ADVERTISEMENT

ഫ്രാന്‍സില്‍ കഴിഞ്ഞ മൂന്നു തവണ പ്രസിഡന്‍റ് പദത്തിന്‍റെ അടുത്തോളം എത്തിയ മെറീന്‍ ലെ പെന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ജയിക്കുകയും അങ്ങനെ ആദ്യത്തെ ഫ്രഞ്ച് വനിതാ പ്രസിഡന്‍റാവുകയും ചെയ്യുന്നതു കാണാന്‍ കൗതുകപൂര്‍വം 

കാത്തിരിക്കുകയായിരുന്നു അവരുടെ ആരാധകര്‍. ഒരു തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ നേതാവ് യൂറോപ്പിലെ പ്രമുഖ രാജ്യം ഭരിക്കാനുളള സാധ്യത വര്‍ധിച്ച ആശങ്കകളോടെയാണ് പലരും നോക്കിക്കണ്ടിരുന്നതും. പക്ഷേ, എല്ലാവരും ഞെട്ടി. ആ വിധത്തിലുളള ഒരു രാഷ്ട്രീയ ബോംബ് സ്ഫോടനമാണുണ്ടായത്. 

കാരണം, നാഷനല്‍ റാലി നേതാവായ ലെ പെന്നിന് ഇത്തവണ (2027ല്‍) നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായി നാലു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. അഞ്ചു വര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നിരോധനവുമുണ്ട്. ഒരു ലക്ഷം യൂറോ പിഴയടയക്കുകയും വേണം. ഒരു യൂറോ 93.70 ഇന്ത്യന്‍ രൂപയ്ക്കു തുല്യം.

അഞ്ചു വര്‍ഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാടില്ലെന്ന വിധി ഫലത്തില്‍ ലെ പെന്നിന്‍റെ രാഷ്ട്രീയ ചരമക്കുറിപ്പായി മാറുന്നു. യൂറോപ്പില്‍ മേധാവിത്തം നേടാന്‍ തീവ്രവലതു പക്ഷക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെയും അതിനെതിരെ പ്രത്യേകിച്ച് ഫ്രാന്‍സില്‍ നടക്കുന്ന ചെറുത്തുനില്‍പ്പിന്‍റെയും പശ്ചാത്തലത്തിലാണ് ഈ സംഭവം. 2027ല്‍ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് അവർ മിക്കവാറും ഉറപ്പിച്ചിരിക്കുകയായിരുന്നു. 

നാല്‍പ്പതു ലക്ഷം യൂറോ ഉള്‍പ്പെടുന്ന ഒരു പണം തിരിമറിക്കേസിലാണ് പാരിസിലെ മൂന്നു ജഡ്ജിമാര്‍ അടങ്ങിയ ഒരു കോടതിയുടെ വിധി. യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ സേവനത്തിനുളള പ്രതിഫലമായി പ്രവര്‍ത്തകര്‍ക്കു നല്‍കാനായി പൊതു ഖജനാവില്‍നിന്നു പണം നീക്കിവച്ചിരുന്നു. അത് അവര്‍ക്കു നല്‍കാതെ ലെ പെന്നും അവരുടെ പാര്‍ട്ടിയിലെ മറ്റ് 23 പേരും കൂടി പങ്കിട്ടെടുത്തുവെന്നാണ് കേസ്. മാസങ്ങളായി കേസ് നടന്നു വരികയായിരുന്നു. 

ഇത് ശ്രദ്ധക്കുറവ് മൂലം പറ്റിയ പിശകല്ലെന്നും ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന ആസൂത്രിതമായ കുറ്റകൃത്യമാണെന്നും പറഞ്ഞാണ് കോടതി പ്രതികള്‍ക്കു കനത്ത ശിക്ഷ വിധിച്ചത്. ലെ പെന്നിനു നല്‍കിയ നാലു വര്‍ഷം തടവു ശിക്ഷയില്‍ രണ്ടു വര്‍ഷം മാത്രം ഇപ്പോള്‍ അനുഭവിച്ചാല്‍ മതി. ബാക്കിയുളള രണ്ടു വര്‍ഷം സ്വന്തം വീട്ടില്‍ കഴിയാം. പ്രതിയുടെ ചലനങ്ങള്‍ അധികൃതര്‍ക്കു നിരീക്ഷിക്കാനായി ഒരു കണങ്കാലില്‍ ഇലക്ട്രോണിക് വള ധരിച്ചിരിക്കണമെന്നു മാത്രം. ചെയ്യുന്നതു ഗുരുതരമായ കുറ്റമാണെന്ന് ശരിക്കും അറിഞ്ഞുകൊണ്ടുതന്നെ പ്രതികള്‍ കുറ്റം ചെയ്യുകയായിരുന്നുവെന്നു ജഡ്ജിമാര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. 

അപ്പീല്‍ നല്‍കാം. പക്ഷേ, അപ്പീല്‍ വിധി എന്തായിരിക്കുമെന്ന് ആര്‍ക്കും പറയാന്‍ വയ്യ. മൂന്നു ജഡ്ജിമാരുടെ ബഞ്ചിന്‍റെ ഐകകണ്ഠ്യനയുളള വിധിയാണ്. രാജ്യം ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കുന്നു. ഒരു ജഡ്ജിക്കെതിരെ വധഭീഷണി ഉയര്‍ന്നു. ജഡ്ജിമാര്‍ക്കെല്ലാം പൊലീസ് സംരക്ഷണം ഏര്‍പ്പാട് ചെയ്തിട്ടുമുണ്ട്.     

ഫ്രാന്‍സിലെ കോടതി വിധിക്ക് എതിരെ യൂറോപ്പില്‍ മാത്രമല്ല, അമേരിക്കയില്‍പ്പോലും ഉണ്ടായ തീവ്രമായ പ്രതികരണങ്ങള്‍ അസാധാരണ സ്ഥിതി വിശേഷമാണ് സൃഷ്ട്രിച്ചിട്ടുള്ളത്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്‍റ് ജെ. ഡി. വാന്‍സ്, ട്രംപിന്‍റെ ഉറ്റസുഹൃത്തും ഉപദേഷ്ടാവുമായ സഹസ്രകോടീശ്വരന്‍ ഇലോന്‍ മസ്ക്ക്, നെതര്‍ലന്‍ഡ്സിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ തലവന്‍ ഗിയര്‍ വില്‍ഡേഴ്സ്, ഇറ്റലിയിലെ ഉപപ്രധാന മന്ത്രി മാറ്റിയോ സാല്‍വനി, ഹംഗറിയിലെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍, ബ്രസീലിലെ മുന്‍ പ്രസിഡന്‍റ് ജയിര്‍ ബോള്‍സനാരോ എന്നിവര്‍ രൂക്ഷമായ വിമര്‍ശനവുമായി മുന്നോട്ടു വന്നവരില്‍ ഉള്‍പ്പെടുന്നു. യൂറോപ്പിലും അമേരിക്കയിലും പല നഗരങ്ങളിലും ലെ പെന്നിന് അനുകൂലമായും പ്രതികൂലമായും പ്രകടനങ്ങള്‍ നടക്കുകയും ചെയ്തു. 

ജനാധിപത്യ രീതിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പുളള പ്രതിപക്ഷം കോടതിയെ ഉപയോഗിച്ച് കളളക്കളി നടത്തുകയാണെന്നാണ് ട്രംപ് കുറ്റപ്പൈടുത്തിയത്. അമേരിക്കയില്‍ തനിക്കെതിരെ നടന്നതു പോലുളള യക്ഷിവേട്ടയാണ് ഫ്രാന്‍സില്‍ ലെ പെന്നിനെതിരെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിലെ കോടതിവിധിയെപ്പറ്റി മറ്റു രാജ്യങ്ങളുടെ നേതാക്കള്‍ ഇങ്ങനെ പരസ്യമായ കുറ്റവിചാരണ നടത്തുന്നത് അസാധാരണവും അപൂര്‍വവുമാണ്. ലെ പെന്നിന്‍റെ അപ്പീല്‍ തള്ളപ്പെടുകയാണെങ്കില്‍ എന്തു സംഭവിക്കുമെന്ന് ഇപ്പോള്‍ തന്നെ ആളുകള്‍ അല്‍ഭുതപ്പെടാന്‍ തുടങ്ങിയിട്ടുമുണ്ട്. 

അരനൂറ്റാണ്ട് മുന്‍പ് നാഷനല്‍ ഫ്രണ്ട് എന്ന പുതിയ പാര്‍ട്ടി സ്ഥാപിച്ച ഴാന്‍ ലൂയി മേരി ലെപെന്നിന്‍റെ മകളാണ് അന്‍പത്താറുകാരിയായ മുന്‍ അഭിഭാഷക മെറീന്‍ ലെ പെന്‍. പാര്‍ട്ടിയുടെ പേരു പിന്നീട് നാഷനല്‍ റാലിയെന്നാക്കി. കുടിയേറ്റത്തിനു, പ്രത്യേകിച്ച് പശ്ചിമേഷ്യയില്‍ നിന്നും ഉത്തരാഫ്രിക്കയില്‍ നിന്നുമുളള കുടിയേറ്റത്തിന് എതിരായ ഒരു പ്രസ്ഥാനമായിട്ടാണ് അവര്‍ പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ടു വന്നത്. ന്യൂനപക്ഷ വിരോധവും അതിന്‍റെ മുഖമുദ്രയായി. അതിനാല്‍ മറ്റു പാര്‍ട്ടികളെല്ലാം അവര്‍ക്ക് അയിത്തം കല്‍പ്പിച്ചിരിക്കുകയാണ്.  

ഫ്രാന്‍സില്‍ സാധാരണ രണ്ടു ഘട്ടങ്ങളായിട്ടാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടുന്നില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ രണ്ടു പേര്‍ തമ്മില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തുന്നു. നിലവിലുളള പ്രസിഡന്‍റായ ഇമ്വാനല്‍ മക്രോയോട് കഴിഞ്ഞ രണ്ടു തവണ (2017, 2022) പരാജയപ്പെട്ടത് മെറീന്‍ ലെ പെന്നായിരുന്നു. ആദ്യഘട്ട വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനം നേടിയ ലെ പെന്നിനെ തോല്‍പ്പിക്കാനായി രണ്ടാം ഘട്ടത്തില്‍ അവരുടെ എതിരാളികളെല്ലാം ഒന്നിക്കുകയായിരുന്നു. 

മെറീന്‍ ലെ പെന്നിന്‍റെ പിതാവും നാഷനല്‍ റാലിയുടെ സ്ഥാപകനുമായ ഴാന്‍ മെരി ലെ പെന്‍ ആദ്യമായി 2002ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ടിലേക്കു കടന്നപ്പോഴും അവരുടെ എതിരാളികള്‍ പയറ്റിയത് ഇതേ തന്ത്രമായിരുന്നു. വലതുപക്ഷ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവായ പ്രസിഡന്‍റ് ഷാക്ക് ഷിറാക്കായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. അഴിമതിയുടെ ആശാനായി അറിയപ്പെട്ടിരുന്ന ഷിറാക്കിനെ പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല. എങ്കിലും ഴാന്‍ മെരി ലെ പെന്‍ ഫ്രാന്‍സിന്‍റെ പ്രസിഡന്‍റാകുന്നതു തടയാനായി അവരെല്ലാം ഷിറാക്കിന്‍റെ കുറ്റങ്ങളും കുറവുകളും തല്‍ക്കാലത്തേക്കു മറന്നു. തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ അവര്‍ ഷിറാക്കിനെ പിന്തുണയ്ക്കുകയും റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും ചെയ്തു. 

രണ്ടലധികം തവണ പ്രസിഡന്‍റാകാന്‍ പാടില്ലെന്നു നിബന്ധനയുളളതിനാല്‍ 2027ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മക്രോ ഉണ്ടാവില്ല. എങ്കിലും മറുഭാഗത്തെ സ്ഥാനാര്‍ഥി മെറീന്‍ ലെ പെന്‍ തന്നെയായിരിക്കമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആ ഉറപ്പിനാണ് കോടതി വിധിയിലൂടെ ഇപ്പോള്‍ കലശലായ ഇളക്കം തട്ടിയിരിക്കുന്നത്. 

English Summary:

Videsharangam Column by K Obeidulla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com