യുദ്ധം ചെയ്യാന്‍ കൂലിപ്പട്ടാളക്കാര്‍

HIGHLIGHTS
  • യുക്രെയിനില്‍ റഷ്യക്കുവേണ്ടി പോരാടുന്നത് സ്വകാര്യ സൈന്യവും
  • യുദ്ധം പാളിപ്പോയെന്നു വിമര്‍ശനം
mercenaries-and-war
Representative image. Photo Credits: Dmitry Belyaev/ istock.com
SHARE

ഒന്നര നൂറ്റാണ്ടുമുന്‍പ് ജീവിച്ചിരുന്ന പ്രശസ്ത ജര്‍മന്‍ സംഗീതജ്ഞനായിരുന്നു റിച്ചഡ് വാഗ്നര്‍. രണ്ടാം ലോകമഹായുദ്ധത്തിലൂടെ ലോകത്തിനു കൊടിയ നാശനഷ്ടങ്ങള്‍ വരുത്തിവച്ച ക്രൂരനായ ഹിറ്റ്ലറുടെ പോലും മനംകവരാന്‍ അദ്ദേഹത്തിന്‍റെ സംഗീതത്തിനു കഴിഞ്ഞിരുന്നു. വാഗ്നറുടെ രചനകളില്‍ മനമുരുകി ഹിറ്റ്ലര്‍ കരയാറുണ്ടായിരുന്നുവെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇപ്പോള്‍, വ്യത്യസ്ത പശ്ചാത്തലത്തില്‍, വ്യത്യസ്ത സ്വഭാവത്തിലുളള സംഭവങ്ങളുടെ അകമ്പടിയോടെ വാഗ്നര്‍ എന്ന പേര് വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ യുക്രെയിനില്‍ റഷ്യക്കു വേണ്ടി യുദ്ധംചെയ്യുന്നത് റഷ്യന്‍ സൈന്യം മാത്രമല്ല, വാഗ്നര്‍ ഗ്രൂപ്പ് എന്ന സ്വകാര്യ സൈന്യം അഥവാ കൂലിപ്പട്ടാളവുമാണ്. 

കിഴക്കന്‍ യുക്രെയിനിലെ ഡോണറ്റ്സ്ക് മേഖലയിലുള്ള ബാഗ്മത്ത് നഗരം പിടിച്ചെടുക്കാനായി കഴിഞ്ഞ പത്തു മാസമായി യുക്രെയിന്‍ സൈന്യവുമായി പൊരുതിക്കൊണ്ടിരുന്നത് റഷ്യന്‍ സൈന്യമല്ല, ഇവരായിരുന്നു. തങ്ങളുടെ 20,000 ഭടന്മാര്‍ ഇതിനിടയില്‍ കൊല്ലപ്പെട്ടതായും അവരുടെ തലവന്‍ യെവ്ജനി പ്രിഗോഷിന്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.  

ബാഗ്മത്ത് ഇപ്പോള്‍ തങ്ങളുടെ അധീനത്തിലാണെന്നും അടുത്തുതന്നെ റഷ്യന്‍ സൈന്യത്തിന് ഏല്‍പ്പിച്ചുകൊടുക്കുമെന്നും പ്രിഗോഷിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, യുക്രെയിന്‍ ഇതു നിഷേധിക്കുകയും ബാഗ്മത്ത് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നു തറപ്പിച്ചുപറയുകയും ചെയ്യുന്നു.   

ഒരു രാജ്യത്തിന്‍റെ ഔദ്യോഗിക സൈന്യത്തിന്‍റെ കൂടെയോ അതിനു സമാന്തരമായോ സ്വകാര്യ സൈന്യം അഥവാ കൂലിപ്പട്ടാളം പ്രവര്‍ത്തിക്കുന്നത് ഒരു രാജ്യത്തെയും നിയമം അനുവദിക്കുന്നില്ല. എന്നിട്ടും പല രാജ്യങ്ങളും അത്തരം സൈന്യങ്ങളുടെ സേവനം ഉപയോഗിക്കുന്നതു  നിര്‍ബാധം തുടര്‍ന്നുവരുന്നു. 

ഇതിനു പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്വകാര്യ സൈന്യത്തിന്‍റെ സേവനം ലഭ്യമാക്കുന്നതിനുവേണ്ടി വരുന്ന ചെലവ് സാധാരണ സൈനത്തെ നിലനിര്‍ത്താന്‍ വേണ്ടിവരുന്ന ചെലവിനേക്കാള്‍ കുറവാണെന്നതാണ് മുഖ്യകാരണം. സൈന്യത്തില്‍ ചേര്‍ക്കാന്‍ പറ്റിയ വേണ്ടത്ര യുവാക്കളെ കിട്ടാനില്ലത്രേ. കൂലിപ്പട്ടാളക്കാരാണെങ്കില്‍ ആവശ്യം കഴിഞ്ഞാല്‍ ഒഴിവാക്കാം. സ്വന്തം സൈന്യത്തോടുള്ള അത്രയും ഉത്തരവാദിത്തം സ്വകാര്യ സൈന്യത്തോട് കാണിക്കേണ്ടതില്ലെന്നതും അവരുടെ സേവനം തേടാന്‍ ഗവണ്‍മെന്‍റുകളെ പ്രേരിപ്പിക്കുന്നു. 

ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങളില്‍ ബ്ളാക്ക്‌വാട്ടർ എന്നൊരു സ്വകാര്യ സൈന്യത്തിന്‍റെ സേവനം അമേരിക്ക ഉപയോഗപ്പെടുത്തുകയുണ്ടായി. അവരുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ വലിയ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തിരുന്നു. സ്വകാര്യ സൈന്യമെന്നോ കൂലിപ്പട്ടാളമെന്നോ അല്ല, മിലിട്ടറി കോണ്‍ട്രാക്റ്റര്‍മാര്‍ എന്നാണ് അതു സംബന്ധിച്ച വാര്‍ത്തകളില്‍ അവര്‍ പരാമര്‍ശിക്കപ്പെട്ടിരുന്നത്‌.       

ഇറാഖിന്‍റെ തലസ്ഥാനമായ ബഗ്ദാദിന്‍റെ പരിസരത്തെ നിസൂര്‍ എന്ന സ്ഥലത്ത് 2007 സെപ്റ്റംബറില്‍  ഉണ്ടായ സംഭവം പ്രത്യേകിച്ചും ഓര്‍മിക്കപ്പെടുന്നു. ഇറാഖിലെ യുഎസ് യുദ്ധത്തിന്‍റെ നാലാം വര്‍ഷത്തില്‍ രാജ്യം മുഴുവന്‍ സംഘര്‍ഷാവസ്ഥയിലായിരുന്നു. യുഎസ് സൈന്യത്തിനു ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നു. അവരും ഇറാഖി വിമതരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവായി.

യുഎസ് എംബസ്സിയിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ വ്യൂഹത്തിന് അകമ്പടി സേവിക്കുകയായിരുന്നു ആയുധധാരികളായ ബ്ളാക്ക്വാട്ടര്‍ സൈനികര്‍. വഴിയരികില്‍ കൂടിനില്‍ക്കുകയായിരുന്ന നാട്ടുകാര്‍ക്കിടയില്‍ ഭീകരന്മാര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ അവര്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചു തെരുതെരെ വെടിവച്ചു. 17 പേര്‍ മരിക്കുകയും 20 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 

ഇറാഖില്‍ മാത്രമല്ല, ലോകത്തു പൊതുവില്‍ തന്നെ ഇതു വലിയ ഒച്ചപ്പാടുണ്ടാക്കി. പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും അമേരിക്കയില്‍ വിചാരണയെ നേരിടേണ്ടിവരികയും ചെയ്തു. ഒരാള്‍ ജീവപര്യന്തം തടവിനും മറ്റു മൂന്നുപേര്‍ 30 വര്‍ഷം വീതം തടവിനും  ശിക്ഷിക്കപ്പെട്ടു. പക്ഷേ, അധികകാലം അവര്‍ക്കു ജയിലില്‍ കിടക്കേണ്ടിവന്നില്ല. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാപ്പ് നല്‍കിയതോടെ 2021ല്‍ അവര്‍ മോചിതരായി.  

ട്രംപിന്‍റെ കീഴില്‍ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ബെറ്റ്സി ഡെവോസിന്‍റെ സഹോദരന്‍ എറിക് പ്രിന്‍സ് 1997ല്‍ സ്ഥാപിച്ചതാണ് ബാക്ക്വാട്ടര്‍. അമേരിക്കന്‍ നാവികസേനയുടെ വിശിഷ്ട വിഭാഗമായ സീലില്‍ സേവനം ചെയ്തിരുന്ന പ്രിന്‍സ് പിന്നീട് ബിസിനസ് രംഗത്തിറങ്ങുകയും കോടികള്‍ സമ്പാദിക്കുകയും ചെയ്തു. പ്രിന്‍സ് തുടങ്ങിയ അനേകം ബിസിനസ് സംരംഭങ്ങളില്‍ ഒന്നുമാത്രമായിരുന്നു ബ്ളാക്ക്വാട്ടര്‍.

യുഎസ് നയതന്ത്ര പ്രതിനിധികള്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കാനുള്ള നൂറുകോടി ഡോളറിന്‍റെ ഒരു പുതിയ കരാറില്‍ ബാക്ക്വാട്ടര്‍ ഒപ്പിട്ടിരുന്നു. പക്ഷേ, ഇറാഖിലെ കൂട്ടക്കൊലയെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ക്കിടയില്‍ അവര്‍ക്ക് അതു നഷ്ടപ്പെട്ടു. പ്രതിഛായ മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ ബാക്ക്വാട്ടര്‍ എന്ന പേര് ഉപേക്ഷിക്കുകയും അക്കാഡമി എന്നൊരു പുതിയ പേരു സ്വീകരിക്കുകയും ചെയ്തു. പിന്നീട് പ്രിന്‍സ് തന്‍റെ സ്ഥാപനം സമാനമായ ബിസിനസ് രംഗത്തുള്ള മറ്റൊരു കൂട്ടര്‍ക്കു വിറ്റു.  

Wagner Group recruits people with Nazi tattoos for war in Ukraine
വാഗ്നർ ഗ്രൂപ്പ്. File Photo: zabelin/ iStock

റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതിനു കഷ്ടിച്ച് ഒരു പതിറ്റാണ്ടിന്‍റെ പഴക്കമേയള്ളൂവെന്നാണ്. അതായത് വാഗ്നര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് 2014ല്‍ കിഴക്കന്‍ യുക്രെയിനിലെ റഷ്യന്‍ ഇടപെടലിനോട് അനുബന്ധിച്ചായിരുന്നു. അക്കാലത്താണ് ആ പ്രദേശത്തെ തന്ത്രപ്രധാനമായ ക്രൈമിയ അര്‍ധദ്വീപ് റഷ്യ സ്വന്തമാക്കിയത്. അതോടെ വാഗ്നര്‍ ഗ്രൂപ്പ് യുക്രെയിന്‍ യുദ്ധത്തിന്‍റെ ഒരു അവിഭാജ്യ ഘടകമായിത്തീര്‍ന്നു. 

യെവ്ജനി പ്രിഗോഷിന്‍ എന്ന അറുപത്തിരണ്ടുകാരനമായ വന്‍ബിസിനസ് പ്രമാണി അതിന്‍റെ സ്ഥാപകനെന്ന നിലയില്‍ കുപ്രസിദ്ധനായി. യുവാവായിരുന്നപ്പോള്‍ ആളൊരു കുഴപ്പക്കാരനായിരുന്നു. കൂട്ടുകാരോടൊപ്പം ഒരു സ്ത്രീയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നതിനു 13 വര്‍ഷത്തേക്കു തടവിനു ശിക്ഷിക്കപ്പെട്ടു. പക്ഷേ, പത്തു വര്‍ഷമേ ജയിലില്‍ കഴിയേണ്ടിവന്നുള്ളൂ. സോവിയറ്റ് യൂണിയന്‍ തകരുന്നതിന് ഒരു വര്‍ഷംമുന്‍പ് മോചിതനായി. 

കാറ്ററിങ് ബിസിനസ് രംഗത്തിറങ്ങിയ പ്രിഗോഷിന് അതിലൂടെ കോടികള്‍ സമ്പാദിക്കാന്‍ മാത്രമല്ല, റഷ്യന്‍ ഗവണ്‍മെന്‍റിലെ ഉന്നത വ്യക്തികളുമായി പരിചയപ്പെടാനും കഴിഞ്ഞു. പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായും അടുത്തു. പുടിന്‍റെ ഷെഫ് എന്നുപോലും അറിയപ്പെടാന്‍ തുടങ്ങി. പില്‍ക്കാലത്തു പുടിന്‍റെ കശാപ്പുകരാന്‍ എന്ന പേരും കിട്ടി. പുടിനുമായുളള അടുപ്പം യുക്രെയിനില്‍ യുദ്ധം ചെയ്യാനുള്ള സ്വകാര്യ സൈന്യത്തിന്‍റെ രൂപീകരണത്തിനുളള വാതില്‍ തുറന്നുകൊടുത്തു.   

അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രിഗോഷിന്‍റെ മുഖ്യ കൂട്ടാളി ദിമിത്രി ഉട്കിന്‍ എന്ന മുന്‍ റഷ്യന്‍ സൈനിക ഓഫീസറായിരുന്നുവത്രേ. സുഹൃത്തുക്കള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് വാഗ്നര്‍ എന്നായിരുന്നുവെന്നും പറയപ്പെടുന്നു. അതവരുടെ സൈന്യത്തിന്‍റെ പേരായി. റഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ സെയിന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ (സോവിയറ്റ് കാലത്തെ ലെനിന്‍ഗ്രാഡ്) വാഗ്നറുടെ ആസ്ഥാന മന്ദിരം ഒരു കോര്‍പറേറ്റ് ബിസിനസ് സ്ഥാപനത്തിന്‍റെ ആസ്ഥാന മന്ദിരത്തെപ്പോലെ തലയുയര്‍ത്തിനില്‍ക്കുന്നു. 

icc-aarrest-warrants-for-vladimir-putin

തന്‍റെ സൈന്യത്തിലേക്ക് പ്രിഗോഷിന്‍ ആളുകളെ റിക്രൂട്ട് ചെയ്തത് മുഖ്യമായും ജയിലുകളില്‍ നിന്നാണ്. വാഗ്നറുടെ ഭാഗമായി ആറുമാസം യുദ്ധത്തില്‍ പങ്കെടുത്താല്‍ മരിക്കാതെ ബാക്കിയുണ്ടെങ്കില്‍ തടവില്‍ നിന്നു മോചനം കിട്ടുമെന്ന് പ്രിഗോഷിന്‍ വാഗ്ദാനം ചെയ്യുന്ന ഒരു വിഡിയോ വൈറലാവുകയുമുണ്ടായി. പുടിന്‍ ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ ഇത്തരമൊരു വാഗ്ദാനം നല്‍കാന്‍ കഴിയുമായിരുന്നില്ല. 

വാഗ്നര്‍ കൂലിപ്പട്ടാളത്തിന്‍റെ പ്രവര്‍ത്തനം റഷ്യയിലോ യുക്രെയിനിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ലന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പശ്ചിമേഷ്യയിലെ സിറിയ, യെമന്‍, ആഫ്രിക്കയിലെ ലിബിയ, സുഡാന്‍, മാലി, ഛാഡ്, നൈജര്‍, മൊസാംബിക്ക്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളില്‍ നടന്നുവരുന്ന പോരാട്ടങ്ങളില്‍ അല്ലെങ്കില്‍ കുഴപ്പങ്ങളില്‍ ഏതെങ്കിലും ഒരു പക്ഷത്തു ചേര്‍ന്നു റഷ്യന്‍ സൈന്യത്തിന്‍റെ കൂടെയോ അല്ലാതെയോ വാഗ്നറും പ്രവര്‍ത്തിക്കുന്നുണ്ടത്രേ.

സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ തിരിച്ചടിയേറ്റുകൊണ്ടിരുന്ന പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സദ് പതനത്തില്‍ നിന്നു രക്ഷപ്പെട്ടത് അദ്ദേഹത്തിന് അനുകൂലമായുള്ള റഷ്യയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നതു രഹസ്യമല്ല. അവിടെയും വാഗ്നറുടെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന ആരോപണത്തിന്‍റെ സൂചിമുനയും ഒടുവില്‍ ചെന്നെത്തിയത് പ്രിഗോഷിന്‍റെ നേരെയാണ്. ഡോണള്‍ഡ് ട്രംപിനെ ജയിപ്പിക്കുന്നതിനുവേണ്ടി പുടിന്‍റെ ഇഛാനുസരണം ട്രംപിന്‍റെ എതിരാളികള്‍ക്കെതിരെ കുപ്രചാരണം നടത്തുന്നതില്‍ പ്രിഗോഷിന്‍ നിര്‍ണായകമായ പങ്കു വഹിച്ചുവെന്നായിരുന്നു ആരോപണം. 

യുക്രെയിനിലെ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിനു ഗുരുതരമായ പാളിച്ച പറ്റിയതായി പരസ്യമായി കുറ്റപ്പെടുത്താൻ പോലും പ്രിഗോഷിന്‍ തയാറായത് പുതിയ ഒരു സംഭവവികാസമാണ്. റഷ്യന്‍ പ്രതിരോധ മന്ത്രിയെയും കരസൈന്യാധിപെനെയും പ്രിഗോഷിന്‍ പേരെടുത്തു പറഞ്ഞു വിര്‍ശിക്കുകയും അവരെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുടിന്‍റെ പൂര്‍ണ പിന്തുണയില്ലാതെ ആരും ഇങ്ങനെ സംസാരിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല. 

Content Summary: Videsharangam Column by K Obeidulla on Mercenaries and War

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS