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതേസമയം, തോക്കുകള്‍ സ്വന്തമാക്കാനുള്ള അപരിമിതമായ സൗകര്യവും പ്രശ്നത്തില്‍ കാര്യമായ പങ്കു വഹിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. തോക്കുകളുടെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന മുറവിളിയും വര്‍ഷങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 

നാഷ്വില്ലിലെ സ്കൂളില്‍ കൂട്ടക്കൊലനടത്തിയ യുവാവിന്‍റെ പക്കല്‍ സെമി ഓട്ടൊമാറ്റിക് ഗണ്‍ ഉള്‍പ്പെടെ ഏഴു തോക്കുകളുണ്ടായിരുന്നവെന്ന റിപ്പോര്‍ട്ട് ഇതിന് അടിവരയിടുന്നു. 

തോക്കുകള്‍ മരണകാരണമാകുന്നതു വിദ്യാലയങ്ങളില്‍ മാത്രമല്ല എന്ന വസ്തുതയും തോക്കുകളുടെ ലഭ്യത നിയന്ത്രിക്കണമെന്ന മുറവിളിക്കു ശക്തിപകരുന്നുണ്ട്. 2017 ഒക്ടോബര്‍ ഒന്നിനു പശ്ചിമ മേഖലയില്‍ നെവാദ സംസ്ഥാനത്തെ ലാസ്വെഗാസില്‍ നടന്ന കൂട്ടക്കൊല പ്രത്യേകിച്ചും ഓര്‍മിക്കപ്പടുന്നു. സംഗീത പരിപാടി കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്ന ആളുകള്‍ക്കിടയിലേക്ക് ഒരു അറുപത്തിനാലുകാരന്‍ തൊട്ടടുത്തുള്ള ഹോട്ടലിന്‍റെ 32–ാം നിലയില്‍നിന്നു വെടിയുണ്ടകള്‍ ഉതിര്‍ക്കുകയായിരുന്നു. 

അറുപതു പേര്‍ മരിക്കുകയും അഞ്ഞൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പൊലീസിന്‍റെ വെടിയേറ്റ് അയാളും മരിച്ചു. അയാളുടെ ഹോട്ടല്‍ മുറിയും വീടും പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് പല തരത്തിലുമുള്ള നാല്‍പ്പതിലേറെ തോക്കുകളും ധാരാളം വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും.

നാഷ്വില്‍ സ്കൂളില്‍ നടന്ന കൂലക്കൊലയെ തുടര്‍ന്നു പുറത്തുവന്നിട്ടുളള കണക്കുകളില്‍ ചിലതും ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്ന വിധത്തിലുള്ളതാണ്. ഈ വര്‍ഷത്തെ ആദ്യത്തെ മൂന്നു മാസത്തിനടയില്‍തന്നെ (മാര്‍ച്ച് 27വരെ) അമേരിക്കയില്‍ തോക്ക് ഉപയോഗിച്ചുളള കൂട്ടക്കൊല (മാസ് ഷൂട്ടിങ്) നടക്കുന്നത് ഇത് 131–ാം തവണയാണത്രേ. നാലോ അതിലധികമോ പേര്‍ക്കു ജീവഹാനി വരുത്തുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്യുന്ന വെടിവയ്പുകളെയാണ് മാസ് ഷൂട്ടിങ് എന്നു പറയുന്നത്. 

ടെക്സസ്, നോര്‍ത്ത് കാരൊലൈന, ഇല്ലിനോയ്, കലിഫോര്‍ണിയ, ഫ്ളോറിഡ, ജോര്‍ജിയ, ലൂയിസിയാന എന്നീ സംസ്ഥാനങ്ങള്‍ തോക്കുമൂലമുള്ള മരണത്തിന്‍റെ എണ്ണത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. ചില സംസ്ഥാനങ്ങളില്‍ ആര്‍ക്കും എപ്പോഴും എളുപ്പത്തില്‍ തോക്കുകള്‍ വാങ്ങാന്‍ കിട്ടും. ലൈസന്‍സ് ആവശ്യമില്ല. ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം ഗവണ്‍മെന്‍റും രാഷ്ട്രീയക്കാരും നടുക്കം പ്രകടിപ്പിക്കാറുണ്ടെങ്കിലും അതിലപ്പുറെ ഒന്നും അവര്‍ ചെയ്യുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നു.

അതേസമയം, തോക്കുകള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരുടെയും അവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെയും ശക്തമായ ഒരു ലോബിയും അമേരിക്കയിലുണ്ട്. 55 ലക്ഷം അംഗസംഖ്യ അവകാശപ്പെടുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) അതിന് ഉദാഹരണമാണ്. ഇവര്‍ നടത്തുന്ന ഇടപടല്‍ കാരണമാണത്രേ തോക്കു നിയന്ത്രണത്തിനുള്ള നീക്കങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്. പല രാഷ്ട്രീയ നേതാക്കളും (പ്രത്യേകിച്ച് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍) എന്‍ആര്‍എയുടെ ഉദാരമായ സാമ്പത്തിക സഹായം സ്വീകരിക്കുന്നവരാണെന്നതും രഹസ്യമല്ല. ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്‍റാക്കുന്നതിലും അവര്‍ കാര്യമായ പങ്കു വഹിച്ചതായി പറയപ്പെടുന്നു.

donald-trump
ഡോണൾഡ് ട്രംപ്

സ്കൂളുകളിലെയും മറ്റും അക്രമങ്ങള്‍ തോക്കുകളുടെ നിയന്ത്രണത്തിലൂടെ അവസാനിപ്പിക്കാന്‍ സാധ്യമല്ലെന്ന ഉറച്ച നിലപാടിലാണ് ട്രംപിനെപ്പോലുള്ളവര്‍. ഫ്ളോറിഡയില്‍റിപാര്‍ക്ലന്‍ഡിലെ സ്കൂളില്‍ 2018ല്‍ വെടിവയ്പ് നടന്നപ്പോള്‍ ട്രംപ് നിര്‍ദ്ദേശിച്ചത് അത്തരം ആക്രമണങ്ങള്‍ ചെറുക്കാന്‍ അധ്യാപകര്‍ക്കു തോക്കുകള്‍ നല്‍കണമെന്നും അവ ഉപയോഗിക്കാന്‍ അവരെ പരിശീലിപ്പിക്കണമെന്നുമായിരുന്നു. ക്ളാസ്മുറികളില്‍ തോക്കുകളുടെ സ്ഥിരം സാന്നിധ്യം അനുവദിക്കുന്നത് കൂടുതല്‍ അപകടകരമാണെന്ന വിമര്‍ശനമാണ് തുടര്‍ന്നുണ്ടായത്. തോക്കുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ ഫലത്തില്‍ തോക്കുലോബിയെ സഹായിക്കാനുള്ള ശ്രമവും പലരും അതില്‍ കണ്ടു. 

തോക്കുകള്‍ നിയന്ത്രിക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നാണ് തോക്കുലോബിയുടെ വാദം. രാജ്യരക്ഷയ്ക്കുവേണ്ടി തോക്കുകള്‍ കരുതാന്‍ പൗരര്‍ക്ക് അവകാശം നല്‍കുന്ന വ്യവസ്ഥ യുഎസ് ഭരണഘടനയുടെ രണ്ടാം ഭേദഗതിയിലുണ്ടെന്നതു ശരിയാണ്. പക്ഷേ, അതു പതിനെട്ടാം നൂറ്റാണ്ടില്‍ എഴുതിച്ചേര്‍ത്തതാണ്. കാലം മാറി. രാജ്യരക്ഷയ്ക്കോ സ്വന്തം രക്ഷയ്ക്കോ ജനങ്ങള്‍ തോക്കുമായി നടക്കേണ്ട ആവശ്യം ഇപ്പോഴില്ല. അതിനു പൊലീസും പട്ടാളവുമുണ്ട്. ഇതു ചൂണ്ടിക്കാണിക്കുന്നവരുടെ വാക്കുകള്‍ പക്ഷേ, അവഗണിക്കപ്പെടുന്നു. ജനങ്ങളുടെ പക്കല്‍ തോക്കുകളുള്ളത് ഏറ്റവുമധികം അമേരിക്കയിലാണെന്നത് ആരെയും അല്‍ഭുതപ്പെടുത്തുന്നില്ല. 33 കോടി ജനങ്ങളുടെ പക്കലുള്ളത് 39 കോടി തോക്കുകള്‍. 

joe-biden
ജോ ബൈഡൻ

കൂടുതല്‍ നശീകരണ ശേഷിയുള്ള സെമിഓട്ടൊമാറ്റിക് തോക്കുകള്‍ ജനങ്ങള്‍ കൈവശം വയ്ക്കുന്നതു നിരോധിക്കുന്ന ഒരു നിയമം പ്രസിഡന്‍റ് ജോ ബൈഡന്‍ യുഎസ് സെനറ്ററായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെകൂടി ശ്രമഫലമായി 1994ല്‍ കോണ്‍ഗ്രസ് (പാര്‍ലമെന്‍റ്) പാസ്സാക്കിയിരുന്നു. പക്ഷേ, ആ നിയമം 2004ല്‍ കാലഹരണപ്പെട്ടു. അതിനു പകരമാകുന്ന പുതിയ നിയമം 19 വര്‍ഷത്തിനു ശേഷവും നിലവില്‍ വന്നിട്ടില്ല.

ബൈഡന്‍തന്നെ പ്രസിഡന്‍റെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ഒരു തോക്കു നിയന്ത്രണ ബില്ലില്‍ ഒപ്പുവയ്ക്കുകയുണ്ടായി. 18-21 വയസ് പ്രായമുള്ളവര്‍ക്കു തോക്കു വില്‍ക്കുമ്പോള്‍ അവരെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അന്വേഷിച്ചറിയണം എന്നു വ്യവസ്ഥ ചെയ്യുന്ന ഈ നിയമം തോക്കു നിയന്ത്രണകാര്യത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ അമേരിക്കയിലുണ്ടായ ഒരേയൊരു നിയമമായി വിശേഷിപ്പിക്കപ്പെടുന്നു. ഇത്രയും മതിയോ എന്ന ചോദ്യമാണ് ആവര്‍ത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുന്ന കുട്ടക്കൊലകള്‍ ഉയര്‍ത്തുന്നത്. 

Content Summary: Videsharangom Column by K Obiedulla on School Shooting and Gun Violence in US

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS