ADVERTISEMENT

ലോകത്തില്‍ വച്ചേറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡ് പെട്ടെന്ന് വീണ്ടും വാര്‍ത്താ വിഷയമാവുകയാണ്. ഭൂമിയുടെ വടക്കെ അറ്റത്ത്, ഉത്തര ധ്രുവത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ അര്‍ദ്ധ സ്വയംഭരണ രാജ്യം ഭാഗികമായി ഡെന്മാര്‍ക്കിന്‍റെ നിയന്ത്രണത്തിലാണ്. അമേരിക്ക അതു വിലയ്ക്കു വാങ്ങാന്‍ ഉദ്ദേശിക്കുയാണത്രേ. 

പക്ഷേ, വില്‍ക്കാന്‍ അന്നാട്ടുകാര്‍ക്കോ ഡെന്മാര്‍ക്കിനോ താല്‍പര്യമില്ല. അവരുടെ എതിര്‍പ്പിനെ അവഗണിച്ച് മുന്നോട്ടു പോകാന്‍തന്നെയാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏഴു വര്‍ഷം മുന്‍പ് ഡോണള്‍ഡ് ട്രംപ് ആദ്യ തവണ അമേരിക്കയുടെ പ്രസിഡന്‍റ് ആയിരുന്നപ്പോഴും ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. ഗ്രീന്‍ലന്‍ഡുമായി പ്രത്യേക ബന്ധം പുലര്‍ത്തുന്ന അയല്‍രാജ്യമായ ഡെന്മാര്‍ക്കിന്‍റെ നേതാക്കളുമായി സംസാരിക്കാനായി ഡെന്മാര്‍ക്ക് സന്ദര്‍ക്കാന്‍ ട്രംപിനു പരിപാടിയുമുണ്ടായിരുന്നു. 

denmark-greenland

പക്ഷേ, ഡെന്മാര്‍ക്കിലെയും ഗ്രീന്‍ലന്‍ഡിലെയും ജനങ്ങള്‍ പ്രതിഷേധിക്കുകയും ട്രംപ് പരിപാടി റദ്ദാക്കുകയും ചെയ്തു. അര്‍ദ്ധസ്വയം ഭരണാധികാരത്തോടെ ഗ്രീന്‍ലഡ് ഡെന്മാര്‍ക്കിന്‍റെ ഭാഗമായിരിക്കുകയാണെന്നത് പരക്കേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. വിദേശ ബന്ധങ്ങള്‍, പ്രതിരോധം എന്നിവ പോലുള്ള കാര്യങ്ങള്‍ ഡെന്മാര്‍ക്ക് നിയന്ത്രിക്കുന്നു.    

ഇപ്പോള്‍ ഗ്രീന്‍ലന്‍ഡ് വീണ്ടും വാര്‍ത്തയായിരിക്കുന്നത് അവിടെ ഈയിടെ ചില അമേരിക്കന്‍ വിഐപിമാര്‍ നടത്തിയ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ്. വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സും ഭാര്യ ഉഷ വാന്‍സുമാണ് അവരില്‍ രണ്ടു പേര്‍. ഇന്ത്യയെ സംബന്ധിടത്തോളം ഉഷയ്ക്ക് ഒരു സവിശേഷതയുണ്ട്. ഇന്ത്യയില്‍ ആന്ധ്രപ്രദേശില്‍നിന്നുള്ള ദമ്പതികളുടെ മകളാണവര്‍. മുന്‍പ് അഭിഭാഷകയായിരുന്നു.    

ഉഷയുടെ സന്ദര്‍ശനത്തിനു ഗ്രീന്‍ലന്‍ഡിലെ ചില സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുക്കന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നുമില്ലെന്നാണ് കേട്ടിരുന്നത്. പക്ഷേ, തൊട്ടുപിന്നാലെ അവരുടെ ഭര്‍ത്താവ് വാന്‍സും അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സ്, ഊര്‍ജവകുപ്പ് സെക്രട്ടറി (മന്ത്രി) ക്രിസ് റൈറ്റ് എന്നിവരും എത്തി. 

ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗ്ദ്വ (Photo by Halldor KOLBEINS / AFP)
ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗ്ദ്വ (Photo by Halldor KOLBEINS / AFP)

അതോടെ ഉഷയുടെ സന്ദര്‍ശനത്തിനു മുന്‍പ് കല്‍പ്പിക്കപ്പെടാതിരുന്ന ഒരു മാനം കൈവന്നു. ദ്വീപിന്‍റെ വടക്കെ അറ്റത്തുളള യുഎസ് സൈനിക താവളം വൈസ് പ്രസിഡന്‍റും മറ്റും സന്ദര്‍ശിച്ചതോടെ അതു കൂടുതല്‍ ശ്രദ്ധേയമാവുകയും ചെയതു. യുദ്ധതന്ത്രപരമായി വളരെയേറെ പ്രാധാന്യമുളളതും പ്രകൃതി വിഭവങ്ങളുടെ ഒരു വന്‍ഭൂഗര്‍ഭ കലവറയുമായ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ ട്രംപ് ഉറച്ചിരിക്കുകയാണന്ന അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കാന്‍ തുടങ്ങി. 

ലോകത്തില്‍ വച്ചേറ്റവും വലിയ ദ്വീപ് യഥാര്‍ഥത്തില്‍ ഓസ്ട്രേലിയയാണെങ്കിലും അതൊരു ഭൂഖണ്ഡമായതിനാല്‍ ദ്വീപായി എണ്ണപ്പെടാറില്ല. ഏതാണ്ട് 22 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ഗ്രീന്‍ലന്‍ഡിനായി ഒന്നാം സ്ഥാനം. 

അമേരിക്കയില്‍നിന്ന് ഏതാണ്ട് 5000 കിലോമീറ്റര്‍ അകലെ കാനഡയുടെ വടക്കു കിഴക്കു ഭാഗത്തു ഉത്തര അത്ലാന്‍റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്നു. അവിടെ നിന്നു റഷ്യയിലേക്കും ഏതാണ്ട് അതേ ദൂരമാണ്. മിക്ക ഭാഗവും ഉത്തര ധ്രുവത്തിലായതിനാല്‍ ഉറച്ചു കട്ടിയായ മഞ്ഞുകൊണ്ടു സദാ മൂടിക്കിടക്കുന്നു. ബാക്കിയുള്ള ഏതാണ്ട് അഞ്ചിലൊരു ഭാഗത്തെ തീരപ്രദേശങ്ങളിലാണ് ജനവാസം. 

മറ്റുളളവര്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തിലുളള കാലാവസ്ഥയാണ് ഗ്രീന്‍ലന്‍ഡില്‍. നവംബര്‍ മുതല്‍ ഫെബ്രുവരി വരെ എല്ലാനേരവും ഇരുട്ടാണ്. മേയ് മുതല്‍ ഓഗസ്റ്റ് വരെ എല്ലാ നേരവും പകല്‍ വെളിച്ചവും. 

ഗ്രീൻലാൻഡിലെ ഒരു പ്രദേശം. (Image by: istock/Eloi_Omella)
ഗ്രീൻലാൻഡിലെ ഒരു പ്രദേശം. (Image by: istock/Eloi_Omella)

ഭൂമിക്കടിയില്‍ ഇരുമ്പയിര്, ഈയം, വജ്രം, സ്വര്‍ണം, യുറേനിയം, ചെമ്പ് കോബാള്‍ട്ട്, നിക്കല്‍, ലിതിയം, എണ്ണ, ഗ്യാസ് എന്നിവ പോലുള്ള പ്രകൃതി വിഭവങ്ങളുടെ അതിവിശാലമായ ഒരു കലവറയാണുളളത്. ബാറ്ററി, സെല്‍ഫോണ്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന റെയര്‍ എര്‍ത്ത് വിഭാഗത്തില്‍പ്പെടുന്ന ഒരു വിശിഷ്ട ധാതുപദാര്‍ഥമാണ് ലിതിയം. അത് അമേരിക്ക ഇപ്പോള്‍ അധികവും വാങ്ങുന്നത് ചൈനയില്‍നിന്നാണ്.

ലോകത്തിലെ എണ്ണ, പ്രകൃതി വാതക നിക്ഷേപങ്ങളുടെ ഏതാണ്ടു കാല്‍ഭാഗംവരെ ഉത്തര ധ്രുവത്തിലാണെന്നും പറയപ്പെടുന്നു. പക്ഷേ, കട്ടിയുള്ള മഞ്ഞുകൊണ്ടു മൂടിക്കിടക്കുന്നതു കാരണം അവയൊന്നും കുഴിച്ചെടുക്കുന്നത് ഇപ്പോള്‍ പ്രായോഗികമല്ല. 

എങ്കിലും, ആഗോളതാപനം മൂലം ഉത്തര ധ്രുവത്തിലെ ഹിമപാളികള്‍ അതിവേഗം ഉരുകിയില്ലാതാവുന്നതോടെ ഖനനം എളുപ്പമാകുന്നു. ഗ്രീന്‍ലന്‍ഡിലെ പല ബിസിനസ് സംരംഭങ്ങളിലും ഇപ്പാള്‍തന്നെ പങ്കാളിത്തമുള്ള ചൈന അതില്‍നിന്നു മുതലെടുക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നു. ഇതേ ഭയം റഷ്യയെപ്പറ്റിയും അമേരിക്കയ്ക്കുണ്ട്.

ഈ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ മാസാവസാനം അമേരിക്കയുടെ വൈസ് പ്രസിഡന്‍റും ഭാര്യയും യുഎസ് ഗവണ്‍മെന്‍റിലെ രണ്ട് പ്രമുഖ ഉദ്യോഗസ്ഥരോടൊപ്പം ഗ്രീന്‍ലന്‍ഡിലെത്തിയത്. സന്ദര്‍ശനത്തിന്‍റെ വിശദ വിവരങ്ങള്‍ അവിടുത്തെ ഗവണ്‍മെന്‍റിനെ അറിയിച്ചിരുന്നില്ല. 

Image Credit: Instagram/ donaldjtrumpjr.
Image Credit: Instagram/ donaldjtrumpjr.

മാത്രമല്ല, സൈനിക താവളം സന്ദര്‍ശിച്ചശേഷം വാന്‍സ് ഗ്രീന്‍ലന്‍ഡിലെയും ഡെന്മാര്‍ക്കിലെയും അധികൃതരെ കഠിനമായി വിമര്‍ശിക്കുകയും ചെയ്തു. ചൈനയുടെയും റഷ്യയുടെയും നുഴഞ്ഞുകയറ്റം തടയാന്‍ അവര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നായിരുന്നു ആക്ഷേപം. 

രണ്ടിടങ്ങളിലും തെരുവുകളില്‍ യുഎസ് വിരുദ്ധ പ്രകടനങ്ങള്‍ ഉണ്ടായതില്‍ അല്‍ഭുതമുണ്ടായിരുന്നില്ല. ഉഷ വാന്‍സിനുവേണ്ടി നിശ്ചയിച്ചിരുന്ന ചില കലാപരിപാടികള്‍ വെട്ടിക്കുറയ്ക്കേണ്ടിവന്നു. ഞങ്ങള്‍ വില്‍പ്പനക്കുളളവരല്ല എന്നായിരുന്നു പ്രകടനക്കാരുടെ ഒരു മുദ്രാവാക്യം.

പിന്നീട് വാഷിങ്ടണില്‍ നടത്തിയ പ്രസ്താവനയില്‍ പ്രസിഡന്‍റ് ട്രംപ് വാന്‍സിന്‍റെ ആരോപണം ആവര്‍ത്തിച്ചു. വേണ്ടിവന്നാല്‍ അമേരിക്ക ഡെന്മാര്‍ക്കില്‍നിന്നു ഗ്രീന്‍ലന്‍ഡ് വില കൊടുത്തു വാങ്ങുമെന്നു പറഞ്ഞ അദ്ദേഹം ആവശ്യമായി വന്നാല്‍ ബലപ്രയോഗത്തിനും മടിക്കില്ലെന്നു സൂചിപ്പിക്കുകയും ചെയ്തു. 

ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്കയെ മോഹിപ്പിക്കുന്നത് അതിനടിയില്‍ മറഞ്ഞു കിടക്കുന്ന വിലയേറിയ പ്രകൃതി വിഭവങ്ങള്‍ മാത്രമല്ല. ഉത്തര ധ്രുവത്തിന്‍റെ സൈനിക തന്ത്രപരമായ കിടപ്പും അമേരിക്കയെ നേരത്തെതന്നെ ആകര്‍ഷിക്കുകയായിരുന്നു. 1943 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നതും വൈസ് പ്രസിഡന്‍റ് വാന്‍സ് ഈയിടെ സന്ദര്‍ശിച്ചതുമായ യുഎസ് വ്യോമസേനാതാവളം അതിനുദാഹരണമാണ്. ഭൂമിയുടെ ഏറ്റവും വടക്കു ഭാഗത്തെ യുഎസ് സൈനിക താവളമാണിത്.    

മറ്റു രാജ്യങ്ങളുടെ സ്ഥലങ്ങള്‍ അമേരിക്ക വില കൊടുത്തു വാങ്ങാന്‍ ശ്രമിക്കുന്നതു പുതിയ കാര്യമല്ല. ഗ്രീന്‍ലന്‍ഡ് തന്നെ വാങ്ങാന്‍ 1946ല്‍ പ്രസിഡന്‍റ്  ഹാരി എസ്. ട്രൂമാന്‍റെ ഭരണത്തില്‍ ശ്രമം നടന്നിരുന്നു. ട്രൂമാന്‍ പത്തുകോടി ഡോളര്‍ വില പറഞ്ഞു. പക്ഷേ, വില്‍ക്കാന്‍ ഡെന്മാര്‍ക്ക് കൂട്ടാക്കിയില്ല.

Image Credit: Instagram/ donaldjtrumpjr.
Image Credit: Instagram/ donaldjtrumpjr.

ഡെന്മാര്‍ക്കില്‍നിന്നുതന്നെ 1917ല്‍ കരീബിയന്‍ കടലിലെ ചില ദ്വീപുകള്‍ രണ്ടരക്കോടി ഡോളര്‍ കൊടുത്തു വാങ്ങി. അവയാണ് പിന്നീട് വെര്‍ജിന്‍ ദ്വീപുകള്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. അമേരിക്കയുടെ 50 സംസ്ഥാനങ്ങളില്‍ ഒന്നായ ലൂയിസിയാനയുടെ വലിയൊരു ഭാഗം 1803ല്‍ ഒന്നരക്കോടി ഡോളര്‍ കൊടുത്തു ഫ്രാന്‍സില്‍നിന്നു വാങ്ങി. മറ്റൊരു സംസ്ഥാനമായ അലാസ്ക്ക 1867ല്‍ റഷ്യയില്‍നിന്ന് അവിടത്തെ രാജഭരണകാലത്തു 72 ലക്ഷം ഡോളര്‍ കൊടുത്തു  വാങ്ങിയതാണ്.

രാജകീയ ഭരണമുള്ള ഡെന്മാര്‍ക്കിന്‍റെ കോളണികളില്‍ ഒന്നായിരുന്നു ഗ്രീന്‍ലന്‍ഡ്. സ്വയംഭരണം ലഭിച്ചിട്ട് 45 വര്‍ഷമാകുന്നു. എപ്പോള്‍ വേണമെങ്കിലും ഹിതപരിശോധന നടത്തി ഡെന്മാര്‍ക്കില്‍നിന്നു വിട്ടുപോകാനുള്ള സ്വാതന്ത്ര്യവും അവിടത്തെ ജനങ്ങള്‍ക്കുണ്ട്. പക്ഷേ, അവരതിനു തയാറില്ല. അമേരിക്കയുടെ  ഭാഗമാകാനും ഒട്ടു താല്‍പര്യമില്ല. അമേരിക്കന്‍ വൈസ് പ്രസിഡന്‍റും സംഘവും ഈയിടെ നടത്തിയ സന്ദര്‍ശനത്തിന് എതിരെ നടന്ന പ്രകടനത്തിന്‍റെ ആഴവും പരപ്പും വ്യക്തമാക്കുന്നത് അതാണെന്നു യുഎസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com