അപ്രതീക്ഷിതമായി ലാലേട്ടനൊപ്പം; കണ്ണു നനയിച്ച 'ലൊക്കേഷൻ തമാശ! '

HIGHLIGHTS
  • ഒരു കനൽ .....എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു.
  • സത്യൻ അന്തിക്കാട് സാറിന്റെ അടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു
serail-actress-varsha-interview
SHARE

'ഉപ്പും മുളകും' മറിമായം ' 'അരുന്ധതി' എന്നീ സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് വർഷ. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ തുടക്കം കുറിച്ച വർഷയ്ക്ക് ചിലത് പറയാനുണ്ട്...

" ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് എന്റെ  തുടക്കം. അറിയപ്പെടുന്ന വല്യ നടി ആവണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ലെങ്കിലും  അഭിനയത്തോടുള്ള ഒരു അഭിനിവേശം.....

ഒരു കനൽ .....എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരുന്നു.

തീയറ്ററിൽ ഇരുന്ന് സിനിമ കാണുമ്പോൾ അതിൽ അഭിനയിക്കുന്ന നടിമാരെ അസൂയ കലർന്ന ആരാധനയോടെയും കൊതിയോടെയും ഒക്കെയാണ് കണ്ടിരുന്നത്.

ഈ കാരക്ടർ ഞാൻ അഭിനയിച്ചിരുന്നെങ്കിൽ എങ്ങനെ ആയിരുന്നേനേ എന്നൊക്കെ ചിന്തിക്കുമായിരുന്നു. അങ്ങനെ, അഭിനയത്തോടുള്ള കൊതി കൊണ്ട് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി പോയി തുടങ്ങി. ഡയലോഗ് ഒന്നുമില്ല. സ്ക്രീനിൽ മുഖം മിന്നായം പോലെ വന്നാലായി.പാസിംഗ് ഷോട്ടുകൾ മാത്രം "

വീണു കിട്ടിയ സൗഭാഗ്യം

"സത്യൻ അന്തിക്കാട് സാറിന്റെ " എന്നും എപ്പോഴും ' എന്ന മോഹൻലാൽ സിനിമ. ജൂനിയർ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിൽ ഞാനുമുണ്ട്. പതിവു പോലെ ഒന്നോ രണ്ടോ 

പാസിംഗ് ഷോട്ടുകൾ അങ്ങനെ ഒരു സീൻ കഴിഞ്ഞപ്പോഴാണ് സത്യൻ അന്തിക്കാട് സാറിന്റെ ആ ചോദ്യം എത്തിയത്.

" എന്താ പേര്?"

"വർഷ"

ഞാൻ പേടിയോടെ പറഞ്ഞു.

സത്യൻ അന്തിക്കാട് സാറിന്റെ അടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു.

" ഒരു ഡയലോഗ് തന്നാൽ പറയുമല്ലോ. അല്ലേ...

ലാലിനോടാണ് പറയേണ്ടത്..."

വിശ്വസിക്കാനാവാതെ ഞാൻ ഒരു നിമിഷം നിന്നു. പിന്നെ, തലയാട്ടി. അങ്ങനെ, ഷൂട്ടിംഗ് തുടങ്ങി. എന്റെ സിനിമാ ജീവിതത്തിലെ ആദ്യ ഡയലോഗ് ഞാൻ ലാലേട്ടനോട് പറഞ്ഞു.  

'ങാ... വർഷ പറയൂ...'

എന്ന് സത്യൻ അന്തിക്കാട് സാർ മൈക്കിലൂടെ വിളിച്ചു പറഞ്ഞ ആ  നിമിഷം ...

ഹോ...

മരണം വരെ എന്റെ മനസ്സിലുള്ള പൊന്നിൻ തിളക്കമുള്ള ഒരു ഓർമ ആണത്. "

കരയിച്ച ലൊക്കേഷൻ

"ഉപ്പും മുളകും' ഷൂട്ടിംഗ് നടക്കുകയാണ്. ഉണ്ണികൃഷ്ണൻ സാറാണ് അന്നു ഡയറക്ടർ. ആണ് വളരെ ഫ്രണ്ട​ലി ഒക്കെ ആണെങ്കിലും ഷൂട്ടിങ്ങ് തുടങ്ങിയാൽ പിന്നെ, പുലി ആണ്. ഡയലോഗ് വല്ലതും തെറ്റിച്ചാൽ വയറു നിറയെ വഴക്ക് കിട്ടും. അങ്ങനെ, ഒരു ദിവസം. ഷൂട്ടിന് തയ്യാറെടുത്തു നിൽക്കുകയാണ് എല്ലാവരും. അന്നേരമാണ് ബിസ്ക്കറ്റും നാരങ്ങാവെള്ളവുമായി പ്രൊഡക്ഷൻ ബോയ് വന്നത്.

serail-actress-varsha-interview

എല്ലാവരും ബിസ്ക്കറ്റും വെള്ളവും എടുത്തു. സാർ, ടേക് പറഞ്ഞാലോ എന്നു കരുതി ഞാൻ മാത്രം എടുത്തില്ല. പക്ഷേ, ക്യാമറാ ടീം എന്നോട് പറഞ്ഞു;

"വർഷേ... ധൈര്യമായിട്ട് കഴിച്ചോ. ഇപ്പോഴൊന്നും ടേക് പറയില്ല" എന്ന്.

അതു വിശ്വസിച്ച ഞാൻ ബിസ്ക്കറ്റും നാരങ്ങാ വെള്ളവും എടുത്തു. എന്റെ കഷ്ടകാലത്തിന് എന്റെ വായിൽ ബിസ്ക്കറ്റ് ഇരിക്കുന്ന നേരത്ത് സാർ ടേക് പറഞ്ഞു.

വായിൽ ബിസ്ക്കറ്റ് ആയതിനാൽ എനിക്ക് ഡയലോഗ് പറയാനായില്ല. അതോടെ, സാറിന് കലി കയറി. പിന്നെ, എന്നെ  പറയാൻ ഒന്നുമില്ല. എനിക്കാണെങ്കിൽ കരച്ചിൽ വന്നു.

ഞാൻ നോക്കിയപ്പോൾ ക്യാമറാ ടീമിലെ ചേട്ടൻമാർ തലയറഞ്ഞ് ചിരിക്കുകയാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത്. അത് അവർ എനിക്ക് തന്ന 'പണി' ആയിരുന്നു എന്ന്.

അവർക്ക് ഒരു തമാശ. എന്നെ സംബന്ധിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഒരുപാട് സങ്കടം തരുന്ന ഓർമയാണത്.

കുടുംബം

" ഭർത്താവ് സുരേഷ് ബാബു തിരക്കഥാകൃത്ത് ആണ് . ഇപ്പോൾ 'ഉപ്പും മുളകും' എഴുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ