വ്യാപാര യുദ്ധത്തില്‍ ചൈനയും അമേരിക്കയും

Mail This Article
ഉറപ്പില്ലാത്ത കാര്യത്തെപ്പറ്റി നല്ല ഉറപ്പോടെ സംസാരിക്കുകയും അതനുസരിച്ച് അധികമൊന്നും ആലോചിക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു ചിലപ്പോള്‍ അവസാനിക്കുന്നത് നാണക്കേടിലായിരിക്കും. അമേരിക്കയിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെപ്പറ്റി നടന്നുവരുന്ന ചര്‍ച്ചകളില്‍ പലതും ചെന്നെത്തുന്നത് ഈ നിഗമനത്തിലാണ്.
താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനകം യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് മുഴക്കിയിരുന്ന ഒരു വീരവാദം. ഇപ്പോള്‍ 100 ദിവസം കഴിയാകാറായിട്ടും യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ട്രംപ് അധികാരത്തില്‍ ഇല്ലാതിരുന്ന കാലത്ത് (2022 ഫെബ്രുവരിയില്‍) തുടങ്ങിയതാണ് യൂറോപ്പില്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട ഏറ്റവും വലിയ ഈ യുദ്ധം. താന്‍ അധികാരത്തിലുളള കാലത്തായിരുന്നില്ല യുദ്ധത്തിന്‍റെ തുടക്കമെന്നു വേണമെങ്കില്‍ ട്രംപിന് ആശ്വസിക്കാം.
ഇത് എങ്ങനെ, എപ്പോള്‍ അവസാനിക്കുമെന്നതു സംബന്ധിച്ച് ആര്‍ക്കും ഒരു സൂചനയും ഇപ്പോള്‍ നല്‍കാനാവുന്നില്ല. അമേരിക്കയുടെ മധ്യസ്ഥതയില്‍ റഷ്യയും യുക്രെയിനും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചകളില്‍ ഒരു പുരോഗതിയും കാണാനുമാകുന്നുമില്ല. ഇങ്ങനെ പോയാല്‍ അമേരിക്ക അതിന്‍റെ പാട്ടിനു പോകും, ഞങ്ങള്‍ക്കു വേറെയും പണിയുണ്ട്-എന്നിങ്ങനെയായിരുന്നു ട്രംപും അദ്ദേഹത്തിന്‍റെ സ്റ്റേറ്റ് സെക്രട്ടറി (വിദേശമന്ത്രി) മാര്‍ക്കോ റുബിയോയും ഈയിടെ ചെയ്ത പ്രസ്താവനകളുടെ ചുരുക്കം.
ട്രംപും റഷ്യന്‍ പ്രസഡന്‍റ് വ്ളാഡിമീര്‍ പുടിനും തമ്മില്‍ വളര്‍ന്നുവന്ന വ്യക്തിപരമായ അസാധാരണ സൗഹൃദം യുക്രെയിന്‍ പ്രശ്ന പരിഹാരം എളുപ്പമാക്കുമെന്നു കരുതിയവരുണ്ടായിരുന്നു. അവരും നിരാശരായി. മറുഭാഗത്ത് പുടിനും യുക്രെയിന്‍ പ്രസിഡന്‍റ് വൊളൊഡോമീര്‍ സെലന്‍സ്ക്കിയും തമ്മിലുളള ബന്ധം വഷളാവുകയും ചെയ്തു. വൈറ്റ്ഹൗസില്‍ മാധ്യമപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അവര്‍ തമ്മില്‍ നടന്ന സംവാദം കയ്യാങ്കളിയുടെ വക്കോളമെത്തിയതും പ്രശ്നത്തിന്‍റെ സങ്കീര്‍ണതയിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നു.
ഇതിനിടയില്‍തന്നെയാണ് യുക്രെയിനില്‍ ധാരാളമുളളതും റെയര്‍ എര്‍ത്ത് എന്നറിയപ്പെടുന്നതുമായ അപൂര്‍വ ഇനത്തില്‍ ഉള്‍പ്പെടുന്ന മണലുകള്‍ അമേരിക്കയ്ക്കു വില്‍ക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവന്നിരുന്നത്. യുക്രെയിനില്‍ സമാധാനമുണ്ടാക്കാന്‍ ട്രംപ് ഇത്രയും കിണഞ്ഞു പരിശ്രമിച്ചിരുന്നത് നിസ്വാര്‍ഥമായ കാരണങ്ങളാലല്ലെന്നര്‍ഥം. അതു സംബന്ധിച്ച ചര്‍ച്ചകളും ഇപ്പോള്‍ വഴിമുട്ടിനില്‍ക്കൂന്നുവെന്നാണ് സൂചനകള്‍.
ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുഎസ്-ചൈന വ്യാപാരയുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതും ഇതിനിടയിലാണ്. ഇത് ഇങ്ങനെതന്നെയായിരിക്കും സംഭവിക്കുകയെന്നതില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. 2018ല്‍ ചൈനയ്ക്ക് എതിരെ താന്‍ പ്രഖ്യാപിച്ചിരുന്ന വ്യാപാര യുദ്ധം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിലുളള നിരാശയോടെയാണ് കഴിഞ്ഞ തവണ അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിനായിരുന്നതും.
പല രാജ്യങ്ങളുമായും, വിശേഷിച്ച് ചൈനയുമായി, നടക്കുന്ന വ്യാപാരത്തില്‍ ദീര്‍ഘകാലമായി അമേരിക്കയ്ക്കു വന്‍തോതിലുള്ള കമ്മി അനുഭവപ്പെടുകയാണെന്ന ട്രംപിന്‍റെ പരാതിയാണ് വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലം. വ്യാപാരകാര്യത്തില്‍ അമേരിക്കയെ ചൈന ചതിക്കുകയാണെന്ന ആരോപണവും ട്രംപ് ഉന്നയിക്കുന്നുണ്ടായിരുന്നു.
ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികളെ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും അവരുടെ സാങ്കേതിക ജ്ഞാനം ചൈന തട്ടിയെടുക്കുന്നു, അങ്ങനെ ശതകോടി ഡോളറിന്‍റെ ബൗദ്ധിക സ്വത്തു മോഷ്ടിക്കുന്നു, തന്‍റെ മുന്‍ഗാമികളുടെ പിടിപ്പുകേട് ഇതിനെല്ലാം കുടപിടിക്കുകയായിരുന്നു എന്നിങ്ങനെയെല്ലാം ആരോപിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല.
ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുമ്പോള്‍ അമേരിക്കയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നു. അതുകാരണം അമേരിക്കക്കാര്‍ അവ വാങ്ങുന്നതു കുറക്കുകയോ നിര്‍ത്തുകയോ ചെയ്യുകയും താരതമ്യേന വിലകുറഞ്ഞ സമാനമായ യുഎസ് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അതോടെ അമേരിക്കയില്‍ വ്യാവസായികരംഗം പുഷ്ടിപ്പെടുകയും തല്‍ഫലമായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് ചൈനയില്‍നിന്നുളള ഉല്‍പ്പന്നങ്ങളുടെ മേല്‍ ഇറക്കുമതിച്ചുങ്കം ചുമത്തുകയോ നിലവിലുളള ചുങ്കം വര്‍ദ്ധിപ്പിക്കുകയോ ചെയ്യാനുളള ട്രംപിന്‍റെ തീരുമാനത്തിനു കാരണം.
ചൈനയില്‍നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും 145 ശതമാനം തീരുവ ചുമത്തിക്കൊണ്ടായിരുന്നു ഇത്തവണത്തെ യുഎസ് വ്യാപാര യുദ്ധത്തിന്‍റെ തുടക്കം. ഉടന്‍തന്നെ ചൈന തിരിച്ചടിച്ചു. അമേരിക്കയില്‍നിന്നു ചൈന ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 125 ശതമാനം തീരുവ ചുമത്തി. നേരത്തെ 10 ശതമാനം മാത്രം ചുങ്കം നല്‍കേണ്ടിയിരുന്ന സാധനങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ട്രംപിന്‍റെ തീരുമാനത്തോടു അമേരിക്കയില്‍തന്നെ പലര്‍ക്കും യോജിപ്പില്ല. കാരണം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തുവരുന്നതുപോലുള്ള സാധനങ്ങളില്‍ പലതും അമേരിക്കയില്‍ നിര്‍മിക്കുന്നില്ല. അവ നിര്‍മിക്കാനുള്ള സംവിധാനങ്ങള്‍ പുതുതായി ഉണ്ടാക്കുന്നത് ഒട്ടും എളുപ്പവും പ്രായോഗികവുമല്ല. ഈ സാഹചര്യത്തില്‍, ചൈനീസ് ഉല്‍പ്പന്നങ്ങള്‍തന്നെ കൂടിയവിലയ്ക്കു വാങ്ങാന്‍ യുഎസ് ഉപഭോക്താക്കള്‍ നിര്‍ബന്ധിതരായിത്തീരുന്നു. നഷ്ടം സഹിക്കുന്നതു ചൈനയല്ല, ഇവരായിരിക്കുമെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറക്കുമതിച്ചുങ്കം അടിക്കടി വര്‍ധിപ്പിച്ചുകൊണ്ടു തുല്യനിലയില്‍ അമേരിക്കയുമായി ഏറ്റുമുട്ടാന്‍ ചൈനയ്ക്കു പരിമിതികളുണ്ട്. എന്നാല്‍, വ്യാപാര യുദ്ധം മറ്റു രംഗങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചുകൊണ്ടു പകരംവീട്ടാന്‍ ഒരുപക്ഷേ ചൈനയ്ക്കു കഴിഞ്ഞേക്കാം. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികളാണ് ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരിക.
ഇറക്കുമതിച്ചുങ്ക വര്‍ധന മറ്റൊരു വിധത്തിലും അമേരിക്കയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. സംസ്ഥാനങ്ങള്‍ക്കു സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്ന വിധത്തിലുളള നടപടികളെടുക്കാന്‍ കേന്ദ്ര ഭരണകൂടത്തിന് അധികാരമില്ല. ആ നിയമം ലംഘിക്കപ്പെടുന്നുവെന്ന പരാതിയുമായി സംസ്ഥാനങ്ങള്‍ കോടതികളെ സമീപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
അതിനൊരു ഉദാഹരണമാണ് കലിഫോര്‍ണിയ. കലിഫോര്‍ണിയയെ ഒരു സ്വതന്ത്ര രാജ്യമായി പരിഗണിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായിരിക്കും അത്. അമേരിക്കയും ചൈനയും ജര്‍മനിയും ജപ്പാനും മാത്രമായിരിക്കും അതിനു മുന്നില്‍. കാര്‍ഷിക-വ്യാവസായിക ഉല്‍പ്പന്നങ്ങളുടെയും സാങ്കേതിക വിദ്യയുടെയം കാര്യത്തില്‍ മറ്റുമിക്ക യുഎസ് സംസ്ഥാനങ്ങളെയും കലിഫോര്‍ണിയ കടത്തിവെട്ടുന്നു.
ചൈനയില്‍ നിന്നുളള ഉല്‍പ്പന്നങ്ങളുടെ മേല്‍ അമേരിക്ക ചുമത്തുന്ന അധികച്ചുങ്കം കലിഫോര്‍ണിയ പോലുളള യുഎസ് സംസ്ഥാനങ്ങളുടെ കയറ്റുമതിയുടെ അടിത്തറയിളക്കും. അതിനാല്‍ അതു നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി കലിഫോര്‍ണിയയിലെ സംസ്ഥാന ഗവര്‍ണറും അറ്റോര്‍ണി ജനറലും സാന്‍ഫ്രാന്‍സിസ്ക്കോയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചുകഴിഞ്ഞു. അതിന്‍റെ ഫലം എന്തായിരിക്കും. യുഎസ്-ചൈന യുദ്ധത്തിന്‍റെ ഫലം അറിയാനെന്ന പോലെ തന്നെ ഇതും അറിയാന്‍ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ് എല്ലാവരും.